വാഷിംഗ്ടൺ: ഇറാനുമായുള്ള ആണവ കരാറിൽ ധാരണയാകാതെ രാജ്യാന്തര ഉപരോധം നീക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാന്റെ ഊർജ മേഖല വൈകാതെ തന്നെ തകരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഉപരോധം നീക്കുന്നതിന് പകരമായി ഹോർമുസ് കടലിടുക്ക് തുറന്നുനൽകാമെന്ന ഇറാന്റെ നിർദേശം ട്രംപ് തള്ളിക്കളഞ്ഞു.
"അവർക്ക് ഒത്തുതീർപ്പിന് താത്പര്യമുണ്ട്, എന്നാൽ ഉപരോധം തുടരുന്നത് അവർ ഇഷ്ടപ്പെടുന്നില്ല. ഇറാൻ ഒരു ആണവായുധം നിർമിക്കുന്നത് തടയാൻ ഉപരോധം തുടരുക തന്നെ ചെയ്യും," ട്രംപ് വ്യക്തമാക്കി. ബോംബാക്രമണത്തേക്കാൾ ഫലപ്രദമാണ് നിലവിലെ സാമ്പത്തിക ഉപരോധമെന്ന് ട്രംപ് അവകാശപ്പെട്ടു. ഇറാൻ സാമ്പത്തികമായി കടുത്ത പ്രതിസന്ധിയിലാണെന്നും എണ്ണ കയറ്റുമതി തടസപ്പെട്ടതോടെ അവരുടെ ഊർജ മേഖല വൈകാതെ തന്നെ സ്ഫോടനാത്മകമായ തകർച്ച നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
ഇറാനെ അമേരിക്കയുടെ നിബന്ധനകൾ അംഗീകരിപ്പിക്കാൻ ലക്ഷ്യമിട്ട് യുഎസ് സെൻട്രൽ കമാൻഡ് ഒരു ഹ്രസ്വവും എന്നാൽ ശക്തവുമായ ബോംബാക്രമണ പദ്ധതി തയ്യാറാക്കിയതായി റിപ്പോർട്ടുകളുണ്ട്. ഇറാന്റെ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യം വെച്ചായിരിക്കും ഈ ആക്രമണമെന്നാണ് സൂചന.
ഇറാന്റെ വിദേശനയത്തിലും ആണവ പദ്ധതികളിലും വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ട്രംപ് ഭരണകൂടം സ്വീകരിക്കുന്നത്. ഇത് മേഖലയിൽ വീണ്ടും യുദ്ധഭീതി ഉയർത്തുകയാണ്.
Tags : Trump Iran Hormuz Sanctions Latest News