ഇസ്ലാമാബാദ്: പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കാനായി പാകിസ്താന്റെ മധ്യസ്ഥതയിൽ നടക്കാനിരുന്ന സമാധാന ചർച്ചകൾ അനിശ്ചിതത്വത്തിൽ. ഇറാന്റെ ചരക്കുകപ്പൽ അമേരിക്കൻ നാവികസേന പിടിച്ചെടുത്തതും തുറമുഖങ്ങൾക്ക് ഏർപ്പെടുത്തിയ ഉപരോധവുമാണ് ചർച്ചകൾക്കു തിരിച്ചടിയായത്.
ഇറാന്റെ തുറമുഖങ്ങളിൽ അമേരിക്ക ഏർപ്പെടുത്തിയ കടുത്ത നാവിക ഉപരോധം സമാധാന ചർച്ചകൾക്കു തടസമാണെന്നു പാകിസ്താൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസീം മുനീർ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ അറിയിച്ചു. ഫോണിലൂടെയായിരുന്നു ഇവരുടെ സംഭാഷണം. അസീം മുനീറിന്റെ ഉപദേശം പരിഗണിക്കാമെന്നു ട്രംപ് മറുപടി നൽകിയതായാണ് റിപ്പോർട്ട്.
ഹോർമുസ് കടലിടുക്കിനു സമീപം ഇറാന്റെ പതാക വഹിച്ച 'തൗസ്ക' എന്ന ചരക്കുകപ്പൽ യുഎസ് നാവികസേന വെടിവച്ച് പിടിച്ചെടുത്തു. ഉപരോധം ലംഘിക്കാൻ ശ്രമിച്ചതിനാലാണ് കപ്പലിന്റെ എൻജിൻ റൂമിലേക്കു വെടിയുതിർത്തതെന്നു ട്രംപ് വ്യക്തമാക്കി. നിലവിൽ കപ്പൽ യുഎസ് സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. അതേസമയം, ഇതിനെതിരേ രൂക്ഷമായ ഭാഷയിലാണ് ഇറാൻ പ്രതികരിച്ചത്. കപ്പൽ പിടിച്ചെടുത്തത് 'കടൽക്കൊള്ള'യാണെന്ന് ഇറാൻ ആരോപിച്ചു.
വെടിനിർത്തൽ കരാറിന്റെ ലംഘനമാണിതെന്നും ഉടൻതന്നെ ശക്തമായ മറുപടി നൽകുമെന്നും ഇറാന്റെ ജോയിന്റ് മിലിട്ടറി കമാൻഡ് മുന്നറിയിപ്പ് നൽകി. അമേരിക്കയുടെ നിലപാടുകളിൽ വിശ്വാസമില്ലെന്നും തിങ്കളാഴ്ച ഇസ്ലാമാബാദിൽ നടക്കാനിരുന്ന ചർച്ചകളിൽ പങ്കെടുക്കാൻ നിലവിൽ പദ്ധതിയൊന്നുമില്ലെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം സൂചിപ്പിച്ചു.
Tags : IRAN TRUMP HORMUZ LATEST NEWS