ഇസ്ളാമാബാദ്: പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള യുദ്ധം മുറുകുന്നു. കാബൂളിൽ വ്യോമാക്രമണം നടത്തിയതിന് മറുപടിയായി പാക്കിസ്ഥാന്റെ തന്ത്രപ്രധാനമായ വ്യോമത്താവളങ്ങിൽ താലിബാൻ ഡ്രോൺ ആക്രമണം നടത്തി.
റാവൽപിണ്ടിയിലുള്ള നൂർ ഖാൻ വ്യോമതാവളത്തിലുണ്ടായ ആക്രമണത്തിൽ കനത്ത നാശനഷ്ടങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ ഈ വ്യോമത്താവളം ആക്രമിക്കപ്പെട്ടിരുന്നു.
ഇതിന്റെ അറ്റകുറ്റപ്പണികൾ നടന്നുകൊണ്ടിരിക്കെയാണ് താലിബാൻ ഡ്രോൺ ആക്രമണം നടത്തിയത്. നൂർ ഖാൻ വ്യോമതാവളത്തിന് പുറമെ ക്വറ്റയിലെ പന്ത്രണ്ടാം ഡിവിഷൻ ആസ്ഥാനം, ഖൈബർ പഖ്തുൻഖ്വയിലെ മോമണ്ട് ഏജൻസിയിലുള്ള ഖ്വാസായ് ക്യാമ്പ് എന്നിവിടങ്ങളിലും ആക്രമണമുണ്ടായി.
ഡ്രോൺ ആക്രമണത്തിന്റെ ദൃശ്യങ്ങൾ അഫ്ഗാൻ പ്രതിരോധ മന്ത്രാലയം എക്സ് ഹാൻഡിലൂടെ പുറത്തുവിട്ടിട്ടുണ്ട്. അതേസമയം താലിബാനയച്ച ഡ്രോൺ വെടിവെച്ചിട്ടുവെന്ന് പാക് അധികൃതർ പറഞ്ഞു.
Tags : Drone attack airbases Pakistan nurkhan airbase rawalpindi