കൊണ്ടോട്ടി: കിഴിശേരിയിൽ അപൂർവയിനം പാന്പിന്റെ കടിയേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുകയായിരുന്ന ഒന്നാം ക്ലാസ് വിദ്യാർഥി മരിച്ചു. മങ്കട മേലെ അരിപ്ര പാലക്കൽ നൗഫലിന്റെ മകൻ നസൽ (ഏഴ്) ആണ് ഇന്നലെ മരിച്ചത്.
അരിപ്ര മേൽമുറി സ്കൂളിലെ വിദ്യാർഥിയാണ് നസൽ. ഏതാനും ദിവസങ്ങൾക്കു മുന്പ് കൊണ്ടോട്ടി കിഴിശേരിയിലുള്ള അമ്മ നുസറത്തിന്റെ വീട്ടിൽ വച്ചാണ് കുട്ടിയെ പാന്പ് കടിച്ചത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ അത്യാസന്ന നിലയിൽ കഴിയുകയായിരുന്നു കുട്ടി.
ശ്രീലങ്കൻ ഇനത്തിൽപ്പെട്ട അപൂർവയിനം പാന്പാണ് കുട്ടിയെ കടിച്ചതെന്നാണ് മെഡിക്കൽ സംഘം സ്ഥിരീകരിച്ചത്. ഈ പ്രത്യേക വിഭാഗത്തിൽപ്പെട്ട പാന്പുകളുടെ വിഷത്തിനുള്ള ആന്റിവെനം (വിഷസംഹാരി) നിലവിൽ ഇന്ത്യയിൽ ലഭ്യമായിരുന്നില്ല. ഇത് ചികിത്സയെ പ്രതികൂലമായി ബാധിച്ചു.
അമ്മയുടെ വീട്ടിൽനിന്ന് കുടുംബത്തോടൊപ്പം വിനോദയാത്ര പോകാനുള്ള ഒരുക്കങ്ങൾക്കിടെ പുലർച്ചെ കുട്ടി വീടിന് പുറത്തിറങ്ങിയപ്പോഴായിരുന്നു സംഭവം. സഹോദരൻ: നിമൽ.
വിദ്യാർഥിയുടെ മരണം മൂലം അരിപ്ര മേൽമുറി എഎംഎൽപി സ്കൂളിന് ഇന്നലെ അവധി നൽകി.
Tags : snake bite treated Nasal dies