International
ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ വീണ്ടും ഇറാൻ-യുഎസ് ഏറ്റുമുട്ടൽ. എന്നാൽ, വെടിനിർത്തൽ തുടരുമെന്ന് യുഎസ് പ്രസിഡന്റ് ട്രംപ് പറഞ്ഞു.
ഹോർമുസിലൂടെ കടന്നുപോയ മൂന്ന് യുഎസ് യുദ്ധക്കപ്പലുകൾക്കു നേർക്ക് ഇറാൻ മിസൈലുകളും ഡ്രോണുകളും പ്രയോഗിക്കുകയും സ്പീഡ് ബോട്ടുകളെ അയയ്ക്കുകയും ചെയ്തതായി യുഎസ് സേന പറഞ്ഞു.
എന്നാൽ, അമേരിക്കൻ സേന തങ്ങളുടെ എണ്ണടാങ്കർ ആക്രമിക്കുകയും തീരപ്രദേശങ്ങളിൽ വ്യോമാക്രമണം നടത്തുകയും ചെയ്തതായി ഇറാൻ ആരോപിച്ചു.
ഇറാനും അമേരിക്കയും യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിന്റെ വക്കിലാണെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഇന്നലത്തെ സംഭവവികാസങ്ങൾ. ഇന്നലെ യുഎഇയ്ക്കു നേർക്കും ഇറാൻ മിസൈലുകളും ഡ്രോണുകളും പ്രയോഗിച്ചു.
പ്രകോപനമില്ലാതെയാണ് ഇറാൻ യുഎസ് യുദ്ധക്കപ്പലുകൾ ആക്രമിച്ചതെന്ന് യുഎസ് സേനയിലെ പശ്ചിമേഷ്യാ ചുമതലയുള്ള സെൻട്രൽ കമാൻഡ് പറഞ്ഞു. ആക്രമണം ചെറുത്തു തോൽപ്പിച്ചെന്നും ഇറാന്റെ മിസൈൽ വിക്ഷേപണ കേന്ദ്രങ്ങളിലടക്കം കനത്ത തിരിച്ചടി നല്കിയെന്നും സെൻട്രൽ കമാൻഡ് അറിയിച്ചു.
ബന്ദർ ഖമീർ, സിറിക്, ഖാഷെം എന്നീ തീരപ്രദേശങ്ങളിൽ അമേരിക്കൻ ആക്രമണം ഉണ്ടായെന്ന് ഇറാൻ സ്ഥിരീകരിച്ചു. ഹോർമുസ് കടലിടുക്കിലും ടെഹ്റാനിലും സ്ഫോടനശബ്ദങ്ങൾ കേട്ടതായി ഇറേനിയൻ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു.
ഇറാന്റെ സ്പീഡ് ബോട്ടുകൾ, മിസൈലുകൾ, ഡ്രോണുകൾ എന്നിവ അമേരിക്കൻ സേന തകർത്തതായി പ്രസിഡന്റ് ട്രംപ് പറഞ്ഞു.
ഇറാൻ എത്രയും വേഗം കരാറിനു തയാറായില്ലെങ്കിൽ കനത്ത ആക്രമണം നേരിടേണ്ടിവരുമെന്നും ട്രംപ് മുന്നറിയിപ്പു നല്കി.
ഇന്നലത്തെ ആക്രമണത്തിൽ പങ്കെടുത്തിട്ടില്ലെന്ന് ഇസ്രേലി വൃത്തങ്ങൾ അറിയിച്ചു.
International
ലണ്ടൻ: ഹോർമൂസ് കടലിടുക്കിൽ കണ്ടെയ്നർ കപ്പലിന് നേരെ വെടിയുതിർത്ത് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി). ഇറാനുമായുള്ള വെടിനിർത്തൽ നീട്ടിവയ്ക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചതിന് പിന്നാലെയാണ് ഈ സംഭവം.
യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (യുകെഎംടിഒ) കേന്ദ്രം നൽകുന്ന സൂചന അനുസരിച്ച്, രാവിലെ 7:55ന് ഒമാനിൽ നിന്ന് 15 നോട്ടിക്കൽ മൈൽ (28 കിലോമീറ്റർ) വടക്കുകിഴക്കായാണ് സംഭവം.
വെടിവയ്പ്പിൽ കപ്പലിന് കേടുപാടുണ്ടായി. ആക്രമണത്തിൽ ആർക്കും പരിക്കില്ലെന്നും യുകെഎംടിഒ അറിയിച്ചു. ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ അവഗണിച്ചതിനെ തുടർന്നാണ് കപ്പലിനെ ആക്രമിച്ചതെന്ന് ഇറാനിയൻ സ്റ്റേറ്റ് ലിങ്ക്ഡ് മീഡിയ റിപ്പോർട്ട് ചെയ്തു.
എന്നാൽ, ഏത് രാജ്യത്തിന്റെ കപ്പലിന് നേരെയാണ് വെടിവയ്പ്പുണ്ടായതെന്ന കാര്യത്തിൽ വ്യക്തതയില്ല. കഴിഞ്ഞയാഴ്ച യുഎസ് സൈന്യം ഒരു ഇറാനിയൻ കണ്ടെയ്നർ കപ്പൽ പിടിച്ചെടുത്തിരുന്നു.
Kerala
വാഷിംഗ്ടൺ ഡിസി: ഇറാനുമായുള്ള വെടിനിർത്തൽ കരാർ നീട്ടുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചർച്ചകൾക്ക് കൂടുതൽ സമയം നൽകുന്നതിനായാണ് വെടിനിർത്തൽ നീട്ടുന്നതെന്നും എന്നാൽ, ഇറാനിലെ തുറമുഖങ്ങളിൽ യുഎസ് നാവിക ഉപരോധം തുടരുമെന്നും ട്രംപ് പറഞ്ഞു.
വെടിനിർത്തൽ കാലാവധി അവസാനിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് ട്രംപിന്റെ വെടിനിർത്തൽ നീട്ടൽ പ്രഖ്യാപനം. രണ്ടാം ഘട്ട സമാധാന ചർച്ചകൾക്കായി വൈസ്പ്രസിഡന്റ് ജെ.ഡി. വാൻസ് പാക്കിസ്ഥാനിലേക്ക് പോകില്ലെന്ന് വൈറ്റ്ഹൗസ് അറിയിച്ചതിനു പിന്നാലെയാണ് ട്രംപ് നിലപാട് അറിയിച്ചത്.
ഇറാനിലെ ആഭ്യന്തര കലഹങ്ങൾ കാരണമാണ് കൂടുതൽ ചർച്ചകൾ നടക്കാത്തതെന്ന് ട്രംപ് ആരോപിച്ചു. മാത്രമല്ല, വെടിനിർത്തൽ നീട്ടാൻ പാക്കിസ്ഥാനിലെ നേതാക്കൾ തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്നും ട്രംപ് കൂട്ടിച്ചേർത്തു.
"ഇറാൻ ഗവൺമെന്റ് ഗുരുതരമായി തകർന്നിരിക്കുന്നു എന്ന വസ്തുതയുടെ അടിസ്ഥാനത്തിൽ, പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെയും ഫീൽഡ് മാർഷൽ അസിം മുനീറിന്റെയും അഭ്യർഥന പ്രകാരം, ഇറാനിലെ നേതാക്കൾക്കും പ്രതിനിധികൾക്കും ഏകീകൃത നിർദേശം കൊണ്ടുവരാൻ കഴിയുന്ന സമയം വരെ ഇറാനെതിരെയുള്ള ആക്രമണം നിർത്തിവയ്ക്കുന്നു.'- ട്രംപ് ട്രൂത്ത് സോഷ്യൽ സൈറ്റിൽ പോസ്റ്റ് ചെയ്തു.
എന്നാൽ ഹോർമുസ് കടലിടുക്കിലെ ഇറാന്റെ തീരത്തെ തുറമുഖങ്ങളുടെ ഉപരോധം നിലനിൽക്കുമെന്ന് ട്രംപ് പറഞ്ഞു.
International
ബെയ്റൂട്ട്: ഇസ്രയേലുമായുള്ള വെടിനിർത്തലിൽ ലബനനിലുടനീളം ആഹ്ലാദപ്രകടനം. അമേരിക്കൻ പ്രസിഡന്റ് ട്രംപ് പത്തു ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതിനു പിന്നാലെ തലസ്ഥാനമായ ബെയ്റൂട്ടിലടക്കം ആഹ്ലാദപ്രകടനങ്ങളുമായി ജനമിറങ്ങി.
തെരുവുകളിൽ വാഹനങ്ങളുടെ ബാഹുല്യവും ദൃശ്യമായെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്രേലി സേനയുടെ ഉത്തരവുമൂലം തെക്കൻ ലബനനിൽനിന്നു പലായനം ചെയ്ത ജനങ്ങൾ വാഹനങ്ങളിൽ മടങ്ങാൻ ആരംഭിച്ചു.
അതേസമയം, ട്രംപ് വ്യാഴാഴ്ച രാത്രി നടത്തിയ വെടിനിർത്തൽ പ്രഖ്യാപനം ഇസ്രേലി ഭരണകൂടത്തിനും സേനയ്ക്കും തീർത്തും അപ്രതീക്ഷിതമായിരുന്നു.
വെടിനിർത്തലിനുള്ള ഒരുവിധ തയാറെടുപ്പും ഇസ്രേലി ഭാഗത്തുണ്ടായിരുന്നില്ല. തെക്കൻ ലബനനിൽ മുന്നേറ്റം തുടരുമെന്ന് ഇസ്രേലി സേന അറിയിച്ചതിനു പിന്നാലെയാണു ട്രംപിന്റെ പ്രഖ്യാപനമുണ്ടായത്. വ്യാഴാഴ്ച രാത്രിയും തെക്കൻ ലബനനിലെ ഗ്രാമങ്ങളിൽ ഇസ്രേലി ആക്രമണമുണ്ടായിരുന്നു.
ട്രംപിന്റെ പ്രഖ്യാപനത്തിനു തൊട്ടുമുന്പ് ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അടിയന്തര കാബിനറ്റ് യോഗം വിളിച്ചുചേർത്തതായും റിപ്പോർട്ടുണ്ട്. വെടിനിർത്തൽ വിഷയത്തിൽ മന്ത്രിമാരുടെ നിലപാട് വ്യക്തമാക്കാനുള്ള വോട്ടെടുപ്പ് ഉണ്ടായില്ലെന്നും പറയുന്നു.
നെതന്യാഹുവിന് വീണ്ടും ട്രംപിന്റെ തീരുമാനം അംഗീകരിക്കേണ്ടിവന്നുവെന്ന വിലയിരുത്തൽ ഇസ്രയേലിലുണ്ട്.
International
ഇസ്ലാമാബാദ്: യുഎസും ഇറാനും തമ്മിൽ വെടിനിർത്താൻ ധാരണയായതായി സൂചന. 60 ദിവസത്തിനുള്ളിൽ ധാരണാപത്രം ഒപ്പിട്ടേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ നേതൃത്വത്തിൽ ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് നിർണായക വിവരങ്ങൾ പുറത്തുവന്നത്.
ലബനനും ഇസ്രയേലും തമ്മിൽ പത്തു ദിവസത്തെ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞിരുന്നു. ഇതിനു പിന്നാലെ യുഎസും ഇറാനും തമ്മിൽ വൈകാതെ സമാധാന കരാർ ഒപ്പുവയ്ക്കുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.
അതേസമയം താൽക്കാലിക വെടിനിർത്തൽ ആഹ്വാനം അംഗീകരിക്കില്ലെന്ന് ഇറാൻ ഡപ്യൂട്ടി വിദേശകാര്യ മന്ത്രി സയീദ് ഖാതിബ്സാദേ പറഞ്ഞു. ശാശ്വത വെടിനിർത്തലാണ് വേണ്ടത്. ഹോർമുസ് കടലിടുക്ക് ആക്രമണങ്ങൾക്ക് മുൻപ് തുറന്നുതന്നെയാണ് കിടന്നത്.
ഇറാന്റെ സമുദ്രാതിർത്തിക്കുള്ളിലാണ് ഹോർമുസ്. ഇസ്രയേലിന്റെയും യുഎസിന്റെയും പ്രകോപനങ്ങളാണ് രാജ്യന്തര വ്യാപാരപ്പാതയെ നിശ്ചലാവസ്ഥയിലാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
International
വാഷിംഡ്ടൺ ഡിസി: പത്ത് ദിവസത്തെ ഇസ്രയേൽ-ലെബനൻ വെടിനിർത്തൽ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ലെബനൻ പ്രസിഡന്റ് ജോസഫ് ഔണുമായും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായും സംസാരിച്ചുവെന്നും വൈകുന്നേരം അഞ്ചിന്(ഇന്ത്യൻ സമയം 3.30)ന് വെടിനിർത്തൽ ആരംഭിക്കുമെന്നും ട്രംപ് പറഞ്ഞു. താൻ അവസാനിപ്പിച്ച പത്താമത്തെ യുദ്ധമാണിതെന്നും ട്രംപ് അവകാശപ്പെട്ടു.
"ലെബനനിലെ ആദരണീയനായ പ്രസിഡന്റ് ജോസഫ് ഔണുമായും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായും ഞാൻ സംസാരിച്ചു. തങ്ങളുടെ രാജ്യങ്ങൾക്കിടയിൽ സമാധാനം കൈവരിക്കുന്നതിനായി, വൈകുന്നേരംഅഞ്ചിന് 10 ദിവസത്തെ വെടിനിർത്തൽ ഔദ്യോഗികമായി ആരംഭിക്കുമെന്ന് രണ്ട് നേതാക്കളും സമ്മതിച്ചിട്ടുണ്ട്'.-ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
"ലോകമെമ്പാടുമുള്ള ഒൻപത് യുദ്ധങ്ങൾക്ക് പരിഹാരം കാണാൻ കഴിഞ്ഞത് എനിക്ക് ലഭിച്ച ബഹുമതിയാണ്. ഇത് ഞാൻ അവസാനിപ്പിക്കുന്ന പത്താമത്തെ യുദ്ധമായിരിക്കും'.-ട്രംപ് കൂട്ടിച്ചേർത്തു.
34 വർഷത്തിനിടെ ഇസ്രായേലും ലെബനനും ആദ്യമായി വാഷിംഗ്ടണിൽ വച്ച് ചർച്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിൽ ശാശ്വത സമാധാനം കൈവരിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയർമാൻ ഡാൻ കെയ്ൻ എന്നിവരോട് നിർദ്ദേശിച്ചതായും ട്രംപ് പറഞ്ഞു.
International
വാഷിംഗ്ടൺ: പശ്ചിമേഷ്യയിലെ യുദ്ധഭീതിക്ക് താത്കാലിക ആശ്വാസം നൽകിക്കൊണ്ട് ഇസ്രയേലും ലെബനനും തമ്മിൽ പത്തുദിവസത്തെ വെടിനിർത്തലിന് ധാരണയായതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഇരുരാജ്യങ്ങളിലെയും നേതാക്കളുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ട്രംപിന്റെ നിർണായക ഇടപെടൽ.
34 വർഷത്തിന് ശേഷം ആദ്യമായാണ് ഇസ്രായേലും ലെബനനും വാഷിംഗ്ടണിൽ വെച്ച് നേരിട്ടുള്ള ചർച്ചകളിൽ ഏർപ്പെടുന്നത്. വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയുടെ നേതൃത്വത്തിലായിരുന്നു ഈ ചർച്ചകൾ നടന്നത്.
പ്രാദേശിക സമയം വൈകുന്നേരം 5 മണി മുതൽ വെടിനിർത്തൽ പ്രാബല്യത്തിൽ വരും. ഈ പത്ത് ദിവസത്തിനുള്ളിൽ മേഖലയിൽ ശാശ്വതമായ സമാധാനം കൊണ്ടുവരാനുള്ള നയതന്ത്ര നീക്കങ്ങൾ നടത്താനാണ് ട്രംപ് ഭരണകൂടത്തിന്റെ ലക്ഷ്യം.
വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ എന്നിവർ ഉൾപ്പെടുന്ന ഉന്നതതല സംഘത്തിനാണ് സമാധാന ചർച്ചകൾ ഏകോപിപ്പിക്കാനുള്ള ചുമതല നൽകിയിരിക്കുന്നത്.
International
വാഷിംഗ്ടൺ: ഇറാനുമായി നടക്കുന്ന സമാധാന ചർച്ചയിൽ ലബനൻ വെടിനിർത്തൽ ഇല്ലെന്നു അമേരിക്ക. ലബനിനിലെ പ്രശ്നം മറ്റൊരു വിഷയമാണ്. ഇറാനുമായുള്ള സമാധാന ചർച്ചയിൽ അത് ഉൾപ്പെടില്ല. ഇസ്രയേലിനോട് ലബനനിലെ ഹിസ്ബുള്ളയ്ക്കെതിരേ നടത്തുന്ന ആക്രമണം നിർത്താൻ ആവശ്യപ്പെടില്ലെന്നും മുതിർന്ന യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് 'ആക്സിയോസ്' (Axios) റിപ്പോർട്ട് ചെയ്തു.
വെടിനിർത്തൽ സാധ്യതകളെക്കുറിച്ചു ചർച്ച ചെയ്യാൻ ഇസ്രായേൽ സുരക്ഷാ കാബിനറ്റ് ബുധനാഴ്ച യോഗം ചേർന്ന പശ്ചാത്തലത്തിലാണ് ഈ വെളിപ്പെടുത്തൽ. അതേസമയം, യുദ്ധം അവസാനിക്കുന്നതിനെ പ്രസിഡന്റ് ട്രംപ് സ്വാഗതം ചെയ്യുമെന്നും അതിൽ അദ്ദേഹം സന്തുഷ്ടനായിരിക്കുമെന്നും മറ്റൊരു യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഇതിനിടെ, കാബിനറ്റ് യോഗത്തിൽ ലബനൻ വിഷയം ചർച്ച ചെയ്തെന്നും എന്നാൽ യുദ്ധം നിർത്തുന്നതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനമൊന്നും ഉണ്ടായില്ലെന്നും ഇസ്രായേൽ ഉദ്യോഗസ്ഥർ അറിയിച്ചു. ചൊവ്വാഴ്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ അധ്യക്ഷതയിൽ ഇസ്രായേൽ, ലബനൻ നയതന്ത്രജ്ഞർ പങ്കെടുത്ത യോഗത്തിനു ശേഷമാണ് ഈ വിഷയം സജീവ ചർച്ചയായത്. ഈ യോഗത്തിൽ ലബനൻ പ്രതിനിധികൾ വെടിനിർത്തൽ വേണമെന്ന ആവശ്യം ശക്തമായി ഉന്നയിച്ചിരുന്നു.
അതേസമയം, ഇറാൻ സമാധാനചർച്ചയിൽ ലബനൻ വിഷയം ഉൾപ്പെടുത്തില്ലെന്ന യുഎസ് നിലപാട് ഇറാൻ എങ്ങനെ സ്വീകരിക്കുമെന്ന ആകാംക്ഷയിലാണ് നിരീക്ഷകർ. ഇസ്ലാമാബാദ് ചർച്ചയിലും ഇറാൻ പ്രധാന ആവശ്യങ്ങളിലൊന്ന് ഇറാനെ അനുകൂലിക്കുന്ന ലബനനിലെ ഹിസ്ബുള്ളകൾക്കെതിരേ ഇസ്രയേൽ നടത്തുന്ന ആക്രമണം അവസാനിപ്പിക്കണമെന്നതായിരുന്നു.
National
ന്യൂഡൽഹി: പശ്ചിമേഷ്യൻ വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കേ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഫോൺ സംഭാഷണം നടത്തിയതായി റിപ്പോർട്ട്. "എന്റെ സുഹൃത്ത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിളിച്ചു' എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് എക്സിൽ പങ്കുവച്ചത്.
40 മിനിറ്റോളം നീണ്ട സംഭാഷണത്തിൽ "ഞങ്ങൾ എല്ലാവരും നിങ്ങളെ സ്നേഹിക്കുന്നുവെന്ന് നിങ്ങൾ അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു' എന്ന് ട്രംപ് മോദിനോട് പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങളെ കുറിച്ചും ഹോർമൂസ് കടലിടുക്ക് വഴിയുള്ള ചരക്ക് നീക്കത്തെക്കുറിച്ചും സംസാരിച്ചതായും ഇന്ത്യയുടെ നിലപാട് വിശദീകരിച്ചതായും മോദി വ്യക്തമാക്കി. മേഖലയിൽ സംഘർഷം കുറയ്ക്കാനുള്ള ശ്രമങ്ങൾക്ക് ഇന്ത്യയുടെ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തെന്നും സമാധാനവും സ്ഥിരതയും ഉറപ്പാക്കാൻ ഇരുരാജ്യങ്ങളും സംയുക്തമായി പ്രവർത്തിക്കുമെന്നും മോദി കൂട്ടിച്ചേർത്തു.
ട്രംപും മോദിയും തമ്മിൽ നടക്കുന്ന ഈ വർഷത്തെ മൂന്നാമത്തെ ഫോൺ കോൾ സംഭാഷണമാണ് ഇത്.
Business
കറാച്ചി: പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും സൈനിക മേധാവി അസിം മുനീറും മധ്യസ്ഥത വഹിച്ച യുഎസ്-ഇറാൻ സമാധാന ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന് പാക്കിസ്ഥാൻ ഓഹരി വിപണി തകർന്നു. ബെഞ്ച്മാർക്ക് സൂചികയായ കെഎസ്ഇ 100 ഏതാണ്ട് 6,000 പോയിന്റോളം ഇടിഞ്ഞു.
സൂചിക 3.5 ശതമാനം ഇടിഞ്ഞ് 1,61,638 എന്ന നിലയിലെത്തി. കഴിഞ്ഞ ബുധനാഴ്ച യുഎസും ഇറാനും തമ്മിൽ താത്കാാലിക വെടിനിർത്തൽ ഉണ്ടായെന്ന വാർത്തയെത്തുടർന്ന് ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ ലഘൂകരിക്കപ്പെടുകയും നിക്ഷേപകരുടെ ആത്മവിശ്വാസം വർധിക്കുകയും ചെയ്തു.
അന്ന് സൂചിക 12,000 പോയിന്റിലധികം ഉയർന്ന് റിക്കാർഡ് നേട്ടം കൈവരിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ആഴ്ച മൊത്തത്തിൽ സൂചിക ഒരു ശതമാനത്തിലധികം ഇടിവാണ് രേഖപ്പെടുത്തിയത്.
ഏഷ്യൻ വിപണികൾ ഒന്നടങ്കം നഷ്ടത്തിൽ
ഏഷ്യൻ വിപണികൾ കൂടുതലും നഷ്ടത്തിലാണ് ഇന്നലെ വ്യാപാരം പൂർത്തിയാക്കിയത്. ഇന്ത്യൻ വിപണിയിൽ സെൻസെക്സും നിഫ്റ്റിയും രാവിലെ 2 ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തിയിരുന്നു.
പിന്നീട് ഈ നഷ്ടം കുറച്ച ഇന്ത്യൻ സൂചികകൾ ഒരു ശതമാനത്തിനടുത്ത് ഇടിവിലാണ് ക്ലോസ് ചെയ്തത്. സെൻസെക്സ് 703 പോയിന്റ് താഴ്ന്ന് 76,847ലും നിഫ്റ്റി50 സൂചിക 208 പോയിന്റ് താഴ്ചയിൽ 23,843ലും വ്യാപാരം പൂർത്തിയാക്കി.
ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത മൊത്തം കന്പനികളുടെ മൂലധനത്തിൽ രണ്ടു ലക്ഷം കോടി രൂപയുടെ നഷ്ടമാണുണ്ടായത്.
ജപ്പാന്റെ നിക്കി, ദക്ഷിണ കൊറിയയുടെ കോസ്പി, ഹോങ്കോംഗിന്റെ ഹാങ് സെങ് എന്നിവയും കനത്ത നഷ്ടത്തിലാണ് വ്യാപാരം പൂർത്തിയാക്കിയത്. ചൈനയുടെ ഷാങ്ഹായ് കോംപോസിറ്റ് 0.06 ശതമാനം നേട്ടമുണ്ടാക്കി.
National
ന്യൂഡൽഹി: ഇറാനും യുഎസും തമ്മിലുള്ള രണ്ടാഴ്ചമാത്രമുള്ള താത്കാലിക വെടിനിർത്തലിനു പിന്നാലെ ആദ്യ ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു.
പാചകവാതക ടാങ്കറായ ജാഗ് വിക്രമാണ് ശനിയാഴ്ച പുലർച്ചെയോടെ കടലിടുക്ക് കടന്നത്. കപ്പൽ ഹോർമുസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്കു യാത്ര തുടരുകയാണെന്ന് കേന്ദ്രസർക്കാരും സ്ഥിരീകരിച്ചു. 20,4000 ടൺ എൽപിജിയാണ് കപ്പലിലുള്ളത്.
24 നാവികരുമുണ്ട്.അടുത്ത ബുധനാഴ്ചയോടെ കപ്പൽ മുംബൈ തീരത്ത് എത്തുമെന്നാണ് കരുതുന്നത്.
പതിനഞ്ചോളം ഇന്ത്യൻ കപ്പലുകൾ ഹോർമുസ് കടക്കാനായി ഇപ്പോഴും മേഖലയിൽ നങ്കൂരമിട്ടിരിക്കുകയാണ്.
International
മോസ്കോ: റഷ്യൻ ഓർത്തഡോക്സ് സഭയുടെ ഈസ്റ്ററാഘോഷത്തോടനുബന്ധിച്ച് റഷ്യയും യുക്രെയ്നും വെടിനിർത്തൽ പ്രഖ്യാപിച്ചു.
ഇന്ന് ആരംഭിക്കുന്ന വെടിനിർത്തൽ നാളെ ഞായർ വരെ ഉണ്ടാകുമെന്നു റഷ്യൻ പ്രസിഡന്റ് പുടിൻ അറിയിച്ചു. റഷ്യൻ സൈനികർ ആക്രമണം നിർത്തും.
ശത്രുവിന്റെ ഭാഗത്തുനിന്നു പ്രകോപനം ഉണ്ടായാൽ നേരിടാൻ തയാറായിരിക്കണമെന്നും പുടിൻ സൈനികരോട് നിർദേശിച്ചു. സമാന നടപടികളോടെ വെടി നിർത്തുമെന്നു യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കിയും അറിയിച്ചു.
International
ടെഹ്റാൻ: ഇസ്രേലി സേന ലബനനിൽ നടത്തിയ കൂട്ടക്കൊല അമേരിക്ക-ഇറാൻ വെടിനിർത്തൽ കരാറിന്റെ ലംഘനമാണെന്ന് ഇറാനിലെ വിദേശകാര്യ ഡെപ്യൂട്ടി മന്ത്രി സയീദ് കത്തീബ്സാദെ ബിബിസിയോടു പറഞ്ഞു.
രണ്ടാഴ്ച വെടി നിർത്താനുള്ള കരാറിൽ ലബനനും ഉൾപ്പെടുന്നതായി അദ്ദേഹം അവകാശപ്പെട്ടു. വെടിനിർത്തലാണോ യുദ്ധമാണോ വേണ്ടതെന്ന് അമേരിക്ക തീരുമാനിക്കണം.
അമേരിക്ക-ഇറാൻ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നശേഷം ലബനനിലെ ഹിസ്ബുള്ള ഭീകരസംഘടനയെ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ ഇരുനൂറിലധികം പേരാണു കൊല്ലപ്പെട്ടത്. വെടിനിർത്തൽ കരാറിൽ ലബനൻ ഉൾപ്പെടുന്നില്ലെന്നും ആക്രമണം തുടരുമെന്നും ഇസ്രയേൽ അറിയിച്ചിരുന്നു.
ഹിസ്ബുള്ള വെടിനിർത്തൽ പാലിക്കുന്നതായി ഇറാൻ മന്ത്രി അവകാശപ്പെട്ടു. ഇസ്രേലി ആക്രമണം വെടിനിർത്തൽ ധാരണ തകരാൻ ഇടയാക്കുമെന്ന സന്ദേശം യുഎസിന് ഇറാൻ കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
International
ദുബായ്: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാനുമായി വെടിനിർത്തൽ പ്രഖ്യാപിച്ച് 24 മണിക്കൂർ തികയുന്നതിനു മുൻപേ പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം. ലബനനിൽ ഇസ്രയേൽ തുടരുന്ന അതിശക്തമായ ആക്രമണങ്ങളിൽ പ്രതിഷേധിച്ചു തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു.
ഉഗ്രആക്രമണം
ആഗോള ഊർജവിതരണത്തെ ബാധിക്കുന്ന നീക്കം മേഖലയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തി. ഇതോടെ നിശ്ചയിച്ചിരുന്ന സമാധാന ചർച്ചകൾ അനിശ്ചിതത്വത്തിലേക്കു നീങ്ങുകയാണ്. ബുധനാഴ്ച പുലർച്ചെയാണ് യുഎസും ഇറാനും തമ്മിൽ രണ്ടാഴ്ചത്തെ വെടിനിർത്തൽ കരാർ പ്രഖ്യാപിച്ചത്. എന്നാൽ കരാർ നിലവിൽ വന്നു മണിക്കൂറുകൾക്കകം ലബനനിൽ ഇസ്രയേൽ വൻതോതിലുള്ള വ്യോമാക്രമണം നടത്തി. ബെയ്റൂട്ട് ഉൾപ്പെടെയുള്ള ലെബനൻ നഗരങ്ങളിൽ ഇസ്രയേൽ ശക്തമായ ആക്രമണമാണ് അഴിച്ചുവിട്ടത്.
വെറും പത്തു മിനിറ്റിനുള്ളിൽ നൂറിലധികം മിസൈലുകളാണ് അയച്ചത്. ഹിസ്ബുള്ളയുടെ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഇസ്രയേൽ ബോംബ് ആക്രമണം. ആക്രമണങ്ങളിൽ കുട്ടികളടക്കം 254 പേർ കൊല്ലപ്പെടുകയും ആയിരത്തിലധികം പേർക്കു പരിക്കേൽക്കുകയും ചെയ്തു. തെക്കൻ ലെബനനെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന അവസാനത്തെ പാലവും ഇസ്രയേൽ തകർത്തു. നിലവിൽ തെക്കൻ ലെബനനെ ലോകത്തുനിന്ന് ഒറ്റപ്പെടുത്തിയതായി ഇസ്രയേൽ സൈന്യം അറിയിച്ചു.
ഹിസ്ബുള്ള കരാറിലില്ല
റാനുമായുള്ള വെടിനിർത്തൽ കരാറിനെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും ലബനനിലെ ആക്രമണം തുടരുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. ലബനനിലെ സൈനിക നടപടികൾ കരാറിന്റെ പരിധിയിൽ വരുന്നതല്ലെന്ന് നെതന്യാഹു എക്സിൽ കുറിച്ചു. ഇതേ നിലപാട് തന്നെയാണ് ട്രംപും സ്വീകരിച്ചിരിക്കുന്നത്. ഹിസ്ബുള്ളയുമായുള്ള പോരാട്ടം കരാറിൽ ഉൾപ്പെട്ടിട്ടില്ലെന്ന് ട്രംപ് മാധ്യമങ്ങളോടു പറഞ്ഞു. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും ഇക്കാര്യം വ്യക്തമാക്കി. വെടിനിർത്തൽ കരാറിൽ ലെബനനും ഉൾപ്പെടുമെന്ന് ഇറാൻ തെറ്റിദ്ധരിച്ചിരിക്കുകയാണെന്നും വാൻസ് പറഞ്ഞു.
തുറക്കണമെന്നു യുഎസ്
അതേസമയം, അമേരിക്ക തങ്ങളുടെ വാഗ്ദാനങ്ങൾ ലംഘിക്കുകയാണെന്നും ഇസ്രയേലിന്റെ ആക്രമണങ്ങൾ അംഗീകരിക്കാനാവില്ലെന്നും ഇറാക്കി വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. ഹോർമുസ് വഴി കടന്നുപോകുന്ന കപ്പലുകളിൽനിന്ന് വൻ തുക ടോൾ ഈടാക്കാനാണ് ഇറാന്റെ നീക്കം.
ഹോർമുസ് കടലിടുക്ക് അടച്ച ഇറാന്റെ നടപടി അംഗീകരിക്കാനാവില്ലെന്നു വൈറ്റ് ഹൗസ് പ്രതികരിച്ചു. ജലപാത ഉടൻ സുരക്ഷിതമായി തുറക്കണമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് ആവശ്യപ്പെട്ടു. കരാർ പ്രകാരം ജലപാത തുറന്നുനൽകാൻ ഇറാൻ ബാധ്യസ്ഥരാണെന്നും ട്രംപ് ഭരണകൂടം ഓർമിപ്പിച്ചു. എന്നാൽ ലബനനിൽ ആക്രമണം തുടരുന്ന സാഹചര്യത്തിൽ ഇറാന്റെ അടുത്ത നീക്കം എന്തായിരിക്കുമെന്നാണ് യുഎസ് നിരീക്ഷിക്കുന്നത്.
International
ടെഹ്റൻ: ഇറാനുമായുള്ള വെടിനിർത്തലിനെ ശക്തമായി വിമർശിച്ച് ഇസ്രയേൽ പ്രതിപക്ഷ നേതാക്കൾ. യുദ്ധത്തിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷം ആരോപിച്ചു.
"നമ്മുടെ ചരിത്രത്തിൽ ഇതുപോലൊരു രാഷ്ട്രീയ ദുരന്തം ഉണ്ടായിട്ടില്ല. നമ്മുടെ ദേശീയ സുരക്ഷയുടെ കാതലായ കാര്യങ്ങളെക്കുറിച്ച് തീരുമാനങ്ങൾ എടുക്കുമ്പോൾ ഇസ്രായേൽ മേശയുടെ അടുത്തുപോലും ഉണ്ടായിരുന്നില്ല.'-ഇസ്രയേൽ പ്രതിപക്ഷ നേതാവ് യെയർ ലാപിഡ് എക്സിൽ കുറിച്ചു.
"ആവശ്യപ്പെട്ടതെല്ലാം സൈന്യം നടപ്പിലാക്കി, പൊതുജനങ്ങൾ പ്രതിരോധശേഷി കാണിച്ചു, പക്ഷേ നെതന്യാഹു രാഷ്ട്രീയമായി പരാജയപ്പെട്ടു, തന്ത്രപരമായി പരാജയപ്പെട്ടു, അദ്ദേഹം സ്വയം നിശ്ചയിച്ച ലക്ഷ്യങ്ങളൊന്നും നേടിയില്ല'. - യെയർ ലാപിഡ് വ്യക്തമാക്കി.
ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ശേഷി നിർവീര്യമാക്കണമെന്നും ഇറാൻ ഭരണകൂടത്തെ ദുർബലപ്പെടുത്തുകയോ അട്ടിമറിക്കുകയോ ചെയ്യണമെന്നും ടെഹ്റാന്റെ പ്രാദേശിക സ്വാധീനം തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അഹങ്കാരം, അശ്രദ്ധ, ആസൂത്രണത്തിന്റെ അഭാവം എന്നിവ മൂലം നെതന്യാഹു വരുത്തിയ രാഷ്ട്രീയവും തന്ത്രപരവുമായ നാശനഷ്ടങ്ങൾ പരിഹരിക്കാൻ ഞങ്ങൾക്ക് വർഷങ്ങളെടുക്കുമെന്നും ലാപിഡ് കൂട്ടിച്ചേർത്തു.
അതേസമയം, ഇറാനു നേരെയുണ്ടായ ആക്രമണം താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള ട്രംപിന്റെ തീരുമാനത്തെ ഇസ്രായേൽ പിന്തുണയ്ക്കുന്നുവെന്ന് നെതന്യാഹുവിന്റെ ഓഫീസ് പ്രതികരിച്ചു. എന്നാൽ ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ളയ്ക്കെതിരെ ലെബനനിൽ നടക്കുന്ന പോരാട്ടം വെടിനിർത്തലിൽ ഉൾപ്പെടില്ലെന്നും നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.
International
വാഷിംഗ്ടൺ ഡിസി: വൻതോതിലുള്ള ആക്രമണപരമ്പരകളിലൂടെ ഇറാന്റെ സൈനികശേഷിക്കു കനത്ത പ്രഹരമാണ് അമേരിക്ക ഏൽപ്പിച്ചതെന്നും വെടിനിർത്തലിനായി അവർ യാചിക്കുകയായിരുന്നുവെന്നും യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്.
ഇറാന് അപമാനിതമായെന്നും പ്രായോഗികമായ മറ്റു വഴികളുണ്ടായിരുന്നില്ലെന്നും അതിനാലാണു വെടിനിർത്തലിനു തയാറായി ചർച്ചയ്ക്കു സന്നദ്ധമായതെന്നും വൈറ്റ് ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ യുഎസ് പ്രതിരോധ സെക്രട്ടറി പറഞ്ഞു.
നേതൃത്വം ദുർബലപ്പെടുകയും സൈനികശേഷി ഇല്ലാതാകുകയും ചെയ്തതിനുശേഷമാണ് ഇറാൻ രണ്ടാഴ്ചത്തെ വെടിനിർത്തലിനു സമ്മതിച്ചത്. തങ്ങളെ കാത്തിരിക്കുന്ന വിധിയേക്കാൾ വളരെ മികച്ചതാണ് ഒരു കരാറിൽ എത്തിച്ചേരുകയെന്ന് ഭരണകൂടം മനസിലാക്കി. ഇറാന്റെ നേതൃത്വത്തെ ആസൂത്രിതമായി ഇല്ലാതാക്കാനായി.
ഇറാൻ ഒരിക്കലും ഒരു ആണവായുധവും കൈവശം വയ്ക്കില്ലെന്ന് വെടിനിർത്തൽ ഉറപ്പാക്കുന്നു. അവരുടെ വിധി നമ്മൾ നിയന്ത്രിക്കുന്നു, മറിച്ചല്ല. അതുകൊണ്ടാണ് അവർ ചർച്ചയ്ക്കു വന്നത്. ഇറാന്റെ സൈനിക ഉത്പാദനശേഷി തകർന്നു. ആ രാജ്യത്തിന് ഇനി മിസൈലുകൾ, റോക്കറ്റുകൾ, ഡ്രോണുകൾ എന്നിവ നിർമിക്കാൻ കഴിയില്ല.
വൻതോതിലുള്ള ആക്രമണപരമ്പരകളിലൂടെ ഇറാന്റെ സൈനികശേഷിക്കു കനത്ത പ്രഹരമാണ് യുഎസ് ഏൽപ്പിച്ചത്-പീറ്റ് ഹെഗ്സെത് പറഞ്ഞു. ചൊവ്വാഴ്ച രാത്രി മാത്രം ഇറാനിൽ 800 ആക്രമണങ്ങൾ നടത്തിയെന്നും ഇതുവഴി ഇറാന്റെ പ്രതിരോധ വ്യാവസായിക അടിത്തറ തകർത്തുവെന്നും ഫാക്ടറികൾ നിലംപരിശാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
International
ന്യൂഡൽഹി: യുഎസ്-ഇറാൻ വെടിനിർത്തൽ സംബന്ധിച്ച സിഎൻഎൻ റിപ്പോർട്ട് വ്യാജമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സംഭവത്തിൽ സിഎൻഎന്നിനെതിരായി അന്വേഷണം നടക്കുന്നതായും ട്രംപ് പറഞ്ഞു.
വെടിനിർത്തൽ ട്രംപിന്റെ അപമാനകരമായ പിന്മാറ്റമാണെന്ന ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ (എസ്എൻഎസ്സി) പ്രസ്താവന ഉദ്ധരിച്ച സിഎൻഎൻ റിപ്പോർട്ടാണ് ട്രംപിനെ ചൊടിപ്പിച്ചത്. “ഞങ്ങളുടെ വിരലുകൾ ട്രിഗറിലാണ്. ശത്രു അല്പമെങ്കിലും പതറിയാൽ, ഞങ്ങൾ ശക്തമായി പ്രതികരിക്കും”- എസ്എൻഎസ്സി പ്രസ്താവനയിൽ പറഞ്ഞു.
ഇറാൻ വിജയം അവകാശപ്പെടുന്നു, പത്തിന പദ്ധതി അംഗീകരിക്കാൻ അമേരിക്കയെ നിർബന്ധിച്ചു- എന്ന തലക്കെട്ടോടെയായിരുന്നു സിഎൻഎൻ റിപ്പോർട്ട്. ന്യൂയോർക്ക് ടൈംസും പിബിഎസും എസ്എൻഎസ്സിയുടെ പ്രസ്താവന ഉദ്ധരിച്ച് വാർത്ത നൽകിയിരുന്നു.
എന്നാൽ സിഎൻഎന്നിനെ മാത്രമാണ് ട്രംപ് കുറ്റപ്പെടുത്തിയത്. ഇറാൻ സർക്കാരിന്റെ ഉന്നത തലങ്ങളിൽനിന്നാണ് വന്നതെന്ന തരത്തിലുള്ള വ്യാജ വാർത്ത സിഎൻഎൻ അറിഞ്ഞുകൊണ്ട് നൽകിയെന്നത് വിശ്വസിക്കാനാവുന്നില്ല. ക്ഷമാപണം നടത്തി സിഎൻഎൻ ഉടൻ റിപ്പോർട്ട് പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
National
ന്യൂഡൽഹി: ഇറാൻ-അമേരിക്ക വെടിനിർത്തൽ കരാറിനെ സ്വാഗതംചെയ്ത് ഇന്ത്യ. ഇത് പശ്ചിമേഷ്യയെ ശാശ്വത സമാധാനത്തിലേക്കു നയിക്കുമെന്നു കരുതുന്നതായി ഇന്ത്യ പ്രതികരിച്ചു.
നിലവിലുള്ള സംഘർഷത്തിന് അറുതിവരുത്തുന്നതിന് സംഭാഷണം, നയതന്ത്രം എന്നിവ ആവശ്യമാണെന്ന് വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
International
വാഷിംഗ്ടൺ ഡിസി: ട്രംപിന്റെ അന്ത്യശാസന സമയം അവസാനിക്കാൻ 90 മിനിറ്റ് മാത്രം ശേഷിക്കേയാണ് ഇറാൻ വെടിനിർത്തലിനു സമ്മതിച്ചത്. ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമനയ് ആണ് ഇതിനു പിന്നിലെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫ് എന്നിവർക്കു പുറമേ ചൈനയും ഇറാനെ വെടിനിർത്തലിനു പ്രേരിപ്പിക്കാൻ ഊർജിത നീക്കങ്ങൾ നടത്തിയതായി റിപ്പോർട്ടുകളിൽ പറയുന്നു.
ഇറാന്റെ പരിണതപ്രജ്ഞനായ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും വിപ്ലവഗാർഡുകളെ വെടിനിർത്തിലിനു പ്രേരിപ്പിച്ചിരുന്നു. എന്നാൽ മുജ്തബയുടെ അന്തിമ നീക്കങ്ങളാണ് വെടിനിർത്തൽ യാഥാർഥ്യമാക്കിയത്.
വെടിനിർത്തലിനു സമ്മതിച്ചില്ലെങ്കിൽ ഇറേനിയൻ സംസ്കാരത്തെ തുടച്ചുനീക്കുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി. ഇതു പ്രകാരം ഇറാൻ വഴങ്ങിയില്ലെങ്കിൽ ഇറാന്റെ ഊർജനിലയങ്ങളെയും മറ്റ് പശ്ചാത്തല സംവിധാനങ്ങളെയും ലക്ഷ്യമിട്ട് വൻ ആക്രമണത്തിനുള്ള ഒരുക്കത്തിലായിരുന്നു പശ്ചിമേഷ്യയിലെ അമേരിക്കൻ സേന.
ഇതിനിടെ, അമേരിക്കൻ നയതന്ത്രപ്രതിനിധികൾ പാക്കിസ്ഥാൻ മുഖാന്തരം ഇറേനിയൻ നേതൃത്വത്തെ ബന്ധപ്പെട്ടുകൊണ്ടിരുന്നു. അമേരിക്ക വൻ ആക്രമണത്തിനുള്ള ഒരുക്കത്തിലാണെന്ന വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ മുന്നറിയിപ്പ് പാക് നേതൃത്വം ഇറാനെ അറിയിച്ചു. ഈജ്പ്തിലെയും തുർക്കിയിലെയും വിദേശകാര്യമന്ത്രിമാർ ഇറാനുമായി ബന്ധപ്പെട്ടുകൊണ്ടിരുന്നു. ചൈനീസ് നേതാക്കളും യുദ്ധം അവസാനിപ്പിക്കാൻ ഇറാനെ പ്രേരിപ്പിച്ചുകൊണ്ടിരുന്നു.
എന്നാൽ അന്തിമ തീരുമാനം മുജ്തബയുടേതായിരുന്നു. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ സജീവമായി നയതന്ത്രനീക്കങ്ങളെ നിരീക്ഷിച്ചിരുന്നു. ഇസ്രയേലിന്റെ വധഭീഷണി നേരിടുന്ന മുജ്തബ, സഹായികളെ ഉപയോഗിച്ച് കുറിപ്പുകൾ കൈമാറിയാണ് ആശയവിനിമയം നടത്തിയിരുന്നത്. മുജ്തബ പച്ചക്കൊടി കാണിച്ചില്ലായിരുന്നുവെങ്കിൽ ഈ വെടിനിർത്തൽ യാഥാർഥ്യമാകില്ലായിരുന്നു എന്നാണ് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
International
ഇസ്ലമാബാദ്: ഇറാനും അമേരിക്കയും വെടിനിർത്തിയതോടെ യുദ്ധം അവസാനിക്കുന്നില്ല. യുദ്ധം അവസാനിപ്പിക്കാനായി ചർച്ചകൾ നടത്താനുള്ള സമയമാണ് രണ്ടാഴ്ചക്കാലം.
ആദ്യ ചർച്ച നാളെ പാക്കിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിലാണ്. പരസ്പര വിശ്വാസത്തോടെ ഇറാനും അമേരിക്കയ്ക്കും ചർച്ച തുടരാൻ കഴിയുമോ എന്ന് ഇസ്ലാമാബാദിൽ വ്യക്തമാകും. അമേരിക്കയുമായി ചർച്ച നടത്തുന്നതിനിടെ രണ്ടു പ്രാവശ്യം ആക്രമണം നേരിട്ട കയ്പേറിയ അനുഭവം ഇറാനുണ്ട്.
ഇസ്ലാമാബാദ് ചർച്ചയിൽ ഇറേനിയൻ പ്രതിനിധികൾ പങ്കെടുക്കുമെന്ന് അവിടുത്തെ പ്രസിഡന്റ് മസൂദ് പസെഷ്കിയാൻ സ്ഥിരീരിച്ചുവെന്നാണു പാക് പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫ് അറിയിച്ചിരിക്കുന്നത്. വെടിനിർത്തൽ തീരുമാനപ്രഖ്യാപനത്തിനു ശേഷമാണ് പസെഷ്കിയാനും ഷരീഫും ഫോണിൽ ചർച്ച നടത്തിയത്.
ഇറേനിയൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി ആയിരിക്കും ഇസ്ലാമാബാദ് ചർച്ചയിൽ ഇറാനെ പ്രതിനിധീകരിക്കുകയെന്നു സൂചനയുണ്ട്. അമേരിക്കയുമായി മുന്പു നടന്ന ചർച്ചകളിലും അദ്ദേഹമാണ് ഇറാനു വേണ്ടി പങ്കെടുത്തത്. അമേരിക്കയുടെ ഭാഗത്തുനിന്ന് ആരാണ് ഇസ്ലാമാബാദിൽ എത്തുകയെന്നറിയില്ല. വെടിനിർത്തൽ യാഥാർഥ്യമാക്കുന്നതിൽ വലിയ പങ്കുവഹിച്ച വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ സാന്നിധ്യം പ്രതീക്ഷിക്കുന്നുണ്ട്.
അതേസമയം, ചർച്ചയിലെ വിഷയങ്ങളെക്കുറിച്ചും ഇരുവിഭാഗവും സ്വീകരിക്കുന്ന നിലപാടുകളെക്കുറിച്ചും ഏകദേശ ധാരണയുണ്ട്. നേരത്തേ അമേരിക്കൻ പ്രസിഡന്റ് ട്രംപ് പാക്കിസ്ഥാൻ മുഖാന്തിരം ഇറാനു കൈമാറിയ 15 ഇനി നിർദേശങ്ങളെ കേന്ദ്രീകരിച്ചായിരിക്കും ചർച്ചയെന്നാണ് സൂചന.
ഇറാന്റെ മിസൈൽ, ആണവ പദ്ധതികൾ അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള നിർദേശങ്ങളാണിത്. ഇതിനു മറുപടിയായി ഇറാൻ 10 ഇന നിർദേശങ്ങൾ കൈമാറിയിട്ടുണ്ട്. പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനികരെ പിൻവലിക്കുക, സാന്പത്തിക ഉപരോധങ്ങൾ നീക്കുക, ഹോർമുസിലെ പരമാധികാരം അംഗീകരിക്കുക, സമാധാന ആവശ്യങ്ങൾക്ക് ആണവപദ്ധതികൾ തുടരാൻ അനുവദിക്കുക എന്നിവയാണ് ഇറാന്റെ നിർദേശങ്ങൾ. അമേരിക്കയും ഇസ്രയേലും ഇവ അംഗീകരിക്കാൻ എത്രമാത്രം തയാറാവുമെന്ന് കണ്ടറിയണം.
രണ്ടാഴ്ചത്തെ വെടിനിർത്തൽ അമേരിക്കയുടെ വിജയമാണെന്നാണ് വൈറ്റ്ഹൗസ് വക്താവ് കരോളിൻ ലെവിറ്റ് പറഞ്ഞത്. അതേസമയം, വെടിനിർത്തൽ കാലയളവിൽ ഹോർമുസ് കടലിടുക്ക് തുറക്കുമെങ്കിലും അതിലൂടെയുള്ള കപ്പൽ ഗതാഗതം നിയന്ത്രിക്കുന്നത് തങ്ങളായിരിക്കുമെന്നാണ് ഇറാൻ വ്യക്തമാക്കിയിരിക്കുന്നത്.
Business
മുംബൈ: ആഗോള ഓഹരിവിപണികളിലുണ്ടായ മികവിന്റെയും അസംസ്കൃത എണ്ണ വിലയിൽ കുത്തനെയുണ്ടായ ഇടിവിന്റെ ചുവടുപിടിച്ച് ഇന്ത്യൻ ഓഹരി സൂചികകൾ ഇന്നലെ കുതിപ്പ് നടത്തി. രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപനം യുഎസും ഇറാനും നടത്തിയതും ഇന്ത്യൻ വിപണിയെ ശക്തിപ്പെടുത്തി.
സെൻസെക്സ് 2946 പോയിന്റ് (3.95%) ഉയർന്ന് 77563ലും നിഫ്റ്റി 874 (3.78%) പോയിന്റ് നേട്ടത്തിൽ 23,997ലും ക്ലോസ് ചെയ്തു. വിപണിയിലുണ്ടായ കുതിപ്പ് ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത എല്ലാ കന്പനിളുടെയും മൊത്തം മൂലധനത്തിൽ ഏകദേശം 16.59 ലക്ഷം കോടി രൂപയുടെ വർധനയുണ്ടാക്കി. ഇതോടെ ആകെ വിപണി മൂല്യം 446 ലക്ഷം കോടിയിലെത്തി.
ഇന്ത്യൻ വിപണിയിലെ ചാഞ്ചാട്ടം അളക്കുന്ന ഇന്ത്യ വിക്സ് 20 ശതമാനം താഴ്ന്ന് 19.70 എന്ന നിലയിലെത്തി.
എൻഎസ്ഇയിലെ എല്ലാ മേഖലാ സൂചികകളും ഇന്നലെ പച്ചയിലാണ് വ്യാപാരം പൂർത്തിയാക്കിയത്. നിഫ്റ്റി റിയൽറ്റി, ഓട്ടോ സൂചികകളിലെ ഉയർച്ച ഏഴു ശതമാനത്തിനടുത്തുവരെയെത്തി. നിഫ്റ്റി പിഎസ്യു ബാങ്ക്, കണ്സ്യൂമർ ഡ്യൂറബിൾസ്, പ്രൈവറ്റ് ബാങ്ക് എന്നിവ അഞ്ചു ശതമാനത്തിനു മുകളിലുമെത്തി.
നിഫ്റ്റി മിഡ്കാപ് 100, സ്മോൾകാപ് 100 സൂചികകൾ നാലു ശതമാനത്തിനു മുകളിൽ ക്ലോസ് ചെയ്തു. എൻഎസ്ഇയിലെ 2960 ഓഹരികൾ മുന്നേറിയപ്പോൾ 341 എണ്ണം താഴ്ന്നു. 69 എണ്ണത്തിന്റെ വിലയിൽ മാറ്റമുണ്ടായില്ല.
യുഎസും ഇറാനും രണ്ടാഴ്ചത്തെ വെടിനിർത്തലിനു തയാറായി. ഇതോടെ ഹോർമുസ് കടലിടുക്ക് തുറക്കുമെന്ന പ്രഖ്യാപനവും ഇറാൻ നടത്തി. ഇതിനു പിന്നാലെയാണ് കുതിച്ചുകയറിയ ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞത്. ബ്രെന്റ് ക്രൂഡ് വില 14 ശതമാനം താഴ്ന്ന് ബാരലിന് 94.36 ഡോളറിലും ഡബ്ല്യുടിഐ ക്രൂഡ് 18 ശതമാനത്തിനു മുകളിൽ ഇടിഞ്ഞ് 94.69 ഡോളറിലുമെത്തി.
ഹോർമുസ് വീണ്ടും തുറക്കുമെന്ന പ്രഖ്യാപനം വന്നതോടെ ആഗോള വിപണികൾ ഒന്നടങ്കം കുതിച്ചു.
International
ടെഹ്റാൻ: വെടിനിർത്തൽ കരാർ നിലവിൽവന്ന് മണിക്കൂറുകൾക്കുള്ളിൽ ഇറാനിൽ ആക്രമണമുണ്ടായതായി റിപ്പോർട്ട്. ഇറാനിലെ ലാവൻ ദ്വീപിലുള്ള എണ്ണ ശുദ്ധീകരണ ശാലയിലാണ് ആക്രമണം ഉണ്ടായതായി റിപ്പോർട്ടുകൾ വന്നിട്ടുള്ളത്.
ഇറാനും അമേരിക്കയും തമ്മിലുള്ള രണ്ടാഴ്ചത്തെ വെടിനിർത്തൽ കരാർ നിലവിൽ വന്ന് മണിക്കൂറുകൾക്കുള്ളിലാണ് ആക്രമണം നടന്നത്. ബുധനാഴ്ച പ്രാദേശിക സമയം പത്തോടെയാണ് ആക്രമണം ഉണ്ടായതെന്ന് ഇറാനിയൻ ഓയിൽ മന്ത്രാലയത്തിന്റെ വാർത്താ ഏജൻസിയെ ഉദ്ധരിച്ച് നാഷണൽ ഇറാനിയൻ ഓയിൽ റിഫൈനിംഗ് ആൻഡ് ഡിസ്ട്രിബ്യൂഷൻ കമ്പനി വ്യക്തമാക്കിയത്.
സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും പരിസരം സുരക്ഷിതമാക്കുന്നതിനും തീ നിയന്ത്രണവിധേയമാക്കുന്നതിനുമായി അഗ്നിരക്ഷാസേനയെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. ഇറാൻ നാഗരികതയെ പൂർണമായും നശിപ്പിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നൽകിയ കടുത്ത മുന്നറിയിപ്പുകൾക്ക് പിന്നാലെയാണ് അവസാന നിമിഷം വെടിനിർത്തലിൽ ഇരുരാജ്യങ്ങളും എത്തിയത്.
International
ടെഹ്റാൻ: പശ്ചിമേഷ്യയിലെ സംഘർഷഭരിതമായ സാഹചര്യത്തിനിടെ നിർണായക നീക്കവുമായി ഇറാന്റെ പരമോന്നത നേതാവ് മോജ്തബ ഖമനയ്. താത്കാലികമായി വെടിനിർത്താൻ ഇറാൻ സൈന്യത്തിന് അദ്ദേഹം ഉത്തരവിട്ടു. എന്നാൽ, ഇത് യുദ്ധത്തിന്റെ അവസാനമല്ലെന്നും ഇസ്രയേലിനും സഖ്യകക്ഷികൾക്കും ശക്തമായ താക്കീത് നൽകിക്കൊണ്ടാണ് ഈ പ്രഖ്യാപനം.
സൈനിക നീക്കങ്ങൾ തത്കാലം നിർത്തിവെക്കാൻ മോജ്തബ ഖമനയ് ഇറാൻ സായുധ സേനയ്ക്ക് നിർദേശം നൽകി. മേഖലയിലെ സംഘർഷം നിയന്ത്രിക്കാനുള്ള നീക്കമാണിതെന്ന് വിലയിരുത്തപ്പെടുന്നു. വെടിനിർത്തൽ ഉത്തരവിട്ടെങ്കിലും ശത്രുരാജ്യങ്ങൾക്കുള്ള ജാഗ്രതാ നിർദേശം.
അദ്ദേഹം പിൻവലിച്ചിട്ടില്ല. യുദ്ധം അവസാനിച്ചിട്ടില്ലെന്നും ഏത് നിമിഷവും പ്രത്യാക്രമണത്തിന് ഇറാൻ സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.
പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ പിൻഗാമിയായി പരിഗണിക്കപ്പെടുന്ന മോജ്തബ ഖമേനി നേരിട്ട് സൈന്യത്തിന് നിർദ്ദേശം നൽകുന്നത് ഇറാന്റെ അധികാര ഘടനയിലെ മാറ്റങ്ങളെ സൂചിപ്പിക്കുന്നു. സൈനികർക്ക് വിശ്രമവും അടുത്ത നീക്കങ്ങൾ ആസൂത്രണം ചെയ്യാനുള്ള സമയവും നൽകുന്നതിനൊപ്പം, രാജ്യാന്തര തലത്തിൽ നയതന്ത്രപരമായ സമ്മർദം ചെലുത്തുക എന്നതും ഈ നീക്കത്തിന് പിന്നിലുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു.
International
ഇസ്ലാമാബാദ്: അമേരിക്ക-ഇറാൻ സമാധാന ചർച്ചകൾക്ക് നേതൃത്വം നൽകിയത് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്. അമേരിക്കയും ഇറാനും മാത്രമല്ല, അവരുടെ സഖ്യകക്ഷികളും ലബനാൻ ഉൾപ്പെടെ എല്ലായിടത്തും ഉടൻ തന്നെ യുദ്ധം നിർത്താൻ സമ്മതിച്ചിട്ടുണ്ടെന്ന് അദ്ദേഹം എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറഞ്ഞു.
എല്ലാ തർക്കങ്ങളും പരിഹരിച്ച് ശക്തമായ സമാധാന കരാറിൽ എത്താനായി അമേരിക്കയെയും ഇറാനെയും ഈ വെള്ളിയാഴ്ച ഷഹബാസ് ഷരീഫ് പാക്കിസ്ഥാനിലേക്ക് ക്ഷണിച്ചു. ഈ ചർച്ചകൾ വിജയിക്കുമെന്നും ലോകത്ത് എന്നും നിലനിൽക്കുന്ന സമാധാനം ഉണ്ടാകുമെന്നും താൻ പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിചേർത്തു.
ഇതിനിടെ സൗദി അറേബ്യൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാനും മുഹമ്മദ് ഷഹബാസ് ഷരീഫും ടെലിഫോണിലൂടെ നിർണായക ചർച്ച നടത്തി. മേഖലയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും സുരക്ഷാ വെല്ലുവിളികളും ഇരുനേതാക്കളും വിശദമായി വിലയിരുത്തി.
National
ന്യൂഡൽഹി: ഇറാൻ-അമേരിക്ക വെടിനിർത്തൽ കരാറിനെ സ്വാഗം ചെയ്ത് ഇന്ത്യ. സമാധാന ശ്രമങ്ങൾ സ്വാഗതം ചെയ്യുന്നുവെന്നും സംഘർഷം തീർക്കാനുള്ള ശ്രമങ്ങൾ നിരീക്ഷിക്കുകയാണെന്നും കേന്ദ്രം അറിയിച്ചു.
വെടിനിർത്തൽ നല്ല സൂചനയാണ്. ഹോർമൂസിൽ പഴയ സ്ഥിതി പുനസ്ഥാപിക്കണമെന്നും കേന്ദ്രം അഭിപ്രായപ്പെട്ടു.
അതേസമയം, പാക്കിസ്ഥാൻ പ്രധാനമന്ത്രിയുടെ ഇടപെടലിനെ തുടർന്നാണ് വെടിനിർത്തലിന് തയാറായതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചു. ട്രംപ് പ്രഖ്യാപിച്ച രണ്ടാഴ്ച വെടിനിർത്തൽ ഇറാനും അംഗീകരിച്ചു.
International
ടെഹ്റൻ: ഇറാനു നേരെയുള്ള ആക്രമണം രണ്ടാഴ്ചത്തേക്ക് നിർത്തുന്നുവെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിർദേശം അംഗീകരിക്കുന്നുവെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഖ്ചി.
ഇറാനെതിരായ ആക്രമണങ്ങൾ അവസാനിപ്പിച്ചാൽ തങ്ങളും ആക്രമണം നിർത്തും. ഇറാനിയൻ സായുധ സേനയുമായി ഏകോപിപ്പിച്ച് ഹോർമുസ് കടലിടുക്ക് വഴിയുള്ള സുരക്ഷിതമായ ഗതാഗതം രണ്ടാഴ്ചത്തേക്ക് ഉറപ്പാക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വെടിനിർത്തൽ നടപ്പാക്കാൻ ഇടപെട്ട പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനും പാക്കിസ്ഥാൻ സൈനിക മേധാവി അസിം മുനീറിനും അദ്ദേഹം നന്ദി രേഖപ്പെടുത്തി.
Kerala
ടെഹ്റാൻ: യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക മുന്നോട്ടുവെച്ച 45 ദിവസത്തെ താൽക്കാലിക വെടിനിർത്തൽ നിർദേശം തള്ളി ഇറാൻ. കേവലം താൽക്കാലികമായൊരു വെടിനിർത്തലല്ല, മറിച്ച് യുദ്ധത്തിന് ശാശ്വതവും ഉറപ്പുള്ളതുമായ പരിഹാരമാണ് വേണ്ടതെന്ന് ഇറാൻ വ്യക്തമാക്കി.
അമേരിക്ക മുന്നോട്ടു വച്ച ഉപാധികൾ തള്ളിക്കൊണ്ടാണ് ഇറാൻ നിലപാട് പ്രഖ്യാപിച്ചത്. തങ്ങൾ ഉന്നയിച്ച ഉപാധികളിൽ വിട്ടുവീഴ്ചയില്ലെന്നും മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ അമേരിക്കയുടെ നിർദ്ദേശങ്ങൾ അപര്യാപ്തമാണെന്നും ഇറാൻ വ്യക്തമാക്കി. ഇതോടെ പശ്ചിമേഷ്യയിലെ സമാധാന നീക്കങ്ങൾ വീണ്ടും അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
വെടിനിർത്തലുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്താനെന്ന് സൂചനയെടെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രാജ്യത്തെ അഭിസംബോധന ചെയ്യാനിരിക്കെയാണ് ഇറാൻ നിലപാട് വ്യക്തമാക്കിയത്. 'ഇസ്ലാമാബാദ് അക്കോർഡ്സ്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന നയതന്ത്ര പരിഹാരത്തിന് അമേരിക്ക പച്ചക്കൊടി കാട്ടുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
പാകിസ്ഥാൻ, തുർക്കി, ഈജിപ്ത് എന്നീ രാജ്യങ്ങളാണ് ഇതിന് മുൻകൈ എടുത്തത്. ഇതിന്റെ ഭാഗമായി പാകിസ്ഥാൻ ഫീൽഡ് മാർഷൽ അസിം മുനീറുമായി അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് കഴിഞ്ഞ ദിവസം നിർണായക ചർച്ചകൾ നടത്തിയിരുന്നു.
സമാധാന കരാർ പദ്ധതിയുടെ ഭാഗമായി ഹോർമൂസ് കടലിടുക്ക് ഉടനടി തുറക്കാനും 45 ദിവസത്തെ വെടിനിർത്തലിന് ശേഷം സ്ഥിരമായ സമാധാന കരാറിലെത്താനുമായിരുന്നു നിർദ്ദേശം. ഇതാണ് ഇറാൻ തള്ളിക്കളഞ്ഞത്. ഇതോടെ ഹോർമുസിലടക്കം പ്രതിസന്ധി തുടരുമെന്ന് ഉറപ്പായി.
International
ടെഹ്റാൻ: പശ്ചിമേഷ്യയിൽ അമേരിക്ക മുന്നോട്ടുവെച്ച 48 മണിക്കൂർ വെടിനിർത്തൽ നിർദേശം ഇറാൻ തള്ളി. യുദ്ധത്തിൽ നേരിട്ട തിരിച്ചടികൾ മറികടക്കാനാണ് യുഎസ് ഇത്തരമൊരു നീക്കം നടത്തുന്നതെന്ന് ഇറാൻ അറിയിച്ചു.
അടുത്തിടെ കുവൈറ്റിലെ ബുബിയാൻ ദ്വീപിലുള്ള അമേരിക്കൻ സൈനിക ഡിപ്പോയ്ക്കു നേരെ ഇറാൻ ആക്രമണം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് നയതന്ത്ര ശ്രമങ്ങൾ യുഎസ് ശക്തമാക്കിയത്. വെടിനിർത്താൻ ഇറാൻ ആവശ്യപ്പെട്ടുവെന്നു ഡോണാൾഡ് ട്രംപ് പറഞ്ഞിരുന്നു.
എന്നാൽ, ഇറാൻ വിദേശകാര്യ മന്ത്രാലയം ട്രംപിന്റെ അവകാശവാദം തള്ളിയിരുന്നു. വെടിനിർത്തലിനായി പാക്കിസ്ഥാൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ മധ്യസ്ഥതയ്ക്കു ശ്രമിക്കുന്നുണ്ട്. അമേരിക്കയുടെ ഡിമാൻഡുകൾ അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് ഇറാൻ.
നിലവിൽ ഹോർമൂസ് കടലിടുക്കിന്റെ നിയന്ത്രണവും സുരക്ഷയുമാണ് ഇരു രാജ്യങ്ങളുടെയും പ്രധാന തർക്കവിഷയം. ഹോർമൂസ് കടലിടുക്ക് പൂർണമായും തുറന്നുനൽകിയാൽ വെടിനിർത്തൽ പരിഗണിക്കാമെന്ന് ട്രംപ് പറഞ്ഞിരുന്നു. എന്നാൽ. ഇത് അംഗീകരിക്കാൻ കഴിയില്ലെന്നാണ് ഇറാന്റെ നിലപാട്.
International
ടെഹ്റാൻ: ഇറാനുമായി ഇസ്രയേലും യുഎസും വെടിനിർത്തലിന് ശ്രമിക്കുന്നതായി റിപ്പോർട്ട്. ഇറാൻ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 48 മണിക്കൂർ വെടിനിർത്തലിനാണ് ശ്രമിക്കുന്നത്.
അമേരിക്കയും ഇസ്രയേലും നേരിടുന്ന തിരിച്ചടികൾ മറികടന്ന് ഇറാനെ വീണ്ടും ആക്രമിക്കാനുള്ള ശ്രമമാണ് ഇതെന്നാണ് ഇറാനിയൻ മാധ്യമം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അതേസമയം യുഎസും ഇസ്രയേലും ഇക്കാര്യങ്ങൾ സ്ഥിരീകരിച്ചിട്ടില്ല. ഇതിനിടയിലും ഇറാൻ ആക്രമണം തുടരുകയാണ്. യുഎഇയിലെ റാസ് അൽ ഖൈമയിലേക്ക് ആക്രമണശ്രമം ഉണ്ടായി.
International
ഇസ്ലാമാബാദ്: റംസാൻ പെരുന്നാളിനോട് അനുബന്ധിച്ച് അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും വെടിനിർത്തൽ പ്രഖ്യാപിച്ചു. ബുധനാഴ്ച അർധരാത്രി ആരംഭിച്ച വെടിനിർത്തൽ അടുത്ത തിങ്കളാഴ്ച വരെ നീളും.
സൗദി, തുർക്കി, ഖത്തർ രാജ്യങ്ങളുടെ അഭ്യർഥനയിൽ ഏകപക്ഷീയമായി വെടിനിർത്തുകയാണെന്ന് പാക്കിസ്ഥാൻ വാർത്താ വിതരണ മന്ത്രി അത്തുള്ള തരാറും അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തിന്റെ വക്താവ് സബിയുള്ള മുജാഹിദും വെവ്വേറെ അറിയിച്ചു.
കാബൂളിലെ ലഹരിവിമോചന കേന്ദ്രത്തിൽ തിങ്കളാഴ്ച രാത്രി പാക്കിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 400നു മുകളിൽ പേർ കൊല്ലപ്പെട്ടതായി താലിബാൻ അറിയിച്ചിരുന്നു. എന്നാൽ താലിബാൻ സൈനിക സ്ഥാപനങ്ങൾക്കു നേർക്ക് കൃത്യമായ ആക്രമണമാണു നടത്തിയതെന്ന് പാക്കിസ്ഥാൻ അവകാശപ്പെട്ടു.
International
പാരീസ്: ലബനൻ-ഇസ്രയേൽ വെടിനിർത്തൽ ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കാമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ. ലബനൻ പ്രസിഡന്റ്, പ്രധാനമന്ത്രി, സ്പീക്കർ എന്നിവരുമായി സംസാരിച്ചെന്ന് മാക്രോൺ പറഞ്ഞു.
ഹിസ്ബുള്ള ആക്രമണങ്ങൾ അടിയന്തരമായി നിർത്തണമെന്നും ഇസ്രയേൽ വ്യോമാക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും ഫ്രഞ്ച് പ്രസിഡന്റ് ആവശ്യപ്പെട്ടു. ഇസ്രയേലുമായി നേരിട്ടു ചർച്ച നടത്താൻ ലബനൻ നേതാക്കൾ തയാറാണ്. ഇസ്രയേൽ ഈ അവസരം ഉപയോഗിക്കണം- മാക്രോൺ പറഞ്ഞു. ഇസ്രയേലുമായി ചർച്ചയ്ക്കു തയാറാണെന്ന് ലബനൻ പ്രസിഡന്റ് ജോസഫ് ഔണും അറിയിച്ചു.
വെള്ളിയാഴ്ച ബെയ്റൂട്ടിലും തെക്കൻ ലബനനിലുമായി ഹിസ്ബുള്ള കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണങ്ങൾ നടത്തിയതായി ഇസ്രയേൽ സൈന്യം ടെലിഗ്രാം പോസ്റ്റിൽ അറിയിച്ചു. ഒന്നിലധികം കമാൻഡ് സെന്ററുകളും ആക്രമിച്ചു.
International
ന്യൂയോർക്ക്: റഷ്യ-യുക്രെയ്ൻ യുദ്ധം ഉടനടി അവസാനിപ്പിക്കണമെന്നും വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് ഐക്യരാഷ്ട്ര പൊതുസഭയിൽ അവതരിപ്പിച്ച നിർണ്ണായക പ്രമേയത്തിൽ നിന്ന് ഇന്ത്യ വിട്ടുനിന്നു. റഷ്യൻ അധിനിവേശത്തിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് യുക്രെയ്ൻ ആണ് പ്രമേയം കൊണ്ടുവന്നത്.
193 അംഗങ്ങളുള്ള പൊതുസഭയിൽ നടന്ന വോട്ടെടുപ്പിൽ ഇന്ത്യയുടെ നിലപാട് ലോകരാജ്യങ്ങൾ ഉറ്റുനോക്കിയിരുന്നു. 107 രാജ്യങ്ങൾ പ്രമേയത്തെ പിന്തുണച്ചപ്പോൾ റഷ്യ ഉൾപ്പെടെ 12 രാജ്യങ്ങൾ പ്രമേയത്തെ എതിർത്തു. ഇന്ത്യ, ചൈന, ബ്രസീൽ, ദക്ഷിണാഫ്രിക്ക, യുഎഇ തുടങ്ങി 51 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
യുക്രെയ്നിന്റെ പ്രാദേശിക അഖണ്ഡതയും പരമാധികാരവും സംരക്ഷിക്കപ്പെടണമെന്ന ആവശ്യമാണ് പ്രമേയം മുന്നോട്ടുവെച്ചത്. റഷ്യൻ സേന യുക്രെയ്നിൽ നിന്ന് പൂർണമായും ഉപാധികളില്ലാതെയും പിന്മാറണം. പിടിച്ചെടുത്ത പ്രദേശങ്ങൾ യുക്രെയ്നിന് തിരികെ നൽകണം. യുദ്ധത്തടവുകാരെയും നാടുകടത്തപ്പെട്ട കുട്ടികളെയും ഉടൻ കൈമാറണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രമേയം.
എന്നാൽ ഈ യുദ്ധത്തിൽ ഇന്ത്യ നിഷ്പക്ഷമല്ലെന്നും മറിച്ച് സമാധാനത്തിന്റെ പക്ഷത്താണെന്നുമാണ് ഇന്ത്യയുടെ ഔദ്യോഗിക വിശദീകരണം.തോക്കിൻമുനയിലൂടെയല്ല, മറിച്ച് നയതന്ത്ര ചർച്ചകളിലൂടെയും സംഭാഷണങ്ങളിലൂടെയും മാത്രമേ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ കഴിയൂ എന്ന് ഇന്ത്യ ആവർത്തിച്ചു.
അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കപ്പെട്ടുവെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ചൂണ്ടിക്കാട്ടിയെങ്കിലും, റഷ്യയുമായുള്ള തന്ത്രപരമായ ബന്ധവും സ്വതന്ത്ര വിദേശനയവും കണക്കിലെടുത്താണ് ഇന്ത്യ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നത് എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
International
കീവ്: റഷ്യ-യുക്രെയ്ൻ യുദ്ധം ജൂണിൽ അവസാനിപ്പിക്കാൻ അമേരിക്ക ആഗ്രഹിക്കുന്നതായി യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി അറിയിച്ചു. അടുത്തയാഴ്ച അമേരിക്കയിലെ മയാമിയിൽ റഷ്യ- യുക്രെയ്ൻ ചർച്ച നടത്താമെന്ന് അമേരിക്ക നിർദേശിച്ചിട്ടുണ്ട്. യുക്രെയ്ന് ഇതു സ്വീകാര്യമാണ്.
ജൂണിൽ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക റഷ്യക്കും യുക്രെയ്നും മേൽ സമ്മർദം ചെലുത്തുമെന്ന് സെലൻസ്കി പറഞ്ഞു. വർഷാവസാനം അമേരിക്കയിൽ നടക്കാൻ പോകുന്ന മിഡ് ടേം തെരഞ്ഞെടുപ്പുകൂടി മുന്നിൽക്കണ്ടാണ് ട്രംപ് ഭരണകൂടത്തിന്റെ നീക്കങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്കയുടെ മധ്യസ്ഥതയിൽ റഷ്യയും യുക്രെയ്നും അബുദാബിയിൽ ചർച്ച നടത്തിയിരുന്നു. എന്നാൽ യുദ്ധത്തടവുകാരെ പരസ്പരം കൈമാറാനുള്ള ധാരണ ഒഴിച്ചാൽ സുപ്രധാന തീരുമാനങ്ങളുണ്ടായില്ല.
ഇതിനിടെ, മാർച്ചിൽ വെടിനിർത്താനുള്ള നീക്കങ്ങളാണ് ട്രംപ് ഭരണകൂടം നടത്തിയതെന്ന് റിപ്പോർട്ടുണ്ട്. യുക്രെയ്നും അമേരിക്കയും ഇക്കാര്യം ചർച്ച ചെയ്തു. റഷ്യക്ക് ഭൂമി വിട്ടുകൊടുക്കുന്നത് അടക്കമുള്ള നിർദേശങ്ങൾ അടങ്ങിയ വെടിനിർത്തൽ ധാരണയിൽ യുക്രെയ്നിൽ ഹിതപരിശോധനയും ഒപ്പം പൊതു തെരഞ്ഞെടുപ്പും നടത്താനാനുള്ള നിർദേശമാണ് ചർച്ച ചെയ്തത്. എന്നാൽ, ഭൂമി വിട്ടുകൊടുക്കുന്നതു സംബന്ധിച്ച് തർക്കം തുടരുന്നതിനാൽ ഈ നിർദേശം പ്രായോഗികമായേക്കില്ല എന്നാണ് അനുമാനം.
റഷ്യൻ ആക്രമണം
കീവ്: സമാധാന ചർച്ചകൾക്കിടെ യുക്രെയ്നിൽ റഷ്യൻ വ്യോമാക്രമണം തുടരുന്നു.റഷ്യൻ സേന വെള്ളിയാഴ്ച രാത്രി യുക്രെയ്ന്റെ വൈദ്യുതിവിതരണ സംവിധാനങ്ങളെ ലക്ഷ്യമിട്ട് വൻ ആക്രമണം നടത്തിയതായി യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി പറഞ്ഞു. 400 ഡ്രോണുകളും 40 മിസൈലുകളുമാണ് റഷ്യ പ്രയോഗിച്ചത്. രണ്ടു താപവൈദ്യുതി നിലയങ്ങൾ ആക്രമിക്കപ്പെട്ടു.
International
ബാങ്കോക്ക്: വെടിനിർത്തൽ കരാർ കംബോഡിയ ലംഘിച്ചതായി തായ്ലൻഡ്. ഞായറാഴ്ച രാത്രി 250 ഡ്രോണുകൾ കംബോഡിയൻ ഭാഗത്തുനിന്നു പറന്നുയർന്നതായി തായ്ലൻഡ് സൈന്യം ആരോപിച്ചു.
വെടിനിർത്തൽ കരാർ ലംഘനം തുടർന്നാൽ അതനുസരിച്ചു പ്രവർത്തിക്കാൻ തായ്ലൻഡ് ബാധ്യസ്ഥമായിരിക്കുമെന്നു സൈന്യം പ്രസ്താവനയിൽ പറഞ്ഞു.
തടവിലാക്കപ്പെട്ട 18 കംബോഡിയൻ സൈനികരെ മോചിപ്പിക്കുന്ന കാര്യം പുനഃപരിശോധിക്കേണ്ടി വന്നേക്കാമെന്നും തായ്ലൻഡ് മുന്നറിയിപ്പു നൽകി. എന്നാൽ, സംഭവത്തിൽ കംബോഡിയ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ശനിയാഴ്ച ഉച്ചയ്ക്കാണു വെടിനിർത്തൽ പ്രാബല്യത്തിൽ വന്നത്. ആക്രമണങ്ങൾ അവസാനിപ്പിക്കാനും അതിർത്തിപ്രദേശങ്ങളിൽ താമസിക്കുന്ന ആളുകളെ മടങ്ങിവരാൻ അനുവദിക്കാനും ഇരുപക്ഷവും സമ്മതിച്ചിരുന്നു.
ചൈനയുടെയും യുഎസിന്റെയും നയതന്ത്ര ഇടപെടലുകളുടെ ഭാഗമായി ഇരു രാജ്യങ്ങളും തമ്മിൽ ദിവസങ്ങളോളം നീണ്ട ചർച്ചകൾക്കു ശേഷമായിരുന്നു വെടിനിർത്തലുണ്ടായത്.
International
ബാങ്കോക്ക്: അയൽരാജ്യങ്ങളായ തായ്ലൻഡും കംബോഡിയയും മൂന്നാഴ്ചത്തെ യുദ്ധത്തിനൊടുവിൽ വെടി നിർത്തി. ഇരു രാജ്യങ്ങളുടെയും പ്രതിരോധ മന്ത്രിമാർ ഇതു സംബന്ധിച്ച ധാരണയിൽ ഒപ്പുവച്ചു.
ഇന്നലെ ഉച്ചയ്ക്ക് വെടിനിർത്തൽ നിലവിൽ വന്നശേഷം സംഘർഷങ്ങളുണ്ടായില്ലെന്നാണ് റിപ്പോർട്ട്. വെടിനിർത്തൽ 72 മണിക്കൂർ പിന്നിട്ടാൽ തായ്ലൻഡിന്റെ കസ്റ്റഡിയിലുള്ള 18 കംബോഡിയൻ സൈനികരെ മോചിപ്പിക്കും.
അതിർത്തിയിൽ ഉടൻ യുദ്ധം നിർത്താനും പലായനം ചെയ്ത സിവിലിയന്മാരെ മടങ്ങിയെത്താൻ അനുവദിക്കാനുമുള്ള ധാരണയാണ് ഇന്നലെ ഉണ്ടായത്. യുദ്ധത്തിൽ 101 പേർ കൊല്ലപ്പെട്ടതിനു പുറമേ ഇരു രാജ്യങ്ങളുടെയും അതിർത്തിപ്രദേശങ്ങളിൽനിന്ന് അര ലക്ഷം പേർ ഒാടിപ്പോവുകയും ചെയ്തിരുന്നു.
ചൈന, യുഎസ്, ആസിയാൻ രാജ്യങ്ങൾ എന്നിവരുടെ മധ്യസ്ഥതയാണ് വെടിനിർത്തലിനു വഴിവച്ചത്. വെടിനിർത്തൽ പാലിക്കുന്നുണ്ടോയെന്ന് ആസിയാൻ സമിതി നിരീക്ഷിക്കും.
അതിർത്തിയുടെ പേരിൽ ഒരു നൂറ്റാണ്ടായി ശത്രുത പുലർത്തുന്ന തായ്ലൻഡും കംബോഡിയയും ഈ വർഷം ഇതു രണ്ടാം തവണയാണ് യുദ്ധത്തിലേർപ്പെടുന്നത്. ജൂലൈയിൽ അഞ്ചു ദിവസം നീണ്ട യുദ്ധം അമേരിക്കൻ പ്രസിഡന്റ് ട്രംപ് ചുങ്കഭീഷണി മുഴക്കി അവസാനിപ്പിച്ചിരുന്നു. അതേസമയം, ഈ മാസം ആദ്യം തുടങ്ങിയ ഇത്തവണത്തെ യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് നേരിട്ടിടപെട്ടില്ല.
അത്യാധുനിക വ്യോമസേനയും വിപുലമായ സൈന്യവുമുള്ള തായ്ലൻഡിന്റെ ആക്രമണത്തിൽ കംബോഡിയയ്ക്കു വലിയ നഷ്ടമുണ്ടായിട്ടുണ്ട്. സൈനികർ പിന്തിരിഞ്ഞോടിയതോടെ അതിർത്തി പ്രദേശങ്ങൾ പലതും കംബോഡിയയ്ക്കു നഷ്ടമായി.
International
ഖാർത്തൂം: സുഡാനിലെ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക നിർദേശിച്ച വെടിനിർത്തൽ അംഗീകരിക്കുന്നതായി റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് (ആർഎസ്എഫ്) വിമതസേന അറിയിച്ചു.
സിവിലിയൻ ജനതയ്ക്ക് സഹായമെത്തിക്കാൻ ഉദ്ദേശിച്ചുള്ള ഇടക്കാല വെടിനിർത്തലാണ് ഇതെന്നും അവർ വ്യക്തമാക്കി. സൗദി, യുഎഇ, ഈജിപ്ത് രാജ്യങ്ങളും മധ്യസ്ഥശ്രമങ്ങളിൽ പങ്കാളികളായി.
ആർഎസ്എഫും സുഡാൻ സേനയും തമ്മിൽ 2023 ഏപ്രിലിൽ ആരംഭിച്ച യുദ്ധത്തിൽ ജനം പട്ടിണിയിലാണെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പു നല്കിയിരുന്നു. സുഡാനിലെ ആരോഗ്യ സംവിധാനങ്ങളും തകർന്ന നിലയിലാണ്.
ദാർഫുർ മേഖലയിലെ എൽ ഫഷർ നഗരം സുഡാൻ സേനയിൽനിന്നു പിടിച്ചെടുത്ത് ആഴ്ചകൾക്കകമാണ് ആർഎസ്എഫ് വെടിനിർത്തലിനു സമ്മതിച്ചിരിക്കുന്നത്. എൽ ഫാഷറിൽ ആർഎസ്ഫ് പോരാളികൾ ജനങ്ങളെ കൊന്നൊടുക്കുന്നതടക്കമുള്ള യുദ്ധക്കുറ്റങ്ങളിൽ ഏർപ്പെടുന്നതായാണു റിപ്പോർട്ട്.
അതേസമയം, ആർഎസ്എഫ് ആയുധം താഴെവച്ച് സിവിലിയൻ പ്രദേശങ്ങളിൽനിന്നു പിന്മാറാതെ വെടിനിർത്തൽ അംഗീകരിക്കില്ലെന്നാണു സുഡാൻ സേന അറിയിച്ചിരിക്കുന്നത്.
പട്ടാളഭരണം നിലവിലുള്ള സുഡാനിൽ സായുധസേനാ മേധാവി ജനറൽ അൽ ബുർഹാനും അർധസൈനിക വിഭാഗമായ ആർഎസ്എഫിന്റെ മേധാവി മുഹമ്മദ് ഹംദാൻ ദഗാലോയും തമ്മിലുള്ള തർക്കമാണ് ആഭ്യന്തരയുദ്ധത്തിനു കാരണം.
International
വത്തിക്കാൻ സിറ്റി: സുഡാനിൽ ഉടൻ വെടിനിർത്തൽ വേണമെന്ന് ലെയോ പതിനാലാമൻ മാർപാപ്പ. ഞായറാഴ്ച സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ത്രികാല ജപത്തിനുശേഷം വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
“സുഡാനിൽനിന്നുള്ള ദുരന്ത വാർത്ത അതീവ ദുഃഖത്തോടെയാണ് കേട്ടത് .സ്ത്രീകൾക്കും കുട്ടികൾക്കും നിരായുധർക്കും നേർക്കുള്ള ആക്രമണത്തെ അപലപിക്കുന്നു. ഉടൻ വെടിനിർത്തലിനു തയാറാകണം.
മനുഷ്യത്വ ഇടനാഴി തുറക്കണം. ദുരിതാശ്വാസ പ്രവർത്തനത്തിന് അന്താരാഷ്ട്ര സമൂഹം നിശ്ചയദാർഢ്യത്തോടെ പ്രവർത്തിക്കണം”- മാർപാപ്പ പറഞ്ഞു. സുഡാനിൽ വിമതർ നിയന്ത്രണം ഏറ്റെടുത്ത എൽ-ഫാഷർ നഗരത്തിലെ സൗദി മറ്റേണിറ്റി ആശുപത്രിയിൽ രോഗികളും ബന്ധുക്കളും ഉൾപ്പെടെ 460 പേർ കൊല്ലപ്പെട്ടിരുന്നു.
ടാൻസാനിയയിൽ തെരഞ്ഞെടുപ്പിനിടെയുണ്ടായ അക്രമങ്ങളിൽ മാർപാപ്പ ദുഃഖം രേഖപ്പെടുത്തി.
International
പുത്രജയ് (മലേഷ്യ): സംഘർഷത്തിന്റെ അഞ്ചാം ദിനം തായ് ലൻഡും കംബോഡിയയും തമ്മിൽ വെടിനിർത്തലിനു ധാരണയായി. ഉപാധിരഹിതവും അടിയന്തരവുമായ വെടിനിർത്തൽ പ്രഖ്യാപിച്ചതായി മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം അറിയിച്ചു. തന്റെ നേതൃത്വത്തിൽ തുറന്ന ചർച്ചയിലാണു സമാധാനപാതയിലേക്കു നീങ്ങാനുള്ള നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിർത്തി തർക്കങ്ങൾ പരിഹരിക്കുന്നതിനായി ഇരുവിഭാഗങ്ങളിൽനിന്നുമുള്ള സൈനിക ഉദ്യോഗസ്ഥർ തുടർചർച്ചകളിൽ ഏർപ്പെടും. മലേഷ്യ, കംബോഡിയ, തായ് ലൻഡ് എന്നീ രാജ്യങ്ങളുടെ വിദേശകാര്യ, പ്രതിരോധ മന്ത്രിമാരും ശാശ്വത സമാധാനം ഉറപ്പുവരുത്താനുള്ള വിശദമായ നടപടിക്രമങ്ങൾ രൂപകൽപന ചെയ്യും. രണ്ടു പക്ഷത്തു നിന്നും കുടിയൊഴിപ്പിക്കപ്പെട്ട 300,000 ഗ്രാമീണർക്ക് ഉടൻ തിരികെയെത്താൻ കഴിയട്ടെയെന്ന് ആശിക്കുന്നതായി കംബോഡിയ പ്രധാനമന്ത്രി ഹുൻ മാനെറ്റ് പ്രതികരിച്ചു.
യോഗത്തിന്റെ തീരുമാനങ്ങളിൽ സന്തോഷമുണ്ടെന്ന് അറിയിച്ച തായ് ലൻഡ് ആക്ടിംഗ് പ്രധാനമന്ത്രി ഫുംതം വെചായാചൈയും കൈകൊടുത്താണു പിരിഞ്ഞത്. സംഘർഷം എത്രയും വേഗം അവസാനിപ്പിച്ചില്ലെങ്കിൽ ഇരുരാജ്യങ്ങളുമായുള്ള വ്യാപാരക്കരാറുകൾ പുനഃപരിശോധിക്കേണ്ടി വരുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പും ഇപ്പോഴത്തെ വെടിനിർത്തലിനു കാരണമായിട്ടുണ്ടെന്നു വ്യാഖ്യാനിക്കപ്പെടുന്നു. കഴിഞ്ഞ നാല് ദിവസമായി തുടരുന്ന സംഘർഷത്തിൽ ഇരുരാജ്യങ്ങളിലുമായി മുപ്പതിലേറെ പേർ കൊല്ലപ്പെട്ടു.
അതിർത്തിയിൽ വെടിവെയ്പും റോക്കറ്റാക്രമണവും നടന്നു. അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന തർക്കപ്രദേശമായ താ മ്വാൺ തോം ക്ഷേത്രത്തിന്റെ സമീപത്തായി കുഴിബോംബ് പൊട്ടിത്തെറിക്കുകയും അഞ്ച് തായ് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തതാണ് ഏറ്റുമുട്ടലിലേക്കു വഴിതെളിച്ചത്.
International
ടെഹ്റാൻ: പന്ത്രണ്ടു ദിവസത്തെ സംഘർഷങ്ങൾക്കു ശേഷം പശ്ചിമേഷ്യ സാധാരണ നിലയിലേക്ക്. വെടിനിർത്തൽ അംഗീകരിച്ചതിനു പിന്നാലെ ചൊവ്വാഴ്ച രാത്രിയും ഇന്നു പുലർച്ചെയും ഇസ്രയേലും ഇറാനും പരസ്പരം ആക്രമിച്ചില്ല. ഇരു രാജ്യങ്ങളിലേക്കും മിസൈലുകൾ എത്തിയില്ല.
അതേസമയം, സംഘർഷം ആരംഭിച്ചതിനു പിന്നാലെ അടച്ച ഇറാന്റെ വ്യോമപാത ഉടൻ തുറക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച വെടിനിർത്തൽ നിലവിൽ വന്നതോടെയാണ് പശ്ചിമേഷ്യ വീണ്ടും സമാധാനം കൈവരിച്ചത്. 12 ദിവസം നീണ്ടുനിന്ന ഇസ്രയേലുമായുള്ള യുദ്ധം അവസാനിച്ചെന്നാണ് ഇറാൻ പ്രസിഡന്റ് അറിയിച്ചത്.
ശത്രുവിന് തക്കതായ ശിക്ഷ നൽകി. ഇറാനെ എതിര്ത്താൽ കനത്ത പിഴ നൽകേണ്ടി വരുമെന്ന് ലോകം തിരിച്ചറിഞ്ഞുവെന്നും ഇറാന്റെ കരുത്ത് സഹോദര രാജ്യങ്ങൾക്കായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, തലമുറകളോളം നിലനിൽക്കുന്ന ചരിത്രവിജയം ഇസ്രായേൽ നേടിയെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വീഡിയോ പ്രസ്താവനയിൽ, പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെക്കാൾ മികച്ച ഒരു സുഹൃത്ത് ഇസ്രായേലിന് വൈറ്റ് ഹൗസിൽ ഉണ്ടായിട്ടില്ലെന്ന് നെതന്യാഹു കൂട്ടിച്ചേർത്തു.