ജെറുസലേം: ഇസ്രായേൽ സന്ദർശനത്തിന്റെ രണ്ടാം ദിവസം ജെറുസലേമിലെ ഔദ്യോഗിക ഹോളോകോസ്റ്റ് സ്മാരകമായ 'യാദ് വഷേം' സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ടാം ലോകമഹായുദ്ധകാലത്ത് നാസികൾ കൂട്ടക്കൊല ചെയ്ത ആറ് ദശലക്ഷത്തോളം ജൂതന്മാരുടെ സ്മരണയ്ക്കായി സമർപ്പിക്കപ്പെട്ടതാണ് ഈ സ്മാരകം.
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനൊപ്പം സ്മാരകത്തിലെത്തിയ മോദി, 'ഹാൾ ഓഫ് റിമെംബ്രൻസിൽ' നടന്ന ചടങ്ങിൽ പങ്കെടുത്തു. ഇരകളുടെ ഓർമ്മയ്ക്കായി അദ്ദേഹം റീത്ത് സമർപ്പിക്കുകയും മൗനപ്രാർത്ഥന നടത്തുകയും ചെയ്തു. ഹോളോകോസ്റ്റ് ഇരകളെ അനുസ്മരിച്ചുകൊണ്ട് നടന്ന 'കദ്ദീഷ്' പ്രാർത്ഥനയിൽ അദ്ദേഹം പങ്കുചേർന്നു.
സമാധാനത്തിനും മാനവികതയ്ക്കും വേണ്ടിയുള്ള ഇന്ത്യയുടെ പ്രതിബദ്ധത പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഹോളോകോസ്റ്റിൽ കൊല്ലപ്പെട്ട 4.8 ദശലക്ഷം ജൂതന്മാരുടെ പേരുകൾ രേഖപ്പെടുത്തിയ 'ബുക്ക് ഓഫ് നെയിംസ്' മോദി സന്ദർശിച്ചു. ഇതിൽ നെതന്യാഹുവിന്റെ ഭാര്യ സാറയുടെ കുടുംബാംഗങ്ങളുടെ പേരുകളും ഉൾപ്പെട്ടിട്ടുണ്ട്. രണ്ടാം തവണയാണ് മോദി യാദ് വഷേം സന്ദർശിക്കുന്നത്. 2017-ലെ ചരിത്രപ്രധാനമായ ഇസ്രായേൽ യാത്രയ്ക്കിടയിലും അദ്ദേഹം ഇവിടെ എത്തിയിരുന്നു.
1953-ൽ സ്ഥാപിതമായ യാദ് വഷേം, ലോകത്തിലെ ഏറ്റവും വലിയ ഹോളോകോസ്റ്റ് സ്മാരകമാണ്. സ്മാരക മ്യൂസിയം, ഹോളോകോസ്റ്റ് ചരിത്ര മ്യൂസിയം, ചിൽഡ്രൻസ് മെമ്മോറിയൽ എന്നിവ ഇതിന്റെ ഭാഗമാണ്. സ്മാരകം സന്ദർശിച്ച ശേഷം മോദി ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗുമായി കൂടിക്കാഴ്ച നടത്തുകയും പ്രധാനമന്ത്രി നെതന്യാഹുവുമായി പ്രതിരോധം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ ഉന്നതതല ചർച്ചകൾ നടത്തുകയും ചെയ്തു.
Tags : PM Modi Yad Vashem Holocaust victims