വത്തിക്കാന്‍ സിറ്റി: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘർഷങ്ങളും യുദ്ധങ്ങളും വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സമാധാനം വീണ്ടെടുക്കാനും യുദ്ധങ്ങളും സംഘർഷങ്ങളും അവസാനിക്കാനും വേണ്ടി സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ലെയോ പതിനാലാമൻ മാർപാപ്പയുടെ നേതൃത്വത്തിൽ ജാഗരണപ്രാർഥന നടത്തി.
പ്രാദേശികസമയം ഇന്നലെ വൈകുന്നേരം ആറിനു നടന്ന പ്രാർഥനയിൽ കർദിനാൾമാരും ബിഷപ്പുമാരും വത്തിക്കാനിലെ വിവിധ രാജ്യങ്ങളുടെ സ്ഥാനപതിമാരും ലോകമെങ്ങുനിന്നും എത്തിയ നിരവധി തീർഥാടകരും പങ്കെടുത്തു.
അസീസിയിലെ വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ കബറിടത്തിൽനിന്ന് എത്തിച്ച സമാധാനദീപമാണു പ്രാർഥനാവേദിയിൽ പ്രതിഷ്ഠിച്ചത്. ഈ ദീപത്തിൽനിന്നു കൊളുത്തിയ മെഴുകുതിരികളും വഹിച്ചാണു വിശ്വാസികൾ മാർപാപ്പയ്ക്കൊപ്പം സമാധാനപ്രാർഥനയിൽ പങ്കെടുത്തത്.
അഞ്ചു ഭൂഖണ്ഡങ്ങളെ പ്രതിനിധീകരിച്ച് അഞ്ചുപേർ ബലിവേദിയിലെ ദീപത്തിൽനിന്നു കൊളുത്തിയ ദീപം വിശ്വാസികളിലേക്ക് പകർന്നു. സമാധാനത്തിന്റെ വരം നൽകി ലോകത്തെ മുഴുവൻ അനുഗ്രഹിക്കണമേഎന്ന പ്രാർഥനയോടെയാണു വിശ്വാസികൾക്കു മാർപാപ്പ ആശീർവാദം നൽകിയത്.
മാർപാപ്പയ്ക്കൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള വിശ്വാസികളും ടെലിവിഷൻ-ഓൺലൈൻ മാധ്യമങ്ങൾ മുഖേന പ്രാർഥനയിൽ പങ്കുചേർന്നു.
Tags : Pope leads prayer world peace Leo XIV