ബാങ്കോക്ക്: വെടിനിർത്തൽ കരാർ കംബോഡിയ ലംഘിച്ചതായി തായ്ലൻഡ്. ഞായറാഴ്ച രാത്രി 250 ഡ്രോണുകൾ കംബോഡിയൻ ഭാഗത്തുനിന്നു പറന്നുയർന്നതായി തായ്ലൻഡ് സൈന്യം ആരോപിച്ചു.
വെടിനിർത്തൽ കരാർ ലംഘനം തുടർന്നാൽ അതനുസരിച്ചു പ്രവർത്തിക്കാൻ തായ്ലൻഡ് ബാധ്യസ്ഥമായിരിക്കുമെന്നു സൈന്യം പ്രസ്താവനയിൽ പറഞ്ഞു.
തടവിലാക്കപ്പെട്ട 18 കംബോഡിയൻ സൈനികരെ മോചിപ്പിക്കുന്ന കാര്യം പുനഃപരിശോധിക്കേണ്ടി വന്നേക്കാമെന്നും തായ്ലൻഡ് മുന്നറിയിപ്പു നൽകി. എന്നാൽ, സംഭവത്തിൽ കംബോഡിയ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ശനിയാഴ്ച ഉച്ചയ്ക്കാണു വെടിനിർത്തൽ പ്രാബല്യത്തിൽ വന്നത്. ആക്രമണങ്ങൾ അവസാനിപ്പിക്കാനും അതിർത്തിപ്രദേശങ്ങളിൽ താമസിക്കുന്ന ആളുകളെ മടങ്ങിവരാൻ അനുവദിക്കാനും ഇരുപക്ഷവും സമ്മതിച്ചിരുന്നു.
ചൈനയുടെയും യുഎസിന്റെയും നയതന്ത്ര ഇടപെടലുകളുടെ ഭാഗമായി ഇരു രാജ്യങ്ങളും തമ്മിൽ ദിവസങ്ങളോളം നീണ്ട ചർച്ചകൾക്കു ശേഷമായിരുന്നു വെടിനിർത്തലുണ്ടായത്.