തൃശൂർ: കോടാലിയിൽ പാമ്പുകടിയേറ്റ അനോഷിൻ്റെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലാണ് അനോഷ് ചികിത്സയിൽ കഴിയുന്നത്.
ഈ മാസം 19നാണ് എട്ടു വയസുകാരൻ ആൽജോ പാമ്പിന്റെ കടിയേറ്റ് മരിച്ചത്. ആൽജോയ്ക്കൊപ്പം ഉറങ്ങിയിരുന്ന സഹോദരൻ അനോഷ് പാമ്പ് കടിയേറ്റ് ചികിത്സയിലാണ്. അനോഷ് അപകടനില തരണം ചെയ്തതായും വെൻ്റിലേറ്ററിൽ നിന്ന് മാറ്റിയതായും ആശുപത്രി അധികൃതർ വ്യക്തമാക്കിയിരുന്നു.
സഹോദരങ്ങൾക്ക് പാമ്പ് കടിയേറ്റതിന് പിന്നാലെയും വീട്ടിനുള്ളിൽ നിന്ന് പല തവണ പാമ്പിനെ കണ്ടെത്തിയിരുന്നു. കുടുംബം താമസിച്ചിരുന്ന വീടിനുപിറകിൽ കോടശേരി മലയാണ്. ഏതാണ്ട് 200-250 മീറ്റർ ദൂരമേ വീടും മലയും തമ്മിലുള്ളൂ. മലയോര ഗ്രാമമായതിനാൽ ഇവിടത്തെ പല വീടുകളിലും പരിസരങ്ങളിലും പാമ്പുകളെ കാണുന്നത് പതിവാണെന്നാണ് നാട്ടുകാർ പറയുന്നത്.
Tags : medical expense anosh undergoing treatment snakebite