തിരുവല്ല: കേരളത്തിന്റെ വികസനത്തിൽ കേന്ദ്രത്തിലെ എൻഡിഎ സർക്കാർ ഒരിക്കലും പുറംതിരിഞ്ഞു നിന്നിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരുവല്ലയിൽ എൻഡിഎ പ്രചാരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ എൻഡിഎ ഒരിക്കൽപോലും അധികാരത്തിലെത്തിയിട്ടില്ല. എന്നിരുന്നാലും കോൺഗ്രസ് ഭരിച്ചിരുന്ന കാലഘട്ടത്തേക്കാൾ അഞ്ചിരട്ടി തുക കേരളത്തിനു കേന്ദ്രത്തിൽ നിന്നു ലഭിച്ചു. അടിസ്ഥാന മേഖലയുടെ വികസനത്തിനാണ് കേന്ദ്രം ശ്രദ്ധിച്ചത്.
കേരളം വികസനത്തിന്റെ പാതയിൽ അതിവേഗം മുന്നേറണമെന്നതാണ് എൻഡിഎയും ലക്ഷ്യമിടുന്നത്. ശബരി റെയിൽപ്പാത പൂർത്തീകരിക്കാൻ മുൻകൈയെടുത്തതും ഇതിന്റെ ഭാഗമാണ്.
ദേശീയ പാത വികസനം പൂർത്തീകരിച്ചത് കേന്ദ്രത്തിന്റെ ഇടപെടലിലാണ്. എന്നാൽ വികസന രംഗത്തെ മുന്നേറ്റം മുടക്കാനാണ് എൽഡിഎഫും യുഡിഎഫും ശ്രമിച്ചിട്ടുള്ളത്.
ഗൾഫ് സംഘർഷം: അപകടകരമായ പ്രസ്താവന അവസാനിപ്പിക്കണം
ഗൾഫ് മേഖലയിൽ നിലനിൽക്കുന്ന സംഘർഷവുമായി ബന്ധപ്പെട്ട് രാജ്യത്ത് രാഷ്ട്രീയ നേട്ടത്തിനുവേണ്ടി പ്രകോപനവും അപകടകരവുമായ പ്രസ്താവനകൾ കോൺഗ്രസും പ്രതിപക്ഷ കക്ഷി നേതാക്കളും അവസാനിപ്പിക്കമെന്ന് നരേന്ദ്രമോദി ആവശ്യപ്പെട്ടു. ഗൾഫ് മേഖലയിലും പശ്ചിമേഷ്യൻ രാജ്യങ്ങളിലുമായി കഴിയുന്ന ഇന്ത്യക്കാരുടെ സുരക്ഷിതത്വത്തിനാണ് പ്രാധാന്യം.
ഗൾഫ് രാജ്യങ്ങളെ ശത്രുപക്ഷത്തു നിർത്തിക്കൊണ്ടുള്ള പ്രസ്താവനകൾ പ്രകോപനത്തിനു കാരണമാകും. തെരഞ്ഞെടുപ്പുകൾ വരുംപോകും. ഇതിന്റെ പേരിൽ നടത്തുന്ന അനാവശ്യമായ പല പ്രസ്താവനകളും അപകടകരമായ സാഹചര്യത്തിലേക്കു വഴിതെളിക്കുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
ചങ്ങനാശേരി എൻഎസ്എസ് കോളജ് ഗ്രൗണ്ടിൽ ഹെലികോപ്ടറിൽ വന്നിറങ്ങിയ പ്രധാനമന്ത്രി കാർ മാർഗമാണ് തിരുവല്ലയിലേക്ക് എത്തിയത്. റോഡിന് ഇരുവശവും നിരവധിയാളുകൾ അഭിവാദ്യം അർപ്പിച്ചു.
തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിൽ നടന്ന യോഗത്തിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ പത്ത് സ്ഥാനാർഥികളെ വേദിയിൽ പ്രധാനമന്ത്രിയെ പരിചയപ്പെടുത്തി. കുമ്മനം രാജശേഖരൻ അധ്യക്ഷത വഹിച്ചു.
Tags : NDA Kerala committed Narendra Modi Kerala Assembly Election Niyama Sabha Election