വാഷിംഗ്ടൺ ഡി.സി: ഇസ്രയേലും ലെബനനും തമ്മിലുള്ള വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെ, ഇരുരാജ്യങ്ങളിലെയും ഭരണത്തലവന്മാരെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും ലെബനൻ പ്രസിഡന്റ് ജോസഫ് ഔണിനെയുമാണ് ട്രംപ് ഉന്നതതല ചർച്ചകൾക്കായി അമേരിക്കയിലേക്ക് ക്ഷണിച്ചിരിക്കുന്നത്.
1983-ന് ശേഷം ഇതാദ്യമായാണ് ഇസ്രയേലും ലെബനനും തമ്മിൽ ഇത്രയും അർത്ഥവത്തായ ഒരു ചർച്ചയ്ക്ക് കളമൊരുങ്ങുന്നത്. 43 വർഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള ഈ കൂടിക്കാഴ്ച സമാധാന ശ്രമങ്ങളിൽ വലിയ വഴിത്തിരിവാകും. ഇരുരാജ്യങ്ങളും സമാധാനം ആഗ്രഹിക്കുന്നുണ്ടെന്നും അത് എത്രയും വേഗം യാഥാർത്ഥ്യമാകുമെന്ന് താൻ വിശ്വസിക്കുന്നതായും ട്രംപ് വ്യക്തമാക്കി.
വെടിനിർത്തൽ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ തന്നെ നേരിട്ടുള്ള ചർച്ചകളിലേക്ക് ഭരണത്തലവന്മാരെ ക്ഷണിച്ചത് ട്രംപിന്റെ നയതന്ത്രപരമായ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. ഈ സന്ദർശനത്തിലൂടെ പശ്ചിമേഷ്യയിലെ ദീർഘകാലമായുള്ള അതിർത്തി തർക്കങ്ങൾക്കും സംഘർഷങ്ങൾക്കും ഒരു ശാശ്വത പരിഹാരം കാണാൻ കഴിയുമെന്നാണ് വൈറ്റ് ഹൗസ് പ്രതീക്ഷിക്കുന്നത്. പത്ത് ദിവസത്തെ വെടിനിർത്തൽ കാലയളവിനുള്ളിൽ തന്നെ ഈ കൂടിക്കാഴ്ച നടക്കുമെന്നാണ് സൂചന.