പ്രതീകാത്മക ചിത്രം
കോട്ടയം:കാലിത്തീറ്റവില വീണ്ടും വര്‍ധിച്ചതോടെ ക്ഷീരകര്‍ഷകര്‍ ദുരിതക്കയത്തില്‍. കെഎസ് കാലിത്തീറ്റയുടെ വില 50 കിലോഗ്രാം ചാക്കിന് 50രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഒരു ചാക്കിന് 1615രൂപയായി.
കെഎസിന്റെ എല്ലാം വിഭാഗം കാലിത്തീറ്റകള്‍ക്കും 50 രൂപ വര്‍ധിപ്പിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ കര്‍ഷകര്‍ പശുക്കള്‍ക്കു നല്കുന്നതു കെഎസ് കാലിത്തീറ്റയാണ്.
ഇതിനു പുറമെ സംഘങ്ങള്‍ക്കു മില്‍മ നല്കികൊണ്ടിരുന്ന ഇന്‍സെന്റീവും കഴിഞ്ഞ മാസം മുതല്‍ നല്‍കുന്നില്ല. ഏതാനും നാളുകളായി സംഘം മില്‍മയ്ക്കു നല്കുന്ന ഓരോ ലിറ്റര്‍ പാലിനും രണ്ടു രൂപ വീതമാണ് ഇന്‍സെന്റീവ് നല്കികൊണ്ടിരുന്നത്. ഇത്തരത്തില്‍ ലഭിക്കുന്ന ഇന്‍സെന്റീവ് സംഘത്തില്‍ പാല് അളക്കുന്ന മുഴുവന്‍ കര്‍ഷകര്‍ക്കുമായി വീതിച്ചു നല്‍കുകയായിരുന്നു ചെയ്തിരുന്നത്.
ദിവസങ്ങള്‍ക്കു മുമ്പു മില്‍മ പാലിനു നാലു രൂപ വര്‍ധിച്ചെങ്കിലും അതില്‍ നിന്നും മൂന്നുരൂപ മാത്രമാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. ഇതു ഭൂരിഭാഗം കര്‍ഷകര്‍ക്കു ചെറിയ ആശ്വാസമായിരുന്നു. ഇതിനിടയിലാണ് കാലിത്തീറ്റയുടെ വില കുതിച്ചുകയറുന്നത്. നിലവില്‍ മില്‍മയില്‍ നിന്നും ഒരു ലിറ്റര്‍ പാലിനു കര്‍ഷകര്‍ക്കു ലഭിക്കുന്നതു 47 രൂപയാണ്.
കൊഴുപ്പ് കുറവാണെങ്കിൽ വില പിന്നെയും കുറയ്ക്കും. ഉയര്‍ന്ന ഉത്പാദനചെലവ്, ഗുണനിലവാരമുള്ള കാലിത്തീറ്റയുടെ ലഭ്യതക്കുറവ്, കാലാവസ്ഥാ വ്യതിയാനം, സങ്കരയിനം പശുക്കളുടെ പരിപാലനത്തിലെ ബുദ്ധിമുട്ടുകള്‍, വെറ്ററിനറി മരുന്നുകളുടെ വിലവര്‍ധന എന്നിവ മൂലം പശുക്കളെ വളര്‍ത്തി ജീവതം മുന്നോട്ടു കൊണ്ടു പോകാന്‍ സാധിക്കാത്ത അവസ്ഥയിലാണ് ക്ഷീരകര്‍ഷകര്‍.
അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ പാല് ഉത്പാദനം ഒരു കോടി ലിറ്ററായി ഉയര്‍ത്തുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. നിലവില്‍ കേരളത്തില്‍ 70 ലക്ഷം ലിറ്റര്‍ പാലാണ് പ്രതിദിനം ഉത്പാദിപ്പിക്കുന്നത്.
എന്നാല്‍ സംസ്ഥാനത്ത് 86 ലക്ഷം ലിറ്റര്‍ പാലിന്റെ ആവശ്യകതയുണ്ട്. ഈ അന്തരം കുറച്ച് പ്രതിദിന ഉത്പാദനം ഒരു കോടി ലിറ്ററായി ഉയര്‍ത്താനും അധികമായി വരുന്ന പാല് മൂല്യവര്‍ധിത ഉത്പന്നങ്ങളായി മാറ്റാനുമാണു സര്‍ക്കാരും ക്ഷീരവികസന വകുപ്പും ലക്ഷ്യമിടുന്നത്.
Tags : Cattle feed prices increased again dairy farmers distress