ആലുവ: വ്യാജ രേഖ ചമച്ച് അവയവദാനം നടത്തിയ കേസിൽ ദമ്പതികളടക്കം അഞ്ചു പേരെ അറസ്റ്റ് ചെയ്തു.
കുന്നത്തുനാട് കുമാരപുരം മോറക്കാല തടിയൻ വീട്ടിൽ സണ്ണി വർഗീസ് (56), ഭാര്യ സിനി വർഗീസ് (50), ചേലക്കുളം കവുങ്ങപ്പറമ്പ് കുഴിക്കാടൻ വീട്ടിൽ സനോജ് (32) എന്നിവരെ എറണാകുളം റൂറൽ ജില്ലയിലും ശ്രീജ, സുധീർ എന്നിവരെ കൊല്ലം കിളിക്കല്ലൂർ പോലീസ് സ്റ്റേഷനിലുമാണ് അറസ്റ്റ് ചെയ്തത്.
ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശന്റെ നേതൃത്വത്തിൽ ആറു സംഘങ്ങളായി തിരിഞ്ഞ് പെരുമ്പാവൂർ, ആലുവ, പുത്തൻകുരിശ്, മുനമ്പം സബ് ഡിവിഷൻ പരിധികളിലാണു റെയ്ഡ് നടത്തിയത്. കുന്നത്തുനാട് പോലീസ് സ്റ്റേഷൻ പരിധിയിൽ പള്ളിക്കര കമ്യൂണിക്കേഷൻ എന്ന സ്ഥാപനത്തിൽ നടത്തിയ പരിശോധനയിലാണ് വ്യാജ രേഖകൾ കണ്ടെത്തിയത്.
അവയവ കച്ചവടത്തിന് ഉപയോഗിക്കുന്നതിനായി എംഎൽഎ, എംപി എന്നിവരുടെ വ്യാജ ബ്ലാങ്ക് ലെറ്റർ പാഡുകൾ, വിവിധ മെഡിക്കൽ ലാബുകളുടെ വ്യാജ രേഖകൾ, ജില്ലയിലെ പ്രധാന ആശുപത്രികളിലെ ബ്ലാങ്ക് വ്യാജ ലെറ്റർ പാഡിൽ ഡോക്ടറുടെ പേരും സീലും ഒപ്പും വച്ച് കൃത്രിമമായി തയാറാക്കി രോഗികളുടെയും വൃക്കദാതാവിന്റെയും പേരും വിലാസവും രേഖപ്പെടുത്തി, പിസിസി ലഭിക്കുന്നതിനായി പോലീസിന്റേതെന്നു തോന്നിപ്പിക്കുന്ന തരത്തിലുള്ള ലെറ്ററുകളും കണ്ടെത്തി. ഈ കേസിലാണ് സണ്ണി വർഗീസ്, സിനി വർഗീസ് എന്നിവരെ അറസ്റ്റ് ചെയ്തത്.
ചിത്രപ്പുഴ-പോഞ്ഞാശേരി റോഡരികിൽ പ്രവർത്തിക്കുന്ന സൈൻ എച്ച്ഡി ഡിജിറ്റൽ സ്റ്റുഡിയോയിൽ നടത്തിയ റെയ്ഡിൽ അവയവക്കച്ചവടം നടത്തുന്നതിനായി സൂക്ഷിച്ചുവരുന്ന വ്യാജരേഖകൾ, ബ്ലാങ്ക് ലെറ്റർ പാഡുകൾ, സീലുകൾ നിർമിക്കുന്നതിന് ഉപയോഗിക്കുന്ന കംപ്യൂട്ടറുകൾ എന്നിവ കണ്ടെടുത്തു. ഈ കേസിലാണ് സനോജിനെ അറസ്റ്റ് ചെയ്തത്.
വടക്കേക്കരയിലെ ഒരു വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിൽ എറണാകുളത്തെ ഒരു ആശുപത്രിയിൽനിന്നുള്ള വൃക്കദാതാവിന്റെ സമ്മതപത്രവും മറ്റു വ്യാജ രേഖകളും സ്മാർട്ട് ഫോണുകളും കണ്ടെത്തി.
ഇതുമായി ബന്ധപ്പെട്ട് അമ്പലമേട് പോലീസ് സ്റ്റേഷൻ പരിധിയിൽ പെരിങ്ങാല ഭാഗത്തുള്ള അപ്പാർട്ട്മെന്റിൽ നടത്തിയ പരിശോധനയിൽ വ്യാജരേഖകളും വ്യാജ മുദ്രകളും ഹാർഡ് ഡിസ്കുകളും കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ടാണ് കൊല്ലം ജില്ലയിലെ കിളിക്കൊല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ശ്രീജ, സുധീർ എന്നിവരുടെ വീട്ടിൽ പരിശോധന നടത്തിയത്. ഇവിടെനിന്ന് അവയവ കച്ചവടത്തിനായി ഉപയോഗിക്കുന്ന വ്യാജരേഖകൾ കണ്ടെത്തി.
തൃശൂർ: ഏതാനും വർഷമായി സംസ്ഥാനത്ത് അവയവ മാഫിയ പിടിമുറുക്കിയെന്ന വെളിപ്പെടുത്തലുമായി തൃശൂർ ഗവ. മെഡിക്കൽ കോളജ് ഫോറൻസിക് സർജൻ ഡോ. ഹിതേഷ് ശങ്കർ.
കയ്പമംഗലം, കൊടുങ്ങല്ലൂർ, ചേർത്തല, കൊല്ലം തീരപ്രദേശങ്ങളിൽ സാന്പത്തികമായി പിന്നാക്കം നിൽക്കുന്നവരെയാണു മാഫിയ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു.