കണ്ണൂർ: തന്റെ രാഷ്ട്രീയ ജീവിതത്തിലെ കനൽവഴികളിൽ നിഴലായി കൂടെനിന്ന പ്രിയ സഹപ്രവർത്തകന് കാപ്പാടൻ രമേശനെ സ്മരിച്ച് കെ. സുധാകരൻ എംപി. കോൺഗ്രസ് നിർമിച്ചു നൽകിയ കാപ്പാടൻ രമേശൻ സ്മാരക മന്ദിരത്തിന്റെ താക്കോൽദാന ചടങ്ങിൽ സംസാരിക്കവെയാണ് സുധാകരൻ വിതുമ്പിയത്.
"ഞാൻ ഇന്നും ജീവനോടെ ഇരിക്കുന്നുണ്ടെങ്കിൽ അതിന് കാരണം കാപ്പാടൻ രമേശനാണ്. കണ്ണൂരിലെ രാഷ്ട്രീയ സംഘർഷങ്ങളുടെ കാലത്ത് എന്റെ സംരക്ഷണം നൂറ് ശതമാനം ഉറപ്പാക്കിയ എന്റെ പ്രിയപ്പെട്ട സഹോദരനായിരുന്നു അവൻ," സുധാകരൻ പറഞ്ഞു.
സിപിഎമ്മിന്റെ ആക്രമണങ്ങളിൽ നിന്ന് തന്നെ രക്ഷിക്കാൻ വീടിന് മുന്നിൽ കാവൽ നിന്ന കാപ്പാടൻ രമേശന്റെ ഓർമകൾ സുധാകരനെ കരയിപ്പിച്ചു. നാടിന്റെ ശബ്ദമായിരുന്നു അവനെന്നും ഏത് പ്രശ്നത്തിനും പരിഹാരം കാണാൻ അവനുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കിടെ ഡൽഹിയിൽ നിന്ന് മടങ്ങിയെത്തിയ ശേഷം സുധാകരൻ പങ്കെടുത്ത ആദ്യ പൊതുപരിപാടിയായിരുന്നു ഇത്. തന്റെ കൈപിടിച്ചു വളർന്നവരാണ് ഇന്നത്തെ കണ്ണൂരിലെ നേതാക്കളെന്നും കണ്ണൂർ തന്റെ ഹൃദയരക്തമാണെന്നും അദ്ദേഹം മുൻപ് സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കിയിരുന്നു.
Tags : K. Sudhakaran