കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ച കേസ് ഒടുവിൽ പോലീസിന് തലവേദനയാകുന്നു.
പുറത്തുവന്ന ദൃശ്യങ്ങളിലൊന്നും മന്ത്രിയുടെ തൊട്ടടുത്തുപോലും കെഎസ്യു പ്രവർത്തകർ എത്താത്തതും കിട്ടിയ ദൃശ്യങ്ങളെല്ലാം പോലീസ് മന്ത്രിക്ക് സുരക്ഷയൊരുക്കുന്നതുമായതോടെ കേസ് തങ്ങൾക്കുതന്നെ തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് പോലീസ് ഉദ്യോഗസ്ഥർ.
കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ 55 കാമറകളിൽ ദൃശ്യങ്ങൾ ലഭിക്കാൻ സാധ്യതയുള്ള കാമറകളെല്ലാം ആർപിഎഫ് ഉദ്യോഗസ്ഥർ പരിശോധിച്ചതായാണ് സൂചന. ഇതിലൊന്നും മന്ത്രിയെ കൈയേറ്റം ചെയ്യുന്ന ദൃശ്യങ്ങളില്ലെന്നാണ് വിവരം.
കണ്ണൂർ റെയിൽവേ പോലീസാണ് കെഎസ്യു ജില്ലാ പ്രസിഡന്റ് എം.സി. അതുൽ, അഹമ്മദ് യാസീൻ, സി.എച്ച്. മുബാസ്, വി.വി. അക്ഷയ്, ബിതുൽ ബാലൻ എന്നിവർക്കതിരേ വധശ്രമത്തിന് കേസെടുത്തത്. ഇവർ ഇപ്പോൾ കണ്ണൂർ സബ് ജയിലിൽ റിമാൻഡിലാണ്. ‘കൊല്ലെടാ’ എന്ന് ആക്രോശിച്ച് ആയുധംകൊണ്ട് മന്ത്രിയുടെ കഴുത്തിൽ പരിക്കേൽപ്പിച്ചുവെന്നാണ് കേസ്. ഈ കേസ് തെളിയിക്കാനുള്ള ബാധ്യത ഇപ്പോൾ പോലീസിന്റേതായി മാറിയിരിക്കുകയാണ്.
ഇതിനിടെ, കെഎസ്യു പ്രവർത്തകർക്കെതിരേ വ്യാജപരാതി നല്കി കള്ളക്കേസിൽ കുടുക്കിയെന്നു കാണിച്ച് ആരോഗ്യമന്ത്രി വീണാ ജോർജിനും ഗൺമാനുമെതിരേ കണ്ണൂർ കോർപറേഷൻ മുൻ മേയറും കോൺഗ്രസ് നേതാവുമായ ടി.ഒ. മോഹനൻ ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് (രണ്ട്) കോടതിയിൽ പരാതി നൽകിയതും പോലീസിന് തിരിച്ചടിയായി.
ഗൺമാൻ നൽകിയ പരാതിയിൽ ആദ്യം കേസെടുത്തെന്നു പറഞ്ഞ് തത്കാലം തലയൂരാനായിരിക്കും പോലീസ് നീക്കം. റെയിൽവേ സിഐ സുധീർ മനോഹറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Tags : Minister Veena George Attacked Police confused no evidence attempted murder case