ആലപ്പുഴ: കായംകുളത്ത് പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന 42-കാരി സെലീന മരിച്ച സംഭവത്തിൽ കായംകുളം താലൂക്ക് ആശുപത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്തെത്തി. സെലീനയ്ക്ക് കൃത്യസമയത്ത് ആന്റി വെനം ഉൾപ്പെടെയുള്ള അത്യാവശ്യ ചികിത്സകൾ നൽകുന്നതിൽ ആശുപത്രി അധികൃതർ വീഴ്ച വരുത്തിയെന്ന് പിതാവ് സമീർ ആരോപിച്ചു. സംഭവത്തിൽ നീതി തേടി മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകാനൊരുങ്ങുകയാണ് കുടുംബം.
കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരമാണ് സെലീനയ്ക്ക് പാമ്പ് കടിയേറ്റത്. ഉടൻ തന്നെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മതിയായ പരിഗണനയോ ചികിത്സയോ ലഭിച്ചില്ലെന്ന് ബന്ധുക്കൾ പറയുന്നു. പാമ്പ് കടിയേറ്റാൽ നൽകേണ്ട പ്രാഥമിക ഔഷധമായ ആന്റി വെനം നൽകുന്നതിൽ ആശുപത്രി അധികൃതർ കാലതാമസം വരുത്തിയെന്നാണ് പ്രധാന ആരോപണം.
എന്നാൽ സെലീനയെ എത്തിച്ചപ്പോൾ പാമ്പ് കടിയേറ്റതിന്റെ ലക്ഷണങ്ങൾ കണ്ടിരുന്നില്ലെന്നും ചികിത്സയിൽ വീഴ്ച വരുത്തിയിട്ടില്ലെന്നുമാണ് ആശുപത്രി അധികൃതരുടെ വാദം. ഈ വാദത്തെ കുടുംബം പൂർണമായും തള്ളിക്കളഞ്ഞു.
Tags : HouseWife Snake Bite Death Latest News