തിരുവനന്തപുരം: സംസ്ഥാന ജീവനക്കാരുടെ പെൻഷൻ പ്രായം കേന്ദ്ര സർക്കാർ ജീവനക്കാരുടേതിനു തുല്യമാക്കണമെന്ന് സംസ്ഥാനത്തിന്റെ സാന്പത്തിക സ്ഥിതി വിവരിക്കുന്ന ധവളപത്രത്തിൽ നിർദേശം.
നഷ്ടത്തിലായ പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കുന്നതുൾപ്പെടെയുള്ള നിരവധി ശിപാർശകൾ ധവളപത്രത്തിൽ മുന്നോട്ടു വയ്ക്കുന്നുണ്ട്.
സംസ്ഥാനത്തെ സാന്പത്തിക പ്രതിസന്ധിയിൽനിന്നു മോചിപ്പിച്ച് വികസനപന്ഥാവിലേക്കു തിരിച്ചുവിടണമെങ്കിൽ കടുത്ത രാഷ്ട്രീയ തീരുമാനങ്ങൾ ഉണ്ടാകണം.
പെൻഷൻ പ്രായം ഒരു വർഷം ഉയർത്തിയാൽ സംസ്ഥാനത്തിന് വിരമിക്കൽ ആനുകൂല്യങ്ങൾ വക 6,000 കോടി രൂപ ലാഭിക്കാനാകും. അഞ്ചു വർഷം കൂടുന്പോൾ ശന്പള കമ്മീഷനെ നിയമിക്കുന്ന നിലവിലെ രീതി മാറ്റി കേന്ദ്രത്തിലേതിനു സമാനമായി പത്തു വർഷത്തിൽ ഒരിക്കൽ കമ്മീഷനെ നിയമിക്കുന്ന രീതിയിലേക്കു മാറണം.
വിദേശ സർവകലാശാലകൾ ഉൾപ്പെടെ സ്വകാര്യ സർവകലാശാലകൾക്ക് എളുപ്പത്തിൽ പ്രവർത്തനാനുമതി നൽകണം.
വെറുതേ കിടക്കുന്ന എസ്റ്റേറ്റുകളും കെട്ടിടങ്ങളുമൊക്കെ ഇത്തരം സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനായി കൊടുക്കാം. ഒരുപാട് അധ്യാപകരും സ്കൂളുകളും വളരെ കുറച്ചു വിദ്യാർഥികൾ എന്ന അവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ അധ്യാപകരെ പുനർവിന്യസിക്കാനുള്ള സാധ്യതകൾ തേടണം.
തന്ത്രപ്രധാനമല്ലാത്ത പൊതുമേഖലാസ്ഥാപനങ്ങളിലെ ഓഹരി വിറ്റഴിക്കുകയോ സ്വകാര്യവത്കരിക്കുകയോ അടച്ചുപൂട്ടുകയോ ചെയ്യണം. പൊതുലക്ഷ്യങ്ങളുള്ള സ്ഥാപനങ്ങൾ നഷ്ടത്തിലാണെങ്കിലും സർക്കാർ സബ്സിഡിയോടെ നിലനിർത്തണം.
നഷ്ടത്തിലോടുന്ന കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപറേഷനെയും ലാഭത്തിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് ബിവറേജസ് കോർപറേഷനെയും ലയിപ്പിക്കണം.
ബിവറേജസ് കോർപറേഷന്റെ ലാഭത്തിലൂടെ സിവിൽ സപ്ലൈസ് കോർപറേഷന്റെ നഷ്ടം നികത്താം. വൻതോതിലുള്ള സ്വകാര്യനിക്ഷേപത്തിനു കളമൊരുക്കണം. നിക്ഷേപം നടത്തുന്നതിൽ സഹകരണ മേഖലയെ പ്രോത്സാഹിപ്പിക്കണം. ഇതുവഴി തൊഴിലവസരങ്ങൾ വർധിപ്പിക്കാം.
തദ്ദേശ സ്ഥാപനങ്ങൾ വിപണി വായ്പയെടുക്കുന്നതിനുള്ള സാധ്യത പരിശോധിക്കണം. ഇതിനു സഹായിക്കുന്നതിനായി കിഫ്ബിയെ നിയോഗിക്കാം. കേരള സംസ്ഥാന ആസൂത്രണ ബോർഡ് പു നഃ സംഘടിപ്പിക്കണം.
Tags : White Paper raising pension age