കൊച്ചി: മതസ്വാതന്ത്ര്യവും ന്യൂനപക്ഷാവകാശങ്ങളും സംരക്ഷിക്കുന്ന കോടതി ഇടപെടലുകൾ ആശാവഹമെന്നു സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന മതപരിവർത്തന നിരോധന നിയമങ്ങളും അതിലെ വകുപ്പുകളുടെ ദുരുപയോഗങ്ങളും ഭരണഘടനാ വിരുദ്ധമാണെന്നും കമ്മീഷൻ വിലയിരുത്തി.
ഉത്തർപ്രദേശിലെ സുൽത്താൻപുർ ജില്ലാപരിധിയിൽ ഏതാനും ക്രൈസ്തവവിശ്വാസികൾക്കെതിരേ പോലീസ് നിർബന്ധിത മതപരിവർത്തന കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തത് അവർ ബൈബിൾ കൈവശം വച്ചുവെന്നും വിതരണം നടത്തിയെന്നും മറ്റും ആരോപിച്ചുകൊണ്ടായിരുന്നു. എന്നാൽ യുപി പോലീസിന്റെ നടപടിയും പ്രോസിക്യൂട്ടറുടെ വാദങ്ങളും അലഹബാദ് ഹൈക്കോടതിയുടെ നിശിതവിമർശനം ക്ഷണിച്ചുവരുത്തി. ബൈബിൾ കൈയിൽ സൂക്ഷിച്ചതോ വിതരണം ചെയ്തതോ പ്രാർഥനാസമ്മേളനത്തിൽ പങ്കുചേർന്നതോ നിർബന്ധിത മതപരിവർത്തനത്തിന്റെ തെളിവായി കണക്കാക്കാനാകില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
ബൈബിൾ വിതരണമോ പ്രഘോഷണമോ രാജ്യത്തെ ഏതെങ്കിലും നിയമപ്രകാരം കുറ്റകരമാക്കിയിട്ടില്ലെന്നു കോടതി സർക്കാർ അഭിഭാഷകനെ ഓർമിപ്പിച്ചു. മതസ്വാതന്ത്ര്യം ഹനിക്കുന്ന രീതിയിൽ രാജസ്ഥാൻ സർക്കാർ പാസാക്കിയ മതപരിവർത്തന നിരോധന നിയമത്തിന്റെ ഭരണഘടനാവിരുദ്ധത ചോദ്യം ചെയ്തു സിബിസിഐ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഹർജിയിന്മേൽ സംസ്ഥാന സർക്കാരിനു നോട്ടീസ് അയച്ചിരിക്കുകയാണ്.
വിദ്യാഭ്യാസരംഗത്തു ഭരണഘടനാ അനുഛേദം 30 പ്രകാരമുള്ള ന്യൂനപക്ഷ സ്ഥാപനങ്ങളുടെ വിദ്യാഭ്യാസഅവകാശങ്ങൾ സംരക്ഷിച്ചുകൊണ്ടുള്ള സുപ്രീം കോടതി തീരുമാനവും ഈ ദിവസങ്ങളിൽ പുറത്തുവന്നിട്ടുണ്ട്. പ്രമതി എഡ്യുക്കേഷണൽ ആൻഡ് കൾച്ചറൽ ട്രസ്റ്റ് കേസിൽ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് 2014 ൽ പുറപ്പെടുവിച്ച വിധിപ്രകാരം, 2009 ലെ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ചില വകുപ്പുകൾ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു ബാധകമല്ല.
എന്നാൽ ഈ വിധി ഭരണഘടനാവിരുദ്ധമാണെന്നും നിയമത്തിലെ 12(1)(സി) ഉൾപ്പെടെയുള്ള വകുപ്പുകൾ ന്യൂനപക്ഷസ്ഥാപനങ്ങളിലും ബാധകമാക്കണമെന്നും ആവശ്യപ്പെട്ട് ഒരു എൻജിഒ സമർപ്പിച്ച ഹർജി സുപ്രീം കോടതി രൂക്ഷമായ ഭാഷയിൽ വിമർശിച്ചു തള്ളിക്കളഞ്ഞു.വിദ്യാഭ്യാസസ്ഥാപനങ്ങൾ സ്ഥാപിക്കാനും നടത്താനും വിദ്യാലയ അച്ചടക്കം ഉറപ്പുവരുത്താനുമുള്ള ന്യൂനപക്ഷ സ്ഥാപനത്തിന്റെ അവകാശത്തിനുമേൽ വിദ്യാഭ്യാസ അവകാശ നിയമം ദുർവ്യാഖ്യാനം ചെയ്തുകൊണ്ടു നീക്കങ്ങൾ നടത്തുന്നവർക്കെല്ലാം സുപ്രീംകോടതിയുടെ ഈ ഉത്തരവ് തിരിച്ചടിയാണ്.
ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യവും ന്യൂനപക്ഷ അവകാശങ്ങളും കാത്തു സംരക്ഷിക്കാൻ ഭരണകൂടങ്ങൾ പ്രതിജ്ഞാബദ്ധമാകണം. നീതിപീഠങ്ങൾ ഇക്കാര്യത്തിൽ നിരന്തര ജാഗ്രത പുലർത്തണം. ഇതിനു സഹായകമായ വിധികൾ സ്വാഗതാർഹമാണെന്നും സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ ചെയർമാൻ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് വ്യക്തമാക്കി.
Tags : Syro Malabar Public Affairs Commission religious freedom Court