കായംകുളം: തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന യു. പ്രതിഭയ്‌ക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ മുസ്‌ലിം ലീഗ് നേതാവ് എ. ഇർഷാദിനെ പാർട്ടിയിൽ തിരിച്ചെടുത്തു. സ്ത്രീവിരുദ്ധ പരാമർശത്തെ തുടർന്നു ഇർഷാദിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. അന്വേഷണ വിധേയമായാണ് സസ്പെൻഡ് ചെയ്തത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇർഷാദ് നടത്തിയ പ്രസ്താവനയാണ് വിവാദങ്ങൾക്ക് ആധാരമായത്. 'എംഎൽഎ ആയിരുന്ന കാലത്ത് ഒരു പ്രവർത്തനങ്ങളും കാഴ്ചവച്ചില്ലെങ്കിലും തന്‍റെ നാക്ക് ചാരുതയും ശരീരത്തിന്‍റെ അഴകും വിൽപ്പനക്ക് വച്ചുകൊണ്ടാണ് പ്രതിഭ തെരഞ്ഞെടുപ്പിനെ നേരിടുന്നത്' എന്നായിരുന്നു ഇർഷാദിന്‍റെ അധിക്ഷേപ പരാമർശം.
ഈ പരാമർശത്തിനെതിരെ മാധ്യമങ്ങൾക്ക് മുന്നിൽ കരഞ്ഞുകൊണ്ടാണ് യു. പ്രതിഭ പ്രതികരിച്ചത്. ഒരു സ്ത്രീയോട് പോലും ഇത്തരത്തിൽ സംസാരിക്കരുതെന്നും മാപ്പ് കൊണ്ട് മാത്രം പ്രശ്നം തീരില്ലെന്നും അവർ വ്യക്തമാക്കി. സംഭവത്തിൽ പ്രതിഭ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇർഷാദിനെ പോലീസ് അറസ്റ്റു ചെയ്യുകയും പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു.
യുഡിഎഫ് സ്ഥാനാർഥിയായിരുന്ന എം. ലിജുവിനു വേണ്ടിയായിരുന്നു ഇർഷാദ് തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങിയത്.
Tags : Muslim League A Irshad U. Pratibha