പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കഴിഞ്ഞ രണ്ടു മാസമായി യുഡിഎഫ് മുന്നണി യോഗം ചേരാത്തതിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി ഘടകകക്ഷികൾ. തെരഞ്ഞെടുപ്പ് ഫലം വന്നതിന് തൊട്ടുപിന്നാലെ മേയിലാണ് ടീം യുഡിഎഫ് ഒടുവിൽ ഒന്നിച്ചിരുന്നത്. മുന്നണിയുടെ സംസ്ഥാന സമിതി യോഗമാകട്ടെ അതിനും വളരെ മുൻപാണ് നടന്നത്.
പുതുക്കിയ ബജറ്റിനു ശേഷം യോഗം വിളിക്കാമെന്ന് നേതാക്കൾക്കിടയിൽ ആലോചനയുണ്ടായെങ്കിലും തീരുമാനമായില്ല. ധവളപത്രം, ബജറ്റ്, നിയമസഭാ സമ്മേളനം തുടങ്ങി ഓരോ തിരക്കുകൾ പറഞ്ഞ് മുന്നണി യോഗം ബോധപൂർവം നീട്ടിക്കൊണ്ടുപോകുകയാണെന്നാണ് കക്ഷി നേതാക്കളുടെ പ്രധാന പരാതി. ഇനി യോഗം വിളിക്കുന്നത് നീട്ടാനാകില്ലെന്ന കർശന നിലപാടിലാണ് ഘടകകക്ഷികൾ.
കൃത്യമായ ഇടവേളകളിൽ മുന്നണി യോഗം ചേരുന്നതാണ് നല്ലതെന്ന അഭിപ്രായമാണ് മുസ്ലീം ലീഗിനുള്ളത്. വീര്യം കുറഞ്ഞ മദ്യം വിൽക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം, പിഎം ശ്രീ വിഷയത്തിലെ മുന്നണി നിലപാട്, സർക്കാർ നിയമന വിവാദങ്ങൾ തുടങ്ങി പ്രധാനപ്പെട്ട പല വിഷയങ്ങളിലും മുന്നണിയിൽ കൃത്യമായ കൂടിയാലോചനകൾ അനിവാര്യമാണെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. അതോടൊപ്പം ബോർഡ് കോർപ്പറേഷൻ വിഭജനം, കാബിനറ്റ് പദവികൾ ഉൾപ്പെടെയുള്ള സ്ഥാനമാനങ്ങളുടെ നിർണയം എന്നിവ പൂർത്തിയാക്കാനും യുഡിഎഫ് യോഗം ചേരേണ്ടതുണ്ട്.
പുതിയ കെപിസിസി പ്രസിഡന്റ് വന്ന ശേഷം യോഗം ചേരാമെന്ന് കരുതുന്നത് കൂടുതൽ വൈകലിന് ഇടയാക്കുമെന്ന ആശങ്കയും ഘടകകക്ഷികൾക്കുണ്ട്. കഴിഞ്ഞ ദിവസം ഡൽഹിയിൽ വച്ച് മുഖ്യമന്ത്രിയും യുഡിഎഫ് കൺവീനറും തമ്മിൽ കൂടിക്കാഴ്ച നടത്തിയെങ്കിലും മുന്നണി യോഗം വിളിക്കുന്നത് സംബന്ധിച്ച് യാതൊരുവിധ ചർച്ചകളും നടന്നില്ലെന്നാണ് വിവരം.
Tags : UDF meeting Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash