മുസഫ: അബുദാബിയിൽ ഡ്രോൺ ആക്രമണം നടത്തി ഇറാൻ. മുസഫയിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ എണ്ണ സംഭരണ കേന്ദ്രത്തിന് തീപിടിച്ചു. ഇറാന്റെ ആക്രമണത്തിൽ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നും തീ നിയന്ത്രണവിധേയമാക്കിയെന്നും അബുദാബി അധികൃതർ വ്യക്തമാക്കി.
അതേസമയം യുഎസ്-ഇസ്രയേൽ സംയുക്ത സൈനിക നീക്കത്തിന് പിന്നാലെ ഇറാൻ ആരംഭിച്ച പ്രത്യാക്രമണം കൂടുതൽ ശക്തമാക്കുമെന്ന് ഇറാൻ താത്കാലിക നേതൃത്വ സമിതി അംഗം ആയത്തൊള്ള അലിറെസ അറാഫി പറഞ്ഞു.
തിങ്കളാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു അലിറെസ അറാഫി നിലപാട് വ്യക്തമാക്കിയത്. പരമോന്നത് നേതാവ് ആയത്തൊള്ള അലി ഖമനയ്യുടെ രക്തസാക്ഷിത്വം ഇസ്ലാമിക് റിപ്പബ്ലിക്കിനെ കൂടുതൽ അന്തസിലേക്കും ഉന്നതമായ ലക്ഷ്യങ്ങളിലേക്കും നയിക്കുന്ന ചാലകശക്തിയായി മാറുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഖമനയ്യുടെ വേർപാട് രാജ്യത്തിന് വലിയ നഷ്ടമാണെങ്കിലും, അത് വിപ്ലവത്തിന്റെ പാതയിൽ ഇറാനെ തളർത്തില്ല. മറിച്ച്, കൂടുതൽ ഗാംഭീര്യത്തോടെയും ആത്മവിശ്വാസത്തോടെയും മുന്നോട്ട് പോകാൻ ഇത് ജനങ്ങളെ പ്രേരിപ്പിക്കുമെന്ന് അറാഫി പറഞ്ഞു.
നേതാക്കളുടെ രക്തസാക്ഷിത്വം വിപ്ലവത്തിന്റെ അടിത്തറയെ കൂടുതൽ ബലപ്പെടുത്തുകയാണ് ചെയ്യുക. ശത്രുക്കളുടെ നീക്കങ്ങൾ ഇറാനിയൻ ജനതയുടെ പ്രതിരോധ വീര്യം വർധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Tags : Drone attack Abu Dhabi musafa iran