തിരുവനന്തപുരം: മുഖ്യമന്ത്രിപദത്തിനായി കോൺഗ്രസിൽ പോര് തുടരുന്നതിനിടെ നിയമസഭാ കക്ഷിയോഗം ചേർന്നു. മുഖ്യമന്ത്രിയെ തീരുമാനമെടുക്കാൻ ഹൈക്കമാൻഡിനെ ചുമതലപ്പെടുത്തി നിയമസഭാ കക്ഷിയോഗം പ്രമേയം പാസാക്കി.
കെപിസിസി പ്രസിഡന്റ് സണ്ണിജോസഫ് അവതരിപ്പിച്ച പ്രമേയം എല്ലാവരും അംഗീകരിച്ചു. യോഗം ചേരുന്നതിനു മുമ്പ് കേന്ദ്ര നിരീക്ഷകർ എംപിമാരുമായി ചർച്ച നടത്തി. ബൈന്നി ബഹനാൻ, കെ.സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്, എം.കെ. രാഘവൻ എന്നിവർ കെ.സി.വേണുഗോപാലിനെ പിന്തുണച്ചു.
അതേസമയം ഹൈബി ഈഡൻ വി.ഡി. സതീശനെ പിന്തുണച്ചു. അതിനിടെ കെ.സി.വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് നിരീക്ഷകർക്ക് കെ. സുധാകരൻ കത്ത് നൽകി. മുഖ്യമന്ത്രി ചര്ച്ചയില് 47 എംഎൽഎമാരുടെ പിന്തുണ ഉറപ്പായതായെന്നാണ് കെ.സി വിഭാഗം പറയുന്നത്.
16 എംഎൽഎമാർ തന്റെ പേര് പറയുമെന്ന് രമേശ് ചെന്നിത്തല കരുതുന്നു. ഒമ്പത് എംഎൽഎമാർ ഒപ്പമെന്ന് വി.ഡി. സതീശൻ ക്യാമ്പ് പറയുന്നു. ഞായറാഴ്ചയോടെ മുഖ്യമന്ത്രി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. കെപിസിസി ആസ്ഥാനത്ത് എഐസിസി നിരീക്ഷകരായ അജയ് മാക്കനും മുകുൽ വാസ്നിക്കും 63 എംഎൽഎമാരെയും ഒന്നിച്ചും ഒറ്റയ്ക്ക് ഒറ്റയ്ക്കും കാണും.
തിരുവനന്തപുരത്തെ താജ് ഹോട്ടലിൽ തങ്ങിയ നിരീക്ഷകർ പുലർച്ചെ മുതൽ നിരവധി മുതിർന്ന നേതാക്കളെ കണ്ടിരുന്നു. ഇന്ന് വൈകുന്നേരം 4.30ന് ഘടകകക്ഷി നേതാക്കളുമായും നിരീക്ഷകർ ചർച്ച നടത്തും.
നിരീക്ഷകർ തിരികെ ഡൽഹിയിൽ എത്തിയശേഷമാകും തീരുമാനം പ്രഖ്യാപിക്കുക. അതേസമയം കോൺഗ്രസ് മന്ത്രിമാരുടെ കാര്യത്തിലെ തീരുമാനവും വൈകിയേക്കും. മുഖ്യമന്ത്രിയും ഘടകകക്ഷി മന്ത്രിമാരും ആയിരിക്കും ആദ്യം സത്യപ്രതിജ്ഞ ചെയ്യുക.
ഹൈക്കമാൻഡിന്റെ കർശന മേൽനോട്ടത്തിൽ ആയിരിക്കും മന്ത്രിമാരെ തീരുമാനിക്കുക. മെറിറ്റ് മാത്രമാകണം മാനദണ്ഡമെന്നും ഗ്രൂപ്പ് താല്പര്യങ്ങൾ നോക്കരുതെന്നും രാഹുൽ ഗാന്ധി നിർദേശം നൽകി.
Tags : cm discussion congress final decision high command