തിരുവനന്തപുരം: പഴകാല കെഎസ്ആർടിസി ബസിന്റെ അതേ ലുക്കിൽ പുതുപുത്തൻ ആനവണ്ടി നിരത്തിൽ. പച്ച നിറവും ഷട്ടർ വിൻഡോയും മുന്നിലേക്ക് തുറക്കുന്ന വിന്റ്ഷീൽഡുമുള്ള വിന്റേജ് ആനവണ്ടിയുടെ ഫ്ലാഗ് ഓഫ് മന്ത്രി കെ.ബി.ഗണേഷ്കുമാർ നിർവഹിച്ചു.
കിഴക്കേക്കോട്ട - കവടിയാര്‍ - പേരൂര്‍ക്കട റൂട്ടിലായിരിക്കും ബസ് സർവീസ് നടത്തുന്നത്. കെഎസ്ആർടിസിയുടെ ആദ്യ സർവീസ് ആരംഭിച്ച കവടിയാർ കൊട്ടാരത്തിനു മുന്നിൽ നിന്നാണ് വിന്റേജ് ബസും സർവീസ് ആരംഭിച്ചത്.
ടൂറിസത്തിന്റെ ഭാഗമായും കല്യാണങ്ങൾക്ക് സഞ്ചരിക്കാനും ഈ ബസ് ലഭ്യമാകും. തുടക്കത്തിൽ ഈ ഒരു ബസ് മാത്രമാണ് ഉണ്ടാവുക. ബസിന് ലഭിക്കുന്ന പ്രതികരണത്തിന്റെ അടിസ്ഥാനത്തിൽ മറ്റിടങ്ങളിലും സർവീസ് ആരംഭിക്കുന്നത് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.
2013 മോഡൽ അശോക് ലൈലാൻഡ് ഷാസിയിലാണ് വിന്റേജ് രീതിയിൽ ബോഡി നിർമിച്ചിരിക്കുന്നത്. കെഎസ്ആർടിസിയുടെ സെൻട്രൽ വർക്ക്ഷോപ്പിലായിരുന്നു നിർമാണം. 52 സീറ്റുകളുള്ള ബസിന്റെ ഉൾഭാഗവും ലൈറ്റിംഗുമെല്ലാം പഴയകാല ബസിനെ അനുസ്മരിപ്പിക്കുന്നതാണ്.
പണ്ട് ഇതുപോലെ ബസുകൾ കാണുമ്പോൾ ഹോൺ അടിച്ച് നോക്കുന്നത് തന്റെ പതിവായിരുന്നുവെന്നും മന്ത്രി പറഞ്ഞു. ആദ്യ സർവീസിൽ മന്ത്രി യാത്രക്കാരനാകുകയും ചെയ്തു. നെയ്യാറ്റിൻകര ഡിപ്പോയുടെ ആർഎസ്എം 452 എന്ന നമ്പർ ബസാണ് പുതിയ രൂപത്തിൽ പുനർജനിച്ചിരിക്കുന്നത്.