തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ വലിയ തരംഗമായി മാറിയ 'കോക്രോച്ച് ജനതാ പാർട്ടി'ക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി. 'കോക്രോച്ച് ജനതാ പാർട്ടി' എന്ന പേര് കേൾക്കുമ്പോൾ ആദ്യം ഒരു തമാശയോ ട്രോളോ പോലെ തോന്നാമെങ്കിലും അത് അവഗണിക്കപ്പെട്ടവരുടെയും പരിഹസിക്കപ്പെട്ടവരുടെയും യുവത്വത്തിന്റെ കോപമാണെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
ഇന്നത്തെ ഇന്ത്യയിൽ ജോലി ചോദിച്ചാൽ പരിഹാസവും ചോദ്യം ചോദിച്ചാൽ രാജ്യദ്രോഹി എന്ന മുദ്രകുത്തലുമാണ് ലഭിക്കുന്നതെന്നും ഇതിനെതിരെയുള്ള ജെൻസി തലമുറയുടെ രാഷ്ട്രീയ ബോധമാണ് ഈ കൂട്ടായ്മയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുവാക്കൾക്ക് രാഷ്ട്രീയമില്ല എന്ന് വർഷങ്ങളായി പറഞ്ഞ സമൂഹത്തിന് മുന്നിൽ കൃത്യമായ മറുപടിയുമായി ഈ തലമുറ എത്തിയിരിക്കുകയാണ്. മതം നോക്കി മനുഷ്യരെ അളക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയത്തിന് പകരം തുല്യതയും സ്വാതന്ത്ര്യവും ചോദ്യം ചെയ്യാനുള്ള അവകാശവുമാണ് അവർ മുന്നോട്ട് വെക്കുന്നത്.
വിരമിച്ച സുപ്രീംകോടതി ജഡ്ജിമാർക്ക് അധികാരപ്പദവികൾ നൽകരുത്, സ്ത്രീകൾക്ക് തുല്യ പ്രാതിനിധ്യം വേണം, മാധ്യമങ്ങൾ അധികാരത്തിന്റെ വക്താക്കളാകരുത്, അധികാരസ്ഥാനത്തിരുന്ന് പാർട്ടി മാറുന്ന രാഷ്ട്രീയ വ്യാപാരികൾക്ക് 20 വർഷത്തേക്ക് ഇലക്ഷനിൽ മത്സരിക്കാൻ അവസരം നൽകരുത് തുടങ്ങിയ സിജെപിയുടെ ആവശ്യങ്ങൾ സാധാരണ ആവശ്യങ്ങളല്ലെന്ന് ബിനീഷ് കുറിച്ചു. ഓരോ മിനിറ്റിലും പതിനായിരക്കണക്കിന് ആളുകളാണ് ഈ പ്ലാറ്റ്ഫോമിലേക്ക് വരുന്നത്. ഇവരുടെ ശബ്ദത്തെ ഭയപ്പെടുന്നത് കൊണ്ടാണ് ഭരണകൂടം ഇവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ബാൻ ചെയ്ത് അടിച്ചമർത്താൻ ശ്രമിക്കുന്നത്.
എത്ര തവണ ചവിട്ടിയാലും അണുബോംബ് വർഷിച്ചാലും ജീവൻ പോകാത്ത കോക്രോച്ചിനെപ്പോലെ, എത്രയൊക്കെ ഇല്ലാതാക്കാൻ ശ്രമിച്ചാലും കൂടുതൽ ശക്തിയോടെയും വ്യക്തതയോടെയും ഈ തലമുറ തിരിച്ചുവരുമെന്ന് ബിനീഷ് കോടിയേരി ഓർമിപ്പിച്ചു. രാജ്യത്തെ സ്നേഹിക്കുന്നവർ എല്ലായ്പ്പോഴും അധികാരത്തെ കയ്യടിക്കണമെന്നില്ലെന്നും ചിലപ്പോൾ അവർ ചോദ്യം ചെയ്യുമെന്നും വ്യക്തമാക്കിയ ബിനീഷ്, 'Am also a cockroach' എന്നത് വെറുമൊരു വാചകമല്ലെന്ന് കുറിച്ചാണ് തന്റെ പോസ്റ്റ് അവസാനിപ്പിച്ചത്.
Tags : Bineesh Kodiyeri Cockroach Janata Party Facebook Post Latest News