തിരുവനന്തപുരം: രണ്ടായിരം വർഷങ്ങൾക്കപ്പുറത്തെ കണ്ണകിയുടെ കാൽ ചിലമ്പിന്റെ താളവും തിളക്കവും തേടിയാണ് കാലിഫോർണിയക്കാരി ഡയാൻ ജാനറ്റ് ആദ്യമായി കേരളത്തിൽ തിരുവനന്തപുരത്ത് എത്തിയത്. അന്നവർ തിരുവനന്തപുരത്ത് നിരത്തുകളിൽ എല്ലാം കണ്ണകിയെ കണ്ടു..
വിസ്മയിച്ചു പോയ ആ യൂറോപ്യൻ വനിത ഭക്തിയിൽ എഴുതിയ ആ വർണ്ണ സുഗന്ധ നാദരുചി വിസ്മയം എന്ന പൊങ്കാലയെ ലോകത്തിന് പരിചയപ്പെടുത്തി. അങ്ങനെയാണ് ആറ്റുകാൽ പൊങ്കാലയെ ലോകം അറിഞ്ഞത്. അതുവഴി പൊങ്കാല ലോകത്തെ ഏറ്റവും വലിയ സ്ത്രീകളുടെ ആധ്യാത്മിക സമ്മേളനം എന്ന നിലയിൽ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റിക്കാർഡിൽ ഇടംപിടിച്ചു.
ഡയാൻ ജാനറ്റ് കാലിഫോർണിയയിൽ നിന്ന് ഇത്തവണയും പൊങ്കാലയിടാൻ എത്തി - ഇരുപത്തൊമ്പതാം തവണ. ഈ വർഷം അരിപ്പൊങ്കാലയ്ക്കൊപ്പം മറ്റൊന്ന് കൂടി അവർ നിവേദിച്ചു - ഒരു അക്ഷര പൊങ്കാല. ആറ്റുകാൽ ദേവീക്ഷേത്രത്തെക്കുറിച്ച് എഴുതിയ 590 പേജുള്ള ആറ്റുകാൽ ദേവി ടെമ്പിൾ എന്ന ബൃഹത് ഗ്രന്ഥം അവർ തലേന്നു തന്നെ ക്ഷേത്രത്തിൽ എത്തി ദേവിക്ക് സമർപ്പിച്ചു.
ഭൗമ ശാസ്ത്രവും ആധ്യാത്മികയും ഒരുപോലെ ഇഷ്ടപെട്ടിരുന്ന ജാനറ്റ് കാലിഫോർണിയയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻറ്റഗൽ സ്റ്റഡീസിലെ ഗവേഷകയായിരുന്നു. 1991-ൽ ദേവതാ സങ്കൽപ്പങ്ങളെ കുറിച്ചുള്ള പഠനത്തിനാണ് അവർ ആദ്യമായി കേരളത്തിൽ വന്നത്.
നിരത്തുകളെ ചിലപ്പതികാര തെരുവുകളാക്കി മാറ്റിയ ആറ്റുകാൽ പൊങ്കാല അവരെ അത്ഭുതപ്പെടുത്തി. അങ്ങനെയാണ്ലോകത്തെ ഏറ്റവും വലിയ സ്ത്രീ കൂട്ടായ്മയായി ആറ്റുകാൽ പൊങ്കാല 1997 ലും 2009ലും ഗിന്നസ് ബുക്കിൽ കയറിയത്. ഇപ്പോൾ അത് 25 ലക്ഷം പേരുടെ കൂട്ടായ്മ എന്ന നിലയ്ക്കാണ് സ്ഥാനം പിടിച്ചിരിക്കുന്നത്.
29 തവണ ആറ്റുകാൽ പൊങ്കാല ഇട്ടിട്ടുണ്ട് അവർ. ലോകമെങ്ങും ഔദ്യോഗിക തിരക്കുകളുമായി കറങ്ങി നടക്കുമ്പോഴും കുംഭ മാസത്തിലെ പൗർണമി ദിവസം അവർ കേരളത്തിൽ എത്തും. "എനിക്ക് ദേവതമാരെ വലിയ ഇഷ്ടമാണ്. ഞങ്ങളുടെ നാട്ടിൽ അവരില്ലല്ലോ'. ശ്രീ കണ്ടേശ്വരം ക്ഷേത്രത്തിന് സമീപം പൊരിവെയിൽ പൊങ്കാലയിടവേ ജാനറ്റ് പറയുന്നു.
Tags : attukal pongala