ടെഹ്റാൻ: വൈമാനികനെ രക്ഷിക്കാനെന്ന പേരിൽ അമേരിക്ക സമ്പുഷ്ടീകരിച്ച യുറേനിയം മോഷ്ടിക്കാൻ ശ്രമിച്ചെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം. വൈമാനികനെ രക്ഷിക്കാനുള്ള അമേരിക്കയുടെ നീക്കം ഒരു വലിയ ദുരന്തമായാണ് അവസാനിച്ചതെന്നും ഇറാൻ പരിഹസിച്ചു.
വൈമാനികൻ ഉണ്ടായിരുന്നുവെന്ന് പറയപ്പെടുന്ന കൊഹ്ഗിലുയേ പ്രവിശ്യയും അമേരിക്കൻ സൈന്യം ഇറങ്ങാൻ ശ്രമിച്ച മധ്യ ഇറാന്റെ ഭാഗങ്ങളും തമ്മിൽ വലിയ ദൂരമുണ്ടെന്ന് വിദേശകാര്യ വക്താവ് ഇസ്മായിൽ ബാഖേയ് വ്യക്തമാക്കി.
അമേരിക്കൻ യുദ്ധവിമാനം എഫ്-15ഇ സ്ട്രൈക്ക് ഈഗിൾ ഇറാൻ വെടിവച്ചിടുകയായിരുന്നു. ഇറാൻ ആക്രമണത്തിൽ രക്ഷപ്പെട്ട വൈമാനികനെ സാഹസികമായി രക്ഷപ്പെടുത്തിയ യുഎസ് സൈനിക നടപടിക്ക് പിന്നാലെയാണ് ഇറാന്റെ ആരോപണം.
തെക്കുപടിഞ്ഞാറൻ ഇറാനിൽ നടന്ന രക്ഷാദൗത്യം അമേരിക്കൻ ചരിത്രത്തിലെ തന്നെ ഏറ്റവും അപകടകരമായ രക്ഷാദൗത്യങ്ങളിൽ ഒന്നാണെന്ന് വിലയിരുത്തപ്പെടുന്നു. വിമാനത്തിലെ വെപ്പൺസ് സിസ്റ്റം ഓഫീസറെ രണ്ട് ദിവസം നീണ്ടുനിന്ന തെരച്ചിലിനൊടുവിലാണ് യുഎസ് കമാൻഡോകൾ കണ്ടെത്തിയത്.