കൊച്ചി: സ്വർണ്ണക്കടത്ത് ക്വട്ടേഷൻ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിയെ പോലീസ് കരുതൽ തടങ്കലിലെടുത്തു. പുന്നേക്കാടുള്ള റിസോർട്ടിൽ സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് കോതമംഗലം പോലീസ് ഇയാളെയും സംഘത്തെയും കസ്റ്റഡിയിലെടുത്തത്.
ഇന്ന് പുലർച്ചെ 4 മണിയോടെയാണ് അർജുൻ ആയങ്കിയും സുഹൃത്തുക്കളും പിടിയിലായത്. കസ്റ്റഡിയിലുള്ളവരിൽ കുപ്രസിദ്ധ ഗുണ്ട മരട് അനീഷിന്റെ കൂട്ടാളികളും ഉൾപ്പെടുന്നു. ഇവർ സഞ്ചരിച്ചിരുന്ന മൂന്ന് കാറുകൾ പോലീസ് കസ്റ്റഡിയിലെടുത്തു.
പുതിയ സ്വർണ്ണക്കടത്ത് അല്ലെങ്കിൽ ഗുണ്ടാ ക്വാട്ടേഷനുകൾ ആസൂത്രണം ചെയ്യാനാണോ ഇവർ ഒത്തുചേർന്നതെന്ന് പോലീസ് സംശയിക്കുന്നു. കോതമംഗലം സ്റ്റേഷൻ പരിധിയിൽ ഇവർ എത്തിയതിന്റെ ഉദ്ദേശത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. അർജുൻ ആയങ്കി അടക്കമുള്ളവർക്കെതിരെ പുതിയ കേസുകൾ രജിസ്റ്റർ ചെയ്യും.
മുമ്പ് ഡിവൈഎഫ്ഐ അഴിക്കോട് കപ്പക്കടവ് യൂണിറ്റ് സെക്രട്ടറിയായിരുന്ന അർജുൻ ആയങ്കി, ലഹരിക്കടത്ത് സംഘങ്ങളുമായുള്ള ബന്ധത്തെത്തുടർന്നാണ് സംഘടനയിൽ നിന്ന് പുറത്താക്കപ്പെട്ടത്. സിപിഐഎം-ലീഗ്, സിപിഐഎം-ബിജെപി സംഘർഷങ്ങളിൽ പ്രതിയായിരുന്നു.
വിദേശത്തുനിന്നും കടത്തിക്കൊണ്ടുവരുന്ന സ്വർണം ഭീഷണിപ്പെടുത്തിയും ആക്രമിച്ചും തട്ടിയെടുക്കുന്ന സംഘത്തിന്റെ തലവനാണ് ഇയാളെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ഗൾഫിലും കേരളത്തിലുടനീളവും ഇയാൾക്ക് വിപുലമായ ക്വാട്ടേഷൻ നെറ്റ്വർക്ക് ഉണ്ടെന്നാണ് പോലീസ് കണ്ടെത്തൽ.
Tags : Arjun Ayanki Preventive Detetntion Latest News