വാഷിംഗ്ടൺ: റഷ്യയുമായുള്ള മൂന്ന് ദിവസത്തെ വെടിനിർത്തൽ കരാറിന് യുക്രെയ്ൻ പ്രസിഡന്റ് വ്ളാദ്മിർ സെലെൻസ്കി സ്ഥിരീകരണം നൽകി. തങ്ങളുടെ തടവുകാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള അവസരമായാണ് യുക്രെയ്ൻ ഈ കരാറിനെ കാണുന്നതെന്ന് സെലെൻസ്കി വ്യക്തമാക്കി. റഷ്യൻ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് യൂറി ഉഷാക്കോവും കരാർ സ്ഥിരീകരിച്ചിട്ടുണ്ട്.
തടവുകാരെ കൈമാറുന്നതിനാണ് യുക്രെയ്ൻ മുൻഗണന നൽകുന്നത്. "റെഡ് സ്ക്വയറിനേക്കാൾ (റഷ്യയിലെ പ്രധാന ചത്വരം) ഞങ്ങൾക്ക് പ്രധാനം റഷ്യയുടെ തടവിലുള്ള ഉക്രെയ്ൻ സൈനികരുടെ ജീവനാണ്. അവരെ വീട്ടിലെത്തിക്കുക എന്നതാണ് ലക്ഷ്യം," സെലെൻസ്കി ടെലിഗ്രാം സന്ദേശത്തിൽ കുറിച്ചു. രണ്ടാം ലോകമഹായുദ്ധത്തിൽ നാസി ജർമ്മനിയെ തോൽപ്പിച്ചതിന്റെ ഓർമയ്ക്കായി റഷ്യ ആഘോഷിക്കുന്ന 'വിജയദിന'ത്തോട് അനുബന്ധിച്ചാണ് വെടിനിർത്തൽ നടപ്പിലാക്കുന്നത്.
വിജയദിന ആഘോഷങ്ങൾക്കിടയിൽ റഷ്യയ്ക്ക് നേരെ ആക്രമണം നടത്തില്ലെന്ന് സെലെൻസ്കി ഉത്തരവിറക്കി. ഇത് വെടിനിർത്തൽ കരാറിന്റെ ഭാഗമാണെന്ന് അദ്ദേഹം വ്യക്തമാക്കി. വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സമാധാന ശ്രമങ്ങൾ ഇപ്പോഴും പൂർണ്ണമായി വിജയിച്ചിട്ടില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു.
ഇരുഭാഗത്തുനിന്നും 1,000 തടവുകാരെ വീതം കൈമാറും. ഇതിന് മുൻപും താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നെങ്കിലും പരസ്പരം ലംഘിച്ചതായി ഇരുപക്ഷവും ആരോപിച്ചിരുന്നു.
2022 ഫെബ്രുവരിയിൽ ആരംഭിച്ച യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ ലോകരാജ്യങ്ങളുടെ മധ്യസ്ഥതയിൽ തുടരുകയാണ്. ട്രംപിന്റെ ഇടപെടലിലൂടെയുണ്ടായ ഈ മൂന്ന് ദിവസത്തെ ഇടവേള യുദ്ധം പൂർണ്ണമായി നിർത്തുന്നതിലേക്ക് നയിക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.
Tags : Ceasefire Trump Victory Day Latest News