ധൂർത്തപുത്രന്റെ മാനസാന്തരത്തിന്റെ വിവിധ വശങ്ങൾ നമ്മൾ ചർച്ച ചെയ്തു. എന്നാൽ, പിന്നെയും പിന്നെയും പുതിയ ആത്മീയ അനുഭവ സാധ്യതകളുമായി ധൂർത്തപുത്രൻ നമുക്കു മുന്നിൽ നിൽക്കുന്നു.
ധൂർത്തപുത്രന്റെ മാനസാന്തരത്തിൽ ഏറ്റവും ആകർഷകമായ ഒരു ഘടകം ഇനി തന്റെ പഴയ ജീവിതരീതിയിലേക്കു തിരിച്ചുപോകില്ല എന്നു ധൂർത്തപുത്രൻ അപ്പനോടു വ്യസനസമേതം കട്ടായം പറയുന്നതാണ്. അപ്പോൾ നിങ്ങൾ ചോദിക്കും അങ്ങനെ ഒരു വാചകം ഉണ്ടോയെന്ന്. എന്നാൽ, നേരിട്ടങ്ങനെ പറയുന്നില്ലെങ്കിലും അവന്റെ വർത്തമാനങ്ങളിലെല്ലാം ഇനി താൻ പഴയ വഴികളിലേക്കു തിരിച്ചുപോകില്ല എന്നു ധ്വനിപ്പിക്കുന്ന ആശയങ്ങൾ അടങ്ങിയിട്ടുണ്ട്.
വീണ്ടും വീണാൽ
അങ്ങയുടെ ദാസരിൽ ഒരുവനായി എന്നെ സ്വീകരിക്കണമേ എന്നു പറയുന്പോൾ പദവികളേക്കാൾ ഉപരി ദൈവത്തിന്റെ സാന്നിധ്യം, പരിപാലന, സ്നേഹം എന്നിവയ്ക്കായി താൻ ശുശ്രൂഷ ചെയ്തുകൊള്ളാമെന്ന പുനഃസമർപ്പണമാണ് വ്യക്തമാകുന്നത്. ഒരിക്കൽ പ്രകാശം ലഭിച്ചവർ തിരിച്ചുപോയാൽ അവരുടെ അന്ത്യസ്ഥിതിയെക്കുറിച്ചു ബൈബിൾ പറയുന്നുണ്ട്.
“ഒരിക്കൽ പ്രകാശം ലഭിക്കുകയും സ്വർഗീയ സമ്മാനം ആസ്വദിച്ചറിയുകയും പരിശുദ്ധാത്മാവിൽ പങ്കുകാരാവുകയും ദൈവവചനത്തിന്റെ നന്മയും വരാനിരിക്കുന്ന യുഗത്തിന്റെ ശക്തിയും രുചിച്ചറിയുകയും ചെയ്തവർ വീണുപോവുകയാണെങ്കിൽ, അവരെ അനുതാപത്തിലേക്കു പുനരാനയിക്കുക അസാധ്യമാണ്”(ഹെബ്രാ 6:4).
പലവട്ടം തന്റെ മേൽ പെയ്യുന്ന മഴവെള്ളം കുടിച്ചിട്ട് ആർക്കുവേണ്ടി കൃഷി ചെയ്യപ്പെടുന്നുവോ അവരുടെ പ്രയോജനത്തിനായി സസ്യങ്ങൾ മുളപ്പിക്കുന്ന ഭൂമി ദൈവത്തിൽനിന്ന് അനുഗ്രഹം പ്രാപിക്കും.
എന്നാൽ, മുള്ളുകളും ഞെരിഞ്ഞിലുകളുമാണ് പുറപ്പെടുവിക്കുന്നതെങ്കിൽ അതു പ്രയോജനരഹിതമാകും (ഹെബ്രാ 6:7-8). അതിന്റെ മേൽ ശാപം ആസന്നമാണ്. അതിന്റെ അവസാനം എരിഞ്ഞമരലാണ്. ഇതു സുവിശേഷം നൽകുന്ന ഒരു താക്കീതു കൂടിയാണ്. ഒരിക്കൽ പ്രകാശം ലഭിച്ചവർ തിരിച്ചുപോകാതിരിക്കാനുള്ള താക്കീത്. നോന്പുകാലം കഴിഞ്ഞാലും മനസിൽ സൂക്ഷിക്കേണ്ട യാഥാർഥ്യം.
Tags : Hridayavazhi kalvari