ഇടുക്കി: സംസ്ഥാന ചരിത്രത്തിലെ ഏറ്റവും നിലവാരം കുറഞ്ഞ പ്രതിപക്ഷ നേതാവാണ് വി.ഡി. സതീശനെന്ന് മുതിർന്ന സിപിഎം നേതാവ് എം.എം. മണി എംഎൽഎ. സതീശന് എത്രയും വേഗം വനവാസത്തിന് പോകണമെന്നും രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കണമെന്നും മണി ആവശ്യപ്പെട്ടു. രമേശ് ചെന്നിത്തലയും എ.കെ. ആന്റണിയും ഉമ്മൻചാണ്ടിയും വ്യത്യസ്തരായ നേതാക്കളാണെന്നും അദ്ദേഹം പറഞ്ഞു.
എല്‍ഡിഎഫിന് ജനങ്ങളുടെ വിശ്വാസം ആര്‍ജ്ജിക്കാന്‍ കഴിഞ്ഞു. കോണ്‍ഗ്രസിന്റെ സൗജന്യ വാഗ്ദാനം നടപ്പാക്കാനാവില്ല. നെഹ്റു കുടുംബത്തില്‍ ജനിച്ച പാരമ്പര്യം മാത്രമാണ് രാഹുൽ ഗാന്ധിയുടെ കൈമുതല്‍.
സോഷ്യലിസം നടപ്പാക്കുമെന്നായിരുന്നു കോണ്‍ഗ്രസ് വാഗ്ദാനം. ഇപ്പോള്‍ രാജ്യം എവിടെ എത്തിയെന്ന് ചിന്തിക്കണമെന്നും മണി പറഞ്ഞു. ക്ഷേമപ്രവര്‍ത്തനങ്ങളുമായി എല്‍ഡിഎഫ് കുതിക്കുകയാണ്. പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ചാല്‍ എം.എം. മണിയേയും പുറത്താക്കുമെന്നും അദ്ദേഹം പറഞ്ഞു.
മത്സരിക്കാന്‍ താത്പര്യമില്ലെന്ന് നേരത്തെ ഞാൻ അറിയിച്ചിരുന്നു. സ്വയം പിന്മാറിയതാണ്. ജില്ലാ കമ്മറ്റി നല്കിയ പട്ടികയില്‍ പേരുണ്ടായിരുന്നു. പാര്‍ട്ടി നല്‍കേണ്ടതെല്ലാം നല്കി. പാര്‍ലമെന്ററി വ്യാമോഹമില്ല.
ബാല്യകാലത്ത് ഇന്‍ക്വിലാബ് വിളിച്ച് തുടങ്ങിയതാണ് ഞാൻ. വിശക്കുന്നവന് ഭക്ഷണം വാങ്ങിക്കൊടുക്കുന്നതാണ് പൊതുജീവിതം. ഇടതുപക്ഷത്തിന് ബദലായി മറ്റൊരു സംവിധാനവും കേരളത്തിലില്ലെന്നും മണി പറഞ്ഞു.
Tags : assembly election kerala cpm leader mm mani against vd satheesan