x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സംസ്ഥാനത്തെ ആദ്യ വർക്ക് നിയർ ഹോം-കമ്മ്യൂൺ തിങ്കളാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും


Published: January 16, 2026 10:20 PM IST | Updated: January 16, 2026 10:20 PM IST

തിരുവനന്തപുരം: ഐടി വിജ്ഞാനധിഷ്ഠിത മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് സ്വന്തം വീടിനടുത്ത് ലോകോത്തര നിലവാരത്തിലുള്ള തൊഴിലിടങ്ങൾ ഒരുക്കുന്ന സംസ്ഥാന സർക്കാരിന്‍റെ “കമ്മ്യൂൺ” ‘വർക്ക് നിയർ ഹോം’ (WNH) പദ്ധതിക്ക് തുടക്കമാകുന്നു.

പദ്ധതിയുടെ ഭാഗമായുള്ള കേരളത്തിലെ ആദ്യ പൈലറ്റ് കേന്ദ്രം തിങ്കളാഴ്ച വൈകുന്നേരം നാലിന് കൊട്ടാരക്കരയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

മന്ത്രി കെ. എൻ ബാലഗോപാൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മന്ത്രിമാരായ ജെ. ചിഞ്ചുറാണി, കെ.ബി. ഗണേഷ് കുമാർ എന്നിവർപങ്കെടുക്കും.

ആഗോള തൊഴിൽ വിപണിയിൽ വലിയ മാറ്റം സംഭവിച്ചിരിക്കുകയാണ്. ലോകമെമ്പാടും റിമോട്ട് വർക്കിംഗ്, ഹൈബ്രിഡ് ജോലി രീതികൾ എന്നിവയ്ക്ക് വലിയ സ്വീകാര്യത ലഭിക്കുന്ന കാലഘട്ടമാണിത്. അതിൽ കേരളത്തിന്‍റെ പ്രസക്തി വളരെ വലുതാണ്. വൻകിട നഗരങ്ങളിലെ ഉയർന്ന ജീവിതച്ചെലവും യാത്രാക്ലേശവും ആഗോളതലത്തിൽ പ്രഫഷണലുകളെ മാറിചിന്തിപ്പിക്കുന്നുണ്ടെന്ന് ധനമന്ത്രി പറഞ്ഞു.

ഈ സാഹചര്യത്തിൽ, ഗ്രാമീണ സൗന്ദര്യവും നഗരതുല്യമായ സാങ്കേതിക സൗകര്യങ്ങളും ഒത്തുചേരുന്ന കേരളത്തിലെ ‘വർക്ക് നിയർ ഹോം’ കേന്ദ്രങ്ങൾ ആഗോള കമ്പനികളെ കേരളത്തിലേക്ക് ആകർഷിക്കാൻ സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു.

കെ-ഡിസ്ക് സ്‌പെഷ്യൽ പർപ്പസ് വെഹിക്കിൾ (SPV) ആയി പ്രവർത്തിക്കുന്ന ഈ പദ്ധതിക്ക് കിഫ്ബി ആണ് പലിശരഹിത വായ്പയിലൂടെ മൂലധനം നൽകുന്നത്. ആദ്യഘട്ടത്തിൽ 10 കേന്ദ്രങ്ങളാണ് സംസ്ഥാനത്താകെ ലക്ഷ്യമിടുന്നത്.

കൊട്ടാരക്കരയ്ക്ക് പുറമെ കളമശേരി, രാമനാട്ടുകര, തളിപ്പറമ്പ്, പെരിന്തൽമണ്ണ തുടങ്ങി ഒൻപത് കേന്ദ്രങ്ങൾ കൂടി ഉടൻ പ്രവർത്തനസജ്ജമാകും. പ്രാദേശിക തൊഴിൽ അവസരങ്ങൾ വർധിപ്പിക്കുക, കഴിവുള്ള പ്രഫഷണലുകളെ അവരുടെ നാട്ടിലേക്ക് തിരിച്ചുകൊണ്ടുവരിക, കേരളത്തെ ഒരു ആഗോള ‘സ്‌കിൽ ഡെവലപ്‌മെന്‍റ് ഹബ്’ ആയി ഉയർത്തുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.

പ്രവാസം, ദീർഘദൂര യാത്രകൾ, സുരക്ഷിതമായ തൊഴിൽ അന്തരീക്ഷത്തിന്‍റെ അഭാവം തുടങ്ങിയ വെല്ലുവിളികൾക്കുള്ള ഫലപ്രദമായ പരിഹാരമാണിതെന്ന് ധനമന്ത്രി പറഞ്ഞു.

ദീർഘകാലാടിസ്ഥാനത്തിൽ കേരളത്തിലെ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കും വർക്ക് നിയർ ഹോം ശൃംഖല വ്യാപിപ്പിക്കും. ഇതുവഴി 5 ലക്ഷം പേർക്ക് തൊഴിൽ സാഹചര്യവും 50,000 പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുമെന്നാണ് സർക്കാർ കണക്കാക്കുന്നത്.

സംസ്ഥാനത്തിന് പുറത്തേക്ക് പോകുന്ന 5000 കോടി രൂപയോളം സാമ്പത്തിക മൂല്യം ഇതിലൂടെ കേരളത്തിനുള്ളിൽ തന്നെ നിലനിർത്താൻ സാധിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും സംരംഭകർക്കും കിഫ്ബി വഴി പലിശരഹിത വായ്പ ലഭ്യമാക്കി ‘വർക്ക് നിയർ ഹോം’ പദ്ധതി കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും ധനമന്ത്രി പറഞ്ഞു.

Tags : Chief Minister work-near-home IT

Recent News

Corehub Up