തൃശൂർ: തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറും. രാവിലെ 11ന് തിരുവമ്പാടിയിലാണ് ആദ്യം കൊടിയേറുന്നത്. പൂജിച്ച കൊടിക്കൂറ കൊടിമരത്തില്‍ കെട്ടി ദേശക്കാര്‍ ചേര്‍ന്ന് ഉയര്‍ത്തുന്നതാണു ചടങ്ങ്. തൊട്ടുപിന്നാലെ പതിനൊന്നേകാലോടെ പാറമേക്കാവിലും പൂരം കൊടിയേറ്റ് ചടങ്ങ് നടക്കും. ഇതിനൊപ്പം എട്ട് ഘടക ക്ഷേത്രങ്ങളിലും പൂരം കൊടിയേറും.
കൊടിയേറ്റ ശേഷം ഉച്ചയ്‌ക്ക് മൂന്നിന് ക്ഷേത്രത്തില്‍ നിന്നു പൂരം പുറപ്പാട്. ഒരാനപ്പുറത്തുള്ള എഴുന്നള്ളിപ്പ് ഷൊര്‍ണൂര്‍ റോഡ് വഴി നായ്‌ക്കനാലിലെത്തും. തിരുവമ്പാടി ചന്ദ്രശേഖരന്‍ തിടമ്പേറ്റും.
പൂരച്ചമയ പ്രദർശനം ഏപ്രിൽ 24നാണ് നടക്കുക. കൗസ്തുഭം ഓഡിറ്റോറിയത്തിലാണ് തിരുവമ്പാടിയുടെ ചമയപ്രദർശനം. ഇതോടൊപ്പം രാത്രി ഏഴിന് സാംപിള്‍ വെടിക്കെട്ടും നടക്കും.25ന് നെയ്തലക്കാവിലമ്മ വടക്കുന്നാഥ ക്ഷേത്രത്തിലെത്തി തെക്കേഗോപുര നടയിലൂടെ പുറത്തിറങ്ങുന്ന പൂരം വിളംബര ചടങ്ങ് നടക്കും.
26നാണ് തൃശൂർ പൂരം. ഘടക ക്ഷേത്രങ്ങളുടെ പൂരം വരവ്, മഠത്തിൽവരവ് പഞ്ചവാദ്യം, ഇലഞ്ഞിത്തറ മേളം, കുടമാറ്റം എന്നിവയും പുലർച്ചെ പ്രധാന വെടിക്കെട്ടും പൂര ദിനം നടക്കും. 27ന് പകല്‍പ്പൂരവും തുടര്‍ന്ന് ഉപചാരം ചൊല്ലലും. തൃശൂര്‍ പൂരത്തിന് ഗജവീരൻ തൃക്കടവൂര്‍ ശിവരാജു പാറമേക്കാവ് ഭഗവതിയുടെ തിടമ്പേറ്റും.
Tags : Thrissur Pooram Flag Thrissur Frestival Pooram