ലുവാണ്ട: ആഫ്രിക്കൻ സന്ദർശനത്തിന്റെ ഭാഗമായി നാലു ദിവസത്തെ കാമറൂൺ സന്ദർശനത്തിനുശേഷം ലെയോ പതിനാലാമൻ മാർപാപ്പ അയൽരാജ്യമായ അങ്കോളയിലെത്തി. പ്രാദേശികസമയം ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നിന് തലസ്ഥാനമായ ലുവാണ്ടയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മാർപാപ്പയെ പ്രസിഡന്റ് ജൊവൊ മാനുവൽ ഗൊൺകാൽവസ് ലൊറേൻസോ സ്വീകരിച്ചു.
തുടർന്ന് അങ്കോളൻ അധികൃതരെ അഭിസംബോധന ചെയ്യവേ യുവാക്കളുടെ ദീർഘവീക്ഷണത്തെയും വയോജനങ്ങളുടെ സ്വപ്നങ്ങളെയും അടിച്ചമർത്തരുതെന്ന് പറഞ്ഞു. ആഫ്രിക്കൻ ഭൂഖണ്ഡം ലോകത്തിനു സന്തോഷത്തിന്റെയും പ്രതീക്ഷയുടെയും കലവറയാണെന്നും മാർപാപ്പ ചൂണ്ടിക്കാട്ടി.
ഇന്നു രാവിലെ ലുവാണ്ടയിൽനിന്ന് 30 കിലോമീറ്റർ അകലെയുള്ള കിലാംബയിൽ എത്തുന്ന മാർപാപ്പ അവിടെ വിശുദ്ധ കുർബാനയർപ്പിക്കും. തുടർന്ന് മക്സിമ മരിയൻ തീർഥാടനകേന്ദ്രത്തിലെത്തുന്ന മാർപാപ്പ അവിടെ വിശ്വാസികൾക്കൊപ്പം ജപമാല പ്രാർഥന നടത്തും.
നാളെ സൗരിമോ നഗരം സന്ദർശിക്കുന്ന മാർപാപ്പ വയോജനകേന്ദ്രത്തിലെത്തുകയും വിശുദ്ധ കുർബാന അർപ്പിക്കുകയും ചെയ്യും. അങ്കോളയിലെ സന്ദർശനം പൂർത്തിയാക്കി ചൊവ്വാഴ്ച രാവിലെ മാർപാപ്പ ഇക്വാറ്റോറിയൽ ഗിനിയയിലേക്കു യാത്രയാകും. 23ന് വത്തിക്കാനിലേക്കു മടങ്ങും.
കാമറൂൺ സന്ദർശനത്തിന്റെ അവസാന ദിനമായ ഇന്നലെ രാവിലെ യൗണ്ടേ വില്ലെയിലെ വിമാനത്താവളത്തിൽ മാർപാപ്പ അർപ്പിച്ച വിശുദ്ധ കുർബാനയിൽ രണ്ടു ലക്ഷത്തിലേറെ വിശ്വാസികൾ പങ്കെടുത്തു. വിമാനത്താവളത്തിൽ എത്തിയ മാർപാപ്പ തുറന്ന വാഹനത്തിൽ സഞ്ചരിച്ച് വിശ്വാസികളെ അഭിവാദ്യം ചെയ്തു. പരമ്പരാഗത വേഷങ്ങൾ അണിഞ്ഞായിരുന്നു ആളുകൾ വിശുദ്ധ കുർബാനയ്ക്കായി എത്തിയത്.
ട്രംപുമായി വാദപ്രതിവാദത്തിനില്ല:മാർപാപ്പ
ലുവാണ്ട: താൻ ആഫ്രിക്കയിലെത്തിയതു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി വാദപ്രതിവാദം നടത്താനല്ലെന്നും കത്തോലിക്കാ വിശ്വാസികളെ പ്രോത്സാഹിപ്പിക്കാനാണെന്നും ലെയോ പതിനാലാമൻ മാർപാപ്പ. കാമറൂൺ സന്ദർശനം പൂർത്തിയാക്കി അങ്കോളയിലേക്കുള്ള യാത്രാമധ്യേ വിമാനത്തിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു മാർപാപ്പ.
തന്റെ പ്രസംഗങ്ങൾ ആഴ്ചകൾക്കു മുമ്പേ തയാറാക്കിയതാണെന്നു വ്യക്തമാക്കിയ മാർപാപ്പ, യുഎസ് പ്രസിഡന്റുമായി വീണ്ടും വാദപ്രതിവാദത്തിനു താൻ ശ്രമിക്കുന്നതായി വ്യാഖ്യാനിക്കരുതെന്നും അതു തനിക്ക് ഒട്ടും താത്പര്യമില്ലാത്ത കാര്യമാണെന്നും വ്യക്തമാക്കി. തന്റെ പ്രതികരണങ്ങൾ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരേയാണെന്ന വ്യാഖ്യാനങ്ങൾ തെറ്റാണ്.
തന്നോടൊപ്പമുള്ള മാധ്യമപ്രവർത്തകരുടെ സേവനത്തിനു നന്ദി പറഞ്ഞ മാർപാപ്പ, സമീപദിവസങ്ങളിൽ തന്റെ വാക്കുകൾ എപ്രകാരം വ്യാഖ്യാനിക്കപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടി. അൾജീരിയയിലെയും കാമറൂണിലെയും സന്ദർശനം ഊഷ്മളമായിരുന്നു.
കാമറൂണിൽ ഇമാമുമാരുമായി നടത്തിയ കൂടിക്കാഴ്ച മതാന്തര സംഭാഷണം, ധാരണ, സമാധാനസ്ഥാപനം എന്നിവയോടുള്ള സഭയുടെ തുടർച്ചയായ പ്രതിബദ്ധതയുടെ ഭാഗമാണെന്നും മാർപാപ്പ ചൂണ്ടിക്കാട്ടി.
Tags : Pope Leo XIV Angola African Visit