തിരുവനന്തപുരം: പയ്യന്നൂരിൽ പോലീസിനു നേർക്ക് ബോംബ് ഏറിഞ്ഞ കേസിൽ 20 വർഷം തടവിനു ശിക്ഷ വിധിച്ച പ്രതിക്ക് അനധികൃത പരോൾ നല്കിയ സംഭവം സഭാ നടപടികൾ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കർ തള്ളി. ഇതേത്തുടർന്ന് നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം മുദ്രാവാക്യം വിളികളോടെയും പ്ലക്കാർഡ് ഉയർത്തിയും പ്രതിഷേധിച്ചു.
പ്രതിപക്ഷ പ്രതിഷേധത്തിനിടയിലും സ്പീക്കർ സഭാ നടപടികളുമായി മുന്നോട്ടുപോയി. ശൂന്യവേളയിൽ ബാനർ ഉയർത്തിയും പ്രതിഷേധ മുദ്രാവാക്യം വിളിച്ചും സ്പീക്കറിനു മുന്നിലുള്ള കൈവരികളിലേക്കു കയറിയും പൂർണമായും പ്രതിഷേധിച്ച പ്രതിപക്ഷാംഗങ്ങൾ തുടർന്ന് സഭാ നടപടികൾ ബഹിഷ്കരിച്ചു.
അടിയന്തര പ്രാധാന്യമില്ലെന്നും നോട്ടീസ് പരിഗണിക്കാനാകില്ലെന്നും പറഞ്ഞ് ശൂന്യവേളയിൽ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കർ എ.എൻ. ഷംസീർ തള്ളിയതോടെയാണ് പ്രതിപക്ഷം ബഹളവുമായി എഴുന്നേറ്റത്. ഇതിനു പിന്നാലെ പ്രസംഗിച്ച പ്രതിപക്ഷ നേതാവ് സർക്കാരിനെതിരേ രൂക്ഷമായ പ്രതികരണവുമായി രംഗത്തു വന്നു. സർക്കാരിന് സൗകര്യം ഇല്ലാത്ത കാര്യങ്ങളിൽ ചർച്ച വേണ്ട എന്നതാണോ സ്പീക്കറുടെ നിലപാടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചോദിച്ചു.
പോലീസിനെതിരേ ബോംബെറിഞ്ഞതിന് 20 വർഷം ശിക്ഷ വിധിച്ച പ്രതിക്ക് ചട്ടം ലംഘിച്ചു നല്കിയ പരോളിൽ പുറത്തിറങ്ങിയ പ്രതി ചെയ്യുന്ന ക്രിമിനൽ പ്രവർത്തനം ഗൗരവമല്ലേ എന്ന് വി.ഡി. സതീശൻ ചോദിച്ചു. ക്രിമിനലുകൾ തെരുവിൽ ഇറങ്ങുന്ന സ്ഥിതിക്ക് അടിയന്തരപ്രാധാന്യമില്ലേ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. എന്നാൽ, പരോൾ നൽകുന്നത് ചട്ടപ്രകാരമാണെന്നും ഇപ്പോൾ ഈ വിഷയം സഭയിൽ ചർച്ചയ്ക്ക് കൊണ്ടുവന്നത് പ്രതിപക്ഷത്തിന്റെ വിഷയ ദാരിദ്ര്യം മൂലമാണെന്നും പാർലമെന്ററി കാര്യ മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.
ജനുവരി എട്ടിനാണ് പ്രതിക്ക് പരോൾ അനുവദിച്ചത്. അതിനു ശേഷം നിരവധി ദിവസങ്ങൾ സഭ സമ്മേളിച്ചു. എന്നാൽ, അന്നൊന്നും ഉന്നയിക്കാത്ത വിഷയത്തിന് ഇപ്പോൾ എന്തു പ്രസക്തിയാണെന്നും എം.ബി. രാജേഷ് ചോദിച്ചു. ഈ സമയം പ്രതിപക്ഷാംഗങ്ങൾ മുദ്രാവാക്യം വിളി തുടർന്നു. ഇതിനു പിന്നാലെ സ്പീക്കർ തുടർ നടപടികളിലേക്ക് കടന്നു. ശ്രദ്ധക്ഷണിക്കൽ, സബ്മിഷൻ എന്നിവ നടക്കുന്പോൾ പ്രതിപക്ഷാംഗങ്ങൾ പ്രതിഷേധവുമായി നടുത്തളത്തിൽ നിന്നു. ഇതിനിടെ ടി.വി. ഇബ്രാഹിം, സജീവ് ജോസഫ് എന്നിവർ സ്പീക്കറുടെ ഡയസിനു മുന്നിലെ കൈവരികളിൽ കയറി നിന്നു മുദ്രാവാക്യം വിളിച്ചു.
സബ്മിഷനു മറുപടി നല്കുന്നതിനിടെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രതിപക്ഷാംഗങ്ങളുമായി വാക്പോരിലേക്ക് കടന്നു. ഇങ്ങോട്ട് വിരട്ടാൻ ആരും വരേണ്ടെന്നും ഞങ്ങൾ ഓടുപൊക്കി ഇറങ്ങി വന്നവരല്ലെന്നുമായിരുന്നു മന്ത്രിയുടെ വാക്കുകൾ. ഇതോടെ പ്രതിപക്ഷാംഗങ്ങൾ മന്ത്രിക്കു നേരേ മുദ്രാവാക്യം വിളികളുമായി നിന്നു.
ശബരിമല സ്വർണം കട്ടത് ആരെന്നും സോണിയാ ഗാന്ധിയുടെ അടുത്തുപോയത് സ്വർണക്കള്ളന്മാർ ആണല്ലോ എന്നും ശിവൻകുട്ടി പരാമർശം നടത്തി. ഗർഭഛിദ്രം നടത്തിയവർ പോകൂ പോകൂ എന്ന മുദ്രാവാക്യം കെ.ടി. ജലീൽ വിളിച്ചു. ശൂന്യവേള അവസാനിച്ചതോടെ സഭാ നടപടികൾ ബഹിഷ്കരിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നും ഇറങ്ങിപ്പോയി.
Tags : Unauthorized Parole Opposition boycotts Niyam a Niyamasabha varthakal