ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിൽ കായംകുളത്തെ തോൽവിയിൽ അതൃപ്തി പരസ്യമാക്കി എല്‍ഡിഎഫ് സ്ഥാനാർഥി യു. പ്രതിഭ. കായംകുളത്ത് വെള്ളാപ്പള്ളി നടേശൻ തനിക്കെതിരെ പ്രവർത്തിച്ചെന്നും എസ്എന്‍ഡിപി വോട്ടുകളിൽ ചോർച്ച ഉണ്ടായെന്നും പ്രതിഭ പറഞ്ഞു.
പാർട്ടി കേന്ദ്രങ്ങളിൽ വോട്ട് കുറഞ്ഞെന്നും പത്തിയൂരും ചെട്ടികുളങ്ങരയും ഭൂരിപക്ഷം കുറഞ്ഞത് അമ്പരപ്പ് ഉണ്ടാക്കിയെന്നും പ്രതിഭ പറയുന്നു. കഴിഞ്ഞ തവണത്തേത് പോലെ പ്രവർത്തനം ഊർജസ്വലമായിരുന്നില്ലെന്നാണ് പ്രതിഭയുടെ വിമര്‍ശനം.
സ്ഥിരമായി ഒന്നാമത് എത്തിയിരുന്ന ബൂത്തിൽ പോലും മുന്നേറാൻ ആയില്ലെന്നാണ് പ്രതികരിച്ച പ്രതിഭ, ആധികാരികമായി പാർട്ടി പറയട്ടെയെന്നും കൂട്ടിച്ചേര്‍ത്തു. വെള്ളാപ്പള്ളി നടേശനെതിരെ ശക്തമായ ആരോപണമാണ് പ്രതിഭ ഉന്നയിക്കുന്നത്.
കായംകുളത്ത് തനിക്കെതിരെ വെള്ളാപ്പള്ളി പ്രവർത്തിച്ചു എന്നാണ് പ്രതിഭയുടെ ആരോപണം. ഇത് എസ്എൻഡിപി വോട്ടുകളിൽ ചോർച്ച ഉണ്ടായി. കേരളത്തിൽ മൊത്തം ഇത്തരത്തിൽ പ്രതി പ്രവർത്തനം നടന്നിട്ടുണ്ടെന്നും പ്രതിഭ പ്രതികരിച്ചു.
എൽഡിഎഫ് സ്ഥാനാർഥിയായ അഡ്വ. യു പ്രതിഭ 77,348 വോട്ടുകളായിരുന്നു 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ നേടിയത്. യുഡിഎഫിന്റെ അരിത ബാബു 71,050 വോട്ടുകൾ (44.06%) നേടി മികച്ച പ്രകടനം മത്സരം നൽകിയിരുന്നു.
ഇഞ്ചോടിഞ്ച് പോരാട്ടം തന്നെയായിരുന്നു 2021ലെ തെരഞ്ഞെടുപ്പിൽ നടന്നത്. 6,298 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു പ്രതിഭ അന്നു ജയിച്ചുകയറിയത്. എന്നാല്‍, ഇത്തവണ 15,572 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ യുഡിഎഫ് സ്ഥാനാർഥി എം. ലിജു മണ്ഡലം പിടിച്ചു.
76,651 വോട്ടുകൾ നേടിയാണ് യുഡിഎഫ് സ്ഥാനാർഥി എം. ലിജു വിജയിച്ചത്. യു. പ്രതിഭയ്ക്ക് 61079 വോട്ടുകളും ബിഡിജെഎസ് സ്ഥാനാർഥി തമ്പി മേട്ടുതറയ്ക്ക് 16,973 വോട്ടുകളുമാണ് ലഭിച്ചത്.
Tags : assembly election kerala u prathibha against vellappally natesan