ലണ്ടൻ: തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയെത്തുടർന്ന് ലേബർ പാർട്ടിക്കുള്ളിൽ കലാപം രൂക്ഷമാകുമ്പോഴും പദവിയിൽ ഉറച്ചുനിൽക്കുമെന്ന് പ്രഖ്യാപിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാമർ. ചൊവ്വാഴ്ച നടന്ന നിർണായക ക്യാബിനറ്റ് യോഗത്തിൽ, താൻ രാജിവെക്കില്ലെന്നും ഭരണം തുടരാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം സഹപ്രവർത്തകരെ അറിയിച്ചു.
തന്നെ പുറത്താക്കാൻ ആവശ്യമായ പിന്തുണ (20% എം.പിമാർ) ആർക്കും ലഭിച്ചിട്ടില്ലെന്ന് സ്റ്റാമർ ചൂണ്ടിക്കാട്ടി. ഒരു നേതൃമാറ്റത്തിന് പാർട്ടി തയ്യാറെടുത്തിട്ടില്ലെന്നും അതിനാൽ ഭരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ, ജൂനിയർ ഹൗസിംഗ് മിനിസ്റ്ററായ മിയാറ്റ ഫാൻബുല്ലെ മന്ത്രിസഭയിൽ നിന്ന് രാജിവെച്ചു. സ്റ്റാമറുടെ നേതൃത്വത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും പുതിയൊരു ടീം വരണമെന്നും ആവശ്യപ്പെട്ടാണ് രാജി.
ഹോം സെക്രട്ടറി ഷബാന മഹ്മൂദ്, ഫോറിൻ സെക്രട്ടറി യുവെറ്റ് കൂപ്പർ തുടങ്ങിയ മുതിർന്ന മന്ത്രിമാർ സ്റ്റാമർ ഒഴിഞ്ഞുപോകേണ്ട തീയതി പ്രഖ്യാപിക്കണമെന്ന് സ്വകാര്യമായി ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ. 80-ഓളം ലേബർ എംപിമാരും ഇതേ ആവശ്യവുമായി രംഗത്തുണ്ട്.
രാഷ്ട്രീയ അസ്ഥിരത രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ ബാധിക്കുമെന്നും അതിനാൽ ഭിന്നതകൾ മാറ്റിവെച്ച് മുന്നോട്ട് പോകണമെന്നും സ്റ്റാമർ ക്യാബിനറ്റ് അംഗങ്ങളോട് ആവശ്യപ്പെട്ടു. കഴിഞ്ഞയാഴ്ച നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ 1500-ഓളം സീറ്റുകളാണ് ലേബർ പാർട്ടിക്ക് നഷ്ടമായത്. ഇതിന് പിന്നാലെയാണ് 2024 ജൂലൈയിൽ അധികാരമേറ്റ സ്റ്റാമറുടെ നേതൃത്വത്തിനെതിരെ പാർട്ടിക്കുള്ളിൽ തന്നെ വലിയ പ്രതിഷേധം ഉയർന്നത്.
ബ്രിട്ടൻ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നാല് പ്രധാനമന്ത്രിമാരെ കണ്ടുകഴിഞ്ഞു എന്നതും പുതിയൊരു നേതൃമാറ്റം രാജ്യത്തിന് നൽകുന്ന സന്ദേശം മോശമായിരിക്കുമെന്നും സ്റ്റാമർ അനുകൂലികൾ വാദിക്കുന്നു.
Tags : Keir Starmer UK Prime Minister Labour party Latest News