കൊച്ചി: കൊച്ചി മെട്രോ തൂണുകൾക്ക് സമീപം റോഡ് ഇടിഞ്ഞതിൽ ആശങ്ക അറിയിച്ച് ഹൈക്കോടതി. സുരക്ഷ പരിശോധന നടത്തണമെന്ന് നിർദേശിച്ച കോടതി ഇതിനായി വിദഗ്ധ സമിതിയെ നിയോഗിക്കാനും നിർദേശം നൽകി. പള്ളിമുക്ക് മുതൽ വൈറ്റില വരെയുള്ള റോഡ് ആണ് താഴ്ന്നു നിൽക്കുന്നത്.
മെട്രോ പില്ലറുകൾ സ്ഥാപിക്കാനായി പൈലിംഗ് നടത്തിയ ശേഷമാണ് റോഡ് ഇടിയാൻ ആരംഭിച്ചത്. മെട്രോ പില്ലറിന് ചുറ്റും റോഡ് ഉയർന്നു നിൽക്കുകയും ബാക്കി താഴ്ന്നു നിൽക്കുന്ന അവസ്ഥയിലുമാണ്. ഇതിൽ അടിയന്തര നടപടി ആവശ്യപ്പെട്ടു കൊണ്ട് എത്തിയ ഹർജിയിലാണ് ഹൈക്കോടതി ആശങ്ക രേഖപ്പെടുത്തിയത്.
നിരപ്പല്ലാത്ത ഭാഗങ്ങൾ നിരപ്പാക്കാനും പൊങ്ങി നിൽക്കുന്ന ഭാഗത്ത് റിഫ്ലെക്ടറുകൾ സ്ഥാപിക്കുകയോ ചെയ്യണമെന്നും കോടതി നിർദേശിച്ചു. ഒരു വിദഗ്ധ സമിതി ഈ വിഷയം അടിയന്തരമായി പരിഗണിക്കണമെന്നും എന്ത് നടപടികളാണ് സ്വീകരിച്ചത് എന്ന റിപ്പോർട്ട് നൽകണമെന്നും ചീഫ് ജസ്റ്റീസ് സൗമൻ സെൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് കൊച്ചി കോർപ്പറേഷൻ സെക്രട്ടറിക്ക് നിർദേശം നൽകി.
Tags : Road collapse metro pillars Kochi Metro High Court