വാഷിംഗ്ടൺ ഡിസി: ഇറാനുമായുള്ള വെടിനിർത്തൽ കരാർ നീട്ടുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചർച്ചകൾക്ക് കൂടുതൽ സമയം നൽകുന്നതിനായാണ് വെടിനിർത്തൽ നീട്ടുന്നതെന്നും എന്നാൽ, ഇറാനിലെ തുറമുഖങ്ങളിൽ യുഎസ് നാവിക ഉപരോധം തുടരുമെന്നും ട്രംപ് പറഞ്ഞു.
വെടിനിർത്തൽ കാലാവധി അവസാനിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് ട്രംപിന്റെ വെടിനിർത്തൽ നീട്ടൽ പ്രഖ്യാപനം. രണ്ടാം ഘട്ട സമാധാന ചർച്ചകൾക്കായി വൈസ്പ്രസിഡന്റ് ജെ.ഡി. വാൻസ് പാക്കിസ്ഥാനിലേക്ക് പോകില്ലെന്ന് വൈറ്റ്ഹൗസ് അറിയിച്ചതിനു പിന്നാലെയാണ് ട്രംപ് നിലപാട് അറിയിച്ചത്.
ഇറാനിലെ ആഭ്യന്തര കലഹങ്ങൾ കാരണമാണ് കൂടുതൽ ചർച്ചകൾ നടക്കാത്തതെന്ന് ട്രംപ് ആരോപിച്ചു. മാത്രമല്ല, വെടിനിർത്തൽ നീട്ടാൻ പാക്കിസ്ഥാനിലെ നേതാക്കൾ തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്നും ട്രംപ് കൂട്ടിച്ചേർത്തു.
"ഇറാൻ ഗവൺമെന്റ് ഗുരുതരമായി തകർന്നിരിക്കുന്നു എന്ന വസ്തുതയുടെ അടിസ്ഥാനത്തിൽ, പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെയും ഫീൽഡ് മാർഷൽ അസിം മുനീറിന്റെയും അഭ്യർഥന പ്രകാരം, ഇറാനിലെ നേതാക്കൾക്കും പ്രതിനിധികൾക്കും ഏകീകൃത നിർദേശം കൊണ്ടുവരാൻ കഴിയുന്ന സമയം വരെ ഇറാനെതിരെയുള്ള ആക്രമണം നിർത്തിവയ്ക്കുന്നു.'- ട്രംപ് ട്രൂത്ത് സോഷ്യൽ സൈറ്റിൽ പോസ്റ്റ് ചെയ്തു.
എന്നാൽ ഹോർമുസ് കടലിടുക്കിലെ ഇറാന്റെ തീരത്തെ തുറമുഖങ്ങളുടെ ഉപരോധം നിലനിൽക്കുമെന്ന് ട്രംപ് പറഞ്ഞു.