മന്ത്രി രമേശ് ചെന്നിത്തല
തിരുവനന്തപുരം: ക്രിമിനൽ കേസ് പ്രതികളെയും ഗുണ്ടാ നേതാക്കളെയും പങ്കെടുപ്പിച്ച് കെ.സുധാകരൻ എംപി കൊച്ചിയിൽ വിളിച്ചുചേർത്ത തൂഫാൻ യോഗത്തെ തള്ളിപ്പറഞ്ഞ് മന്ത്രി രമേശ് ചെന്നിത്തല. സുധാകരന്റെ യോഗത്തെക്കുറിച്ച് തനിക്ക് അറിയില്ല.
ഓപ്പറേഷൻ തൂഫാൻ നടപടികളുടെ ഭാഗമായുള്ള യോഗം വിളിക്കാനുള്ള ചുമതല പോലീസ് ഉദ്യോഗസ്ഥർക്ക് മാത്രമാണ്. അല്ലാത്ത യോഗങ്ങളൊന്നും ഓപ്പറേഷൻ തൂഫാന്റെ തലയിൽ കെട്ടിവയ്ക്കേണ്ടെന്നും ചെന്നിത്തല പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ, ഗുണ്ടാവിരുദ്ധ പരിശ്രമങ്ങളുടെ ഭാഗമാകാൻ സുധാകരൻ ആഹ്വാനം ചെയ്തിരുന്നു.
എന്നാൽ അദ്ദേഹം വിളിച്ച യോഗത്തിൽ മട്ടാഞ്ചേരി ഹാരിസ്, തോക്ക് കേസ് പ്രതി റിയാസ്, പുലി നസീർ, ബ്യൂട്ടിപാർലർ വെടിവെപ്പ് കേസിലെ പ്രതി ബിലാൽ തുടങ്ങിയ പ്രമുഖ ക്രിമിനൽ കേസ് പ്രതികളും മുൻ ഗുണ്ടാ നേതാക്കളും പങ്കെടുത്തതാണ് വൻ വിവാദത്തിന് വഴിവെച്ചത്. യോഗത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
ഇതോടെ സുധാകരനെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു. സുധാകരൻ കൊച്ചിയിൽ യോഗം വിളിച്ചത് തങ്ങളുടെ അറിവോടെയല്ലെന്ന് കഴിഞ്ഞ ദിവസം എറണാകുളം ഡിസിസിയും വ്യക്തമാക്കിയിരുന്നു.
Tags : operation toofan ramesh chennithala k.sudhakaran