കണ്ണൂർ: മന്ത്രി വീണാ ജോർജിനെതിരേ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കരിങ്കൊടി കാട്ടിയതിന് വധശ്രമ കേസിൽ ജയിലിൽ കഴിയേണ്ടിവന്ന കെഎസ്യു പ്രവർത്തകർ മന്ത്രി വീണാ ജോർജ്, മന്ത്രിയുടെ ഗൺമാൻ, കേസെടുത്ത പോലീസുകാർ എന്നിവർക്കതിരേ നിയമനടപടിക്കൊരുങ്ങുന്നു.
കേസിൽ റിമാൻഡിലായി 15 ദിവസം ജയിലിലടയ്ക്കപ്പെട്ട ഒരോരുത്തർക്കും 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം ആവശ്യപ്പെട്ട് അഭിഭാഷകനും കോൺഗ്രസ് നേതാവുമായ ടി.ഒ. മോഹനൻ മുഖേനയാണു ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്യുക.
കെഎസ്യു പ്രവർത്തകർ തന്നെ ആക്രമിച്ചു വധിക്കാൻ ശ്രമിച്ചെന്നായിരുന്നു മന്ത്രി വീണാ ജോർജ് സംഭവ സമയത്ത് പറഞ്ഞിരുന്നത്. രണ്ടു മാസത്തിനു ശേഷം തന്റെ നേർക്ക് ആക്രമണം നടന്നിട്ടില്ലെന്നാണ് മന്ത്രി പോലീസിനു മൊഴി നൽകിയത്.
അക്രമത്തിൽ പരിക്കുപറ്റിയാൽ മെഡിക്കോ ലീഗൽ കേസ് ആയിട്ടാണു കേസെടുക്കേണ്ടതെന്നിരിക്കേ തനിക്ക് പരിക്ക് പറ്റിയിട്ടില്ല എന്ന് മന്ത്രി പറഞ്ഞതോടുകൂടി ആ കേസ് അപ്രസക്തമാകുകയാണെന്ന് അഡ്വ. ടി.ഒ. മോഹനൻ പറഞ്ഞു.
ഉച്ചകഴിഞ്ഞ് 3.15ന് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടന്ന സംഭവത്തിൽ അപ്പോൾ തന്നെ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തെങ്കിലും രാത്രി 10.45 ഓടെ മാത്രമാണ് എഫ്ഐആർ ഇട്ടത്. അതുവരെ അവരെ കസ്റ്റഡിയിൽ പാർപ്പിച്ചത് നിയമവിരുദ്ധമാണെന്നും ടി.ഒ. മോഹനൻ പറഞ്ഞു. കെഎസ്യു പ്രവർത്തകരെ മനഃപൂർവം ജയിലിലടപ്പിക്കണമെന്ന ലക്ഷ്യത്തോടെയായിരുന്നു മന്ത്രിയും ഗൺമാനും പ്രവർത്തിച്ചത്.
ജയിലിൽ കഴിയേണ്ടി വന്നവർ അനുഭവിച്ച അപമാനത്തിനും മാനസിക പീഡനത്തിനും 25 ലക്ഷം വീതം സർക്കാർ നഷ്ടപരിഹാരം നൽകുക, ഈ തുക മന്ത്രിയിൽനിന്നും ഗൺമാനിൽ നിന്നും കേസെടുത്ത പോലീസ് ഉദ്യോഗസ്ഥരിൽനിന്നും ഈടാക്കണമെന്നും ആവശ്യപ്പെട്ടാണ് ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്യുകയെന്നും അഡ്വ. ടി.ഒ. മോഹനൻ പറഞ്ഞു.
Tags : Minister Veena George attempted assassination High Court KSU compensation