തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധവളപത്രം പുറത്തുനിന്നുള്ള ഒരു കമ്മിറ്റിയെക്കൊണ്ട് തയ്യാറാക്കിച്ച നടപടിക്കെതിരെ മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ഔദ്യോഗികവും അതിരഹസ്യവുമായ രേഖകൾ ഉൾപ്പെടുത്തി ധവളപത്രം തയാറാക്കേണ്ടത് ധനവകുപ്പാണെന്നും, പുറത്തുനിന്നുള്ള സ്വകാര്യ കക്ഷികളെ ഇതിനായി ചുമതലപ്പെടുത്തിയത് ഭരണഘടനാ ലംഘനവും സത്യപ്രതിജ്ഞാ ലംഘനവുമാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ഇത് ഭാവിയിൽ വളരെ മോശം കീഴ്വഴക്കമായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളം വലിയ കടക്കെണിയിലാണെന്ന യുഡിഎഫിന്റെ മുൻകാല വാദങ്ങൾ അസംബന്ധമാണെന്ന് ഈ ധവളപത്രം വഴി തന്നെ വ്യക്തമായിരിക്കുകയാണ്. വി.ഡി. സതീശൻ പ്രതിപക്ഷ നേതാവായിരുന്നപ്പോൾ സംസ്ഥാനത്തിന് ആറ് ലക്ഷം കോടി രൂപയുടെ കടമുണ്ടെന്നാണ് നാടുനീളെ പറഞ്ഞുനടന്നത്. എന്നാൽ, പുതിയ ധവളപത്രം പ്രകാരം കേരളത്തിന്റെ കടം അഞ്ച് ലക്ഷം കോടി രൂപ മാത്രമാണ്. എൽഡിഎഫ് സർക്കാർ മുൻപ് പറഞ്ഞിരുന്ന കണക്കുകൾ തന്നെയാണ് ശരിയെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ്.
സർക്കാർ ഉദ്യോഗസ്ഥർക്ക് ഒരു ലക്ഷം കോടിയിലധികം രൂപ കുടിശ്ശിക നൽകാനുണ്ടെന്നായിരുന്നു പ്രതിപക്ഷത്തിന്റെ മറ്റൊരു പ്രധാന ആരോപണം. എന്നാൽ ഡിഎ കുടിശ്ശിക അടക്കം ആകെ നൽകാനുള്ളത് 48,000 കോടി രൂപ മാത്രമാണെന്ന് ധവളപത്രത്തിൽ വ്യക്തമാക്കുന്നുണ്ട്. എൽഡിഎഫ് സർക്കാരിനെതിരെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ പ്രതിപക്ഷം പറഞ്ഞതെല്ലാം കള്ളമാണെന്ന് രേഖകൾ വഴി പുറത്തുവന്നു കഴിഞ്ഞു.
ഒരു ധവളപത്രം തയാറാക്കുമ്പോൾ സംസ്ഥാന സാമ്പത്തിക രംഗം ഈ അവസ്ഥയിൽ എത്തിച്ചതിന്റെ യഥാർത്ഥ കാരണങ്ങൾ വ്യക്തമാക്കേണ്ടതുണ്ട്. കേന്ദ്ര സർക്കാർ വലിയ രീതിയിലാണ് സംസ്ഥാനത്തിനുള്ള ഫണ്ടുകൾ വെട്ടിക്കുറച്ചത്. 2021-ൽ 33,000 കോടി രൂപ ലഭിച്ചിരുന്ന കേന്ദ്ര ഗ്രാന്റ് കഴിഞ്ഞ വർഷം വെറും 7000 കോടിയായി കുറഞ്ഞു. ജിഎസ്ടി നടപ്പിലാക്കിയതോടെ സംസ്ഥാനത്തിന്റെ നികുതി വരുമാനവും ഇടിഞ്ഞു. എന്നാൽ കേന്ദ്രത്തിന്റെ ഈ അവഗണനയെയും മര്യാദകേടിനെയും കുറിച്ച് ധവളപത്രത്തിൽ ഒരക്ഷരം പോലും പറയുന്നില്ല. കേന്ദ്ര നയങ്ങളെ തുറന്നെതിർക്കാനുള്ള ധൈര്യം കോൺഗ്രസിനില്ലെന്നും കെ.എൻ. ബാലഗോപാൽ കുറ്റപ്പെടുത്തി.
Tags : K N Balagopal White Paper Latest News Finance Department