കർത്താവിന്റെ പീഡാനുഭവ സംഭവത്തിലെ ചില നെഗറ്റീവ് കഥാപാത്രങ്ങളിൽ ഒരാളാണ് പീലാത്തോസ്. എങ്കിലും ഒരു പോസിറ്റീവ് ആയ, സത്യസന്ധമായ ഒരു കാര്യം അദ്ദേഹം ചെയ്തത് ഓർക്കാറുണ്ട്.
അദ്ദേഹം പാപം ചെയ്തു. കുറ്റമില്ലാത്ത ചോര ഒറ്റിക്കൊടുത്തു, ജനങ്ങൾക്കു വേണ്ടിയും സ്വന്തം അധികാരം ഉറപ്പിക്കാൻ വേണ്ടിയും ഈശോയുടെ മരണവിധിക്കു കൂട്ടുനിന്നു. എങ്കിലും അദ്ദേഹത്തിന്റെ ഭാര്യ വന്ന് "ഈ മനുഷ്യന്റെ മേൽ നടപടി എടുക്കരുത്. അദ്ദേഹം മൂലം ഞാൻ രാത്രി സ്വപ്നത്തിൽ ക്ലേശിച്ചിരുന്നു. അവൻ സത്യസന്ധനാണ്' എന്നിങ്ങനെ പറഞ്ഞപ്പോൾ അദ്ദേഹം അതു വിശ്വസിച്ചു. അവൻ ന്യായാസനത്തിൽ ഉപവിഷ്ടനായിരിക്കുന്പോൾ, അവന്റെ ഭാര്യ അവന്റെ അടുത്തേയ്ക്ക് ആളയച്ച് അറിയിച്ചു: ആ നീതിമാന്റെ കാര്യത്തിൽ ഇടപെടരുത്. അവൻ മൂലം സ്വപ്നത്തിൽ ഞാൻ ഇന്നു വളരെയേറെ ക്ലേശിച്ചു (മത്താ 27:19). ക്ലോഡിയ ശരിക്കും പറഞ്ഞാൽ സുവിശേഷത്തിലെ ധീരതയാർന്ന വനിതകളിൽ ഒരാളാണ്.
കൈകഴുകൽ
ഇത്രയും ജനങ്ങൾ എതിരേ സംസാരിക്കുന്പോഴും ഭർത്താവ് തന്നെ ആട്ടിയോടിക്കാൻ സാധ്യതയുള്ളപ്പോഴും അവൾ സത്യത്തിനു സാക്ഷ്യം വഹിച്ചുകൊണ്ട് കർത്താവിന്റെ ജീവൻ സംരക്ഷിക്കാൻ ശ്രമിക്കുന്നു. അവളുടെ വാക്കുകളിലെ യാഥാർഥ്യം പീലാത്തോസ് തിരിച്ചറിഞ്ഞു എന്നു വേണം കരുതാൻ. അവനെ ക്രൂശിക്കുക! ബഹളം വർധിക്കുന്നതല്ലാതെ പ്രയോജനമൊന്നും ഉണ്ടാവുന്നില്ലെന്നു മനസിലാക്കിയ പീലാത്തോസ് വെള്ളമെടുത്ത് ജനങ്ങളുടെ മുന്പിൽവച്ചു കൈ കഴുകിക്കൊണ്ടു പറഞ്ഞു: ഈ നീതിമാന്റെ രക്തത്തിൽ എനിക്കു പങ്കില്ല. അതു നിങ്ങളുടെ കാര്യമാണ് (മത്താ 27:24). പീലാത്തോസ് കൈകഴുകിക്കൊണ്ട് ആ കുറ്റം തന്റെമേൽ വീഴരുതെന്ന് ആഗ്രഹിക്കുകയും ചെയ്തു.
സ്വന്തം സുരക്ഷിതത്വം നോക്കിയാണെങ്കിലും അദ്ദേഹം ആ കുറ്റത്തെ കുറ്റമായിട്ട് അംഗീകരിച്ചു എന്നുള്ളത് ശ്രദ്ധിക്കേണ്ട കാര്യമാണ്. കൈ കഴുകുന്നതിനു പകരം ആ കൈകൊണ്ട് ഹായ് പറയുന്ന ഒരു അവസ്ഥയാണ് ഈ കാലഘട്ടത്തിന്റെ ഒരു പ്രത്യേകത. തിന്മകൾ ചെയ്യുന്നുവെങ്കിലും അതിനോടു വിയോജിക്കാൻ ചിലർക്കു പറ്റില്ല.
പക്ഷേ, ചിലർക്കു വിയോജിപ്പ് കാണിക്കാൻ പറ്റുമെങ്കിലും അവർ അതിനോടു ഹായ് പറയുന്നുമുണ്ട്. ക്രിസ്തു പകർന്ന മൂല്യങ്ങൾക്കെതിരേ പ്രതിസാക്ഷ്യം നൽകുന്ന ഒരു കാലഘട്ടത്തിൽ സത്യത്തിനോടു ചേർന്നു നിൽക്കാൻ വിശ്വാസത്തെ ഒരു വെല്ലുവിളിയായി കാണണമെന്നുള്ള നിലപാട് നോന്പുകാലത്തു നമ്മളെ പുതിയ മനുഷ്യരാക്കേണ്ടതാണ്, അതൊരു സുവിശേഷ സാക്ഷ്യമാണ്.