കത്തോലിക്കാ സഭ തങ്ങൾ ആഗ്രഹിച്ചതുപോലെ തങ്ങളുടെ പക്ഷത്താകുന്നില്ല എന്നു പരാതിപ്പെട്ട് ഭഗ്നാശരായി സഭയെയും സഭയുടെ മേലാധ്യക്ഷന്മാരെയും ആക്രമിക്കുന്ന കാഴ്ച പ്രാദേശിക രാഷ്ട്രീയത്തിൽ മുതൽ, മനുഷ്യരാശിയുടെ നിലനിൽപ് തന്നെ അപകടത്തിലാക്കുന്ന തരത്തിലുള്ള യുദ്ധഭീഷണി നിലനിൽക്കുന്ന അന്താരാഷ്ട്ര രാഷ്ട്രീയത്തിൽ വരെ നാം കണ്ടുകഴിഞ്ഞു. ഇതിൽ വളരെ ഗൗരവമായത് അന്താരാഷ്ട്ര രാഷ്ട്രീയത്തിലേതു തന്നെ. സഭയെക്കുറിച്ചുള്ള ധാരണ തന്നെയാണ് രണ്ടിടത്തും പ്രശ്നമായത്.
ഒരുവശത്ത് ലോകമനഃസാക്ഷിയുടെതന്നെ സൂക്ഷിപ്പുകാരനായും ധാർമികതയുടെയും സത്യത്തിന്റെയും ശബ്ദവുമായും അറിയപ്പെടുന്ന കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ലെയോ പതിനാലാമൻ മാർപാപ്പയും, മറുവശത്ത് ലോക പോലീസ് എന്നോ ലോകത്തിന്റെതന്നെ ചക്രവർത്തിയെന്നോ ഒക്കെ അറിയപ്പെടാൻ ആഗ്രഹിക്കുന്ന ലോകത്തിലെതന്നെ ഏറ്റവും വലിയ സൈനികശക്തിയുടെ പ്രതിനിധിയായ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമാണ്. ട്രംപ് ഇതിനുമുമ്പ് മാർപാപ്പയുടെ വേഷത്തിലുള്ള സ്വന്തം ചിത്രം വങ്കുവച്ചിരുന്നു. ഇപ്പോഴാകട്ടെ അദ്ദേഹം സാക്ഷാൽ ക്രിസ്തുവിന്റെ വേഷത്തിലുള്ള ചിത്രമാണ് പങ്കുവച്ചത്. പ്രാദേശിക രാഷ്ട്രീയത്തിലും സംഘർഷം ഇതുതന്നെയാണ്. ഇവിടെയും മാർപാപ്പയുെട നിലപാടുതന്നെയാണ് നിർഭയമായി സഭ അനുവർത്തിക്കുന്നത്, അതാണ് അനുവർത്തിക്കേണ്ടത്.
ചരിത്രത്തിൽ മുമ്പ് സയന്റിഫിക് സൂപ്പർ പവറും സൈനികശക്തിയുമായിരുന്ന സോവ്യറ്റ് യൂണിയന്റെ നേതാവ് സ്റ്റാലിൻ, മാർപാപ്പയോ? അദ്ദേഹത്തിന് എത്ര ഡിവിഷൻ സൈന്യമുണ്ട് എന്നു ചോദിച്ച് ആക്ഷേപിച്ചതാണ്. അതേ സൂപ്പർ പവറിന്റെ തകർച്ചയ്ക്ക് ധാർമികശക്തിയായ മാർപാപ്പ, വിശുദ്ധ ജോൺ പോൾ രണ്ടാമൻ നിമിത്തമായി എന്നുള്ളത് മറ്റൊരു ചരിത്ര സത്യം. സഭയെക്കുറിച്ചുള്ള ചെറിയ മനുഷ്യരുടെ വലിയ തെറ്റിദ്ധാരണയാണ് ഇതിനൊക്കെ കാരണമായിട്ടുള്ളത്.
ചുരുക്കത്തിൽ, രണ്ടു സംവിധാനങ്ങളുടെ, ലോകവീക്ഷണങ്ങളുടെ സംഘർഷത്തിനും അവ തമ്മിലുള്ള വൈരുദ്ധ്യത്തിനും ഇന്ന് ലോകം സാക്ഷിയാണ്. ചരിത്രത്തിൽ ഇതാദ്യമല്ല എന്നുള്ളത് സൂചിപ്പിച്ചല്ലോ. ഇത്തരം സംഘർഷങ്ങളുടെ കഥയും ചരിത്രവും പറയുന്ന, വ്യാഖ്യാനങ്ങളിലൂടെ അവയുടെ അർഥതലങ്ങൾ ഉൾക്കാഴ്ചയോടെ അവതരിപ്പിക്കുന്ന നാടകമാണ് 1934ൽ എഴുതപ്പെട്ട ഇംഗ്ലീഷ് എഴുത്തുകാരനായ ടി.എസ്. എലിയട്ടിന്റെ "പാറ’ ( The Rock). പത്രോസാകുന്ന പാറമേൽ സഭ പണിയുമെന്ന യേശുവിന്റെ വചനമാണ് ഇതിനാധാരം.
ലണ്ടന്റെ വിവിധ പ്രദേശങ്ങളിൽ ഏകദേശം 45 ആംഗ്ലിക്കൻ, കത്തോലിക്കാ പള്ളികൾ പണിയാനുള്ള പണസമാഹാരണത്തിനുവേണ്ടിയാണ് എലിയട്ട് ഇതെഴുതുന്നത്. എന്നാൽ, പള്ളികൾ വെറും നിർമിതികൾക്കപ്പുറം സഭയെയും, അതിലുപരി ഈ ഭൗതിക സഭയ്ക്കപ്പുറം, ക്രിസ്തുവിനോട് ചേർന്നുനിൽക്കുന്ന ഒരു അദൃശ്യമായ ആത്മീയ കൂട്ടായ്മയെയും സൂചിപ്പിക്കുന്നെന്നും ഈ കൂട്ടായ്മയും ലോകത്തിന്റെ രാഷ്ട്രീയക്രമവും തമ്മിലുള്ള വൈരുദ്ധ്യം നിർണായകമാണെന്നും അവയെക്കുറിച്ച് ആഴത്തിലുള്ള ചിന്തകളാണ് ഒരോ പള്ളിപണിയുടെയും അതിന്റെ കൂദശചെയ്യലിന്റെയും പശ്ചാത്തലത്തിൽ ചർച്ച ചെയ്യേണ്ടതെന്നും എലിയട്ട് ഉദ്ദേശിക്കുന്നു.
“ജീവിച്ചുതീർക്കുന്നതിനിടയിൽ നമുക്കു നഷ്ടമായ ആ ‘ജീവൻ’ എവിടെ? അറിവുകൾക്കിടയിൽ നമുക്കു നഷ്ടമായ ആ ‘ജ്ഞാനം’ എവിടെ? വിവരങ്ങൾക്കിടയിൽ നമുക്കു നഷ്ടമായ ആ ‘അറിവ്’ എവിടെ?” എന്നുള്ള ചോദ്യത്തോടുകൂടിയാണ് നാടകം തുടങ്ങുന്നത്. “അനന്തമായ ആ ചക്രം ചുറ്റിക്കൊണ്ടിരിക്കുന്നു, തന്റെ ഗതിയിൽ ആ ലോകം എപ്പോഴും പിന്നോട്ടു മാറുന്നു. വിനാശകരമായ വഴികളിലൂടെ നമ്മൾ ഇരുപത് നൂറ്റാണ്ടുകൾ പിന്നിട്ടു, ദൈവത്തിൽനിന്ന് അകന്ന്, പൊടിപടലങ്ങളിലേക്ക് നാം കൂടുതൽ അടുക്കുന്നു.’’ ഇരുപതാം നൂറ്റാണ്ടിലെ സാമ്പത്തിക, രാഷ്ട്രീയ, ശാസ്ത്ര സംസ്കാരത്തെക്കുറിച്ചാണ് എലിയട്ട് വിമർശനം ഉയർത്തുന്നത്.
പ്രധാനമായും ആ സമയത്ത് ഉയർന്നുവന്നുകൊണ്ടിരുന്ന മുതലാളിത്ത വ്യവസ്ഥിതിയാണ് എലിയട്ട് പ്രധാനമായും സൂചിപ്പിക്കുന്നത്. ഈ മുതലാളിത്ത വ്യവസ്ഥിതിയെ നാടകത്തിൽ പ്രതിനിധീകരിക്കുന്നത് ധനാധിപതി (plutocrat) എന്ന കഥാപാത്രമാണ്. സമ്പന്നരുടെ ഭരണമാണല്ലോ പ്ലൂട്ടോക്രസി ( plutocracy) കൊണ്ട് അർഥമാക്കുന്നത്. ലൗകിക സമ്പത്തും അതുകൊണ്ടുള്ള ലാഭവും മാത്രമാണ് ലോകത്തെയും ജീവിതത്തെയും നിയന്ത്രിക്കേണ്ടത് എന്ന് ഇത്തരക്കാർ വിശ്വസിക്കുന്നു. അതിനെന്തും ആകാം എന്ന അധാർമിക ചിന്തയും അവരെ നയിക്കുന്നു. അതിനു സഹായകരമല്ലാത്ത എല്ലാറ്റിനെയും അവർ ഭയക്കുന്നു, അടിച്ചമർത്താൻ ശ്രമിക്കുന്നു; ഒരുതരം ഭ്രാന്തമായ മനോനിലയോടെ. നാടകത്തിൽ ഈ കഥാപാത്രം പള്ളി പണിയുന്നതിനായി പണം ചെലവാക്കുന്നതിനെ എതിർക്കുന്നു. സഭയെയാണ് ഇവിടെ അദ്ദേഹം ഉന്നംവയ്ക്കുന്നത്.
യഥാർഥത്തിൽ ട്രംപിനെപ്പോലെയുള്ള സമ്പന്ന ബിസിനസുകാരായ രാഷ്ട്രീയക്കാർ പ്രതിനിധാനം ചെയ്യുന്നതും ഇത്തരം ഒരു ലോകക്രമത്തെയാണ്. മുതലാളിത്ത മനസ്ഥിതിയുടെ അനിയന്ത്രിതമായ അവസ്ഥ കൂടുതൽ കൂടുതൽ പണസമ്പാദനത്തിലേക്കും അധികാരഭ്രമത്തിലേക്കും ആത്മരതിയിലേക്കും അഹങ്കാരത്തിലേക്കും ആധ്യാത്മിക നിരാസത്തിലേക്കുമൊക്കെ നയിക്കുമെന്ന സൂചനയുമുണ്ട്. മുതലാളിത്ത വ്യവസ്ഥിതിയെക്കുറിച്ചുള്ള ഗുറ്റാറിയുടെയും ഡെലൂസിന്റെയും പ്രസിദ്ധമായ പഠനത്തിന്റെ പേരു തന്നെ "വിഭ്രാന്തിജനകമായ മനോരോഗവും മുതലാളിത്ത വ്യവസ്ഥിതിയും’ എന്നാണല്ലോ. ഈ വ്യവസ്ഥിതി ഇതിന്റെ നേതാക്കളിലും ഇരകളിലും ഒരുതരം ഉന്മദാവസ്ഥ സൃഷ്ടിക്കുന്നു എന്നുള്ളതാണ്. പ്ലുട്ടോക്രറ്റ് ആയ ട്രംപിനെപ്പോലുള്ളവരുടെ സ്ഥിതിയും വ്യത്യസ്തമല്ല. ഇന്ദ്രിയ വിഭ്രാന്തി പോലും സംഭവിക്കാം.
പ്ലുട്ടോക്രറ്റിനെ കൂടാതെ, പ്രക്ഷോഭകാരി (agitator), ചെങ്കുപ്പായം (communism), കരിങ്കുപ്പായം (fascism) എന്നീ കഥാപാത്രങ്ങൾ ആധുനിക യുഗത്തിന്റെ മറ്റ് ആധ്യാത്മിക പ്രതി സന്ധികളെയും സൂചിപ്പിക്കുന്നു. എന്നാൽ ഇതിന് വിരുദ്ധമായ ആധ്യാത്മികശക്തിയെ സൂചിപ്പിക്കുന്ന കഥാപാത്രമാണ് "പാറ’. പത്രോസുതന്നെയാണ് താനെന്ന് പാറ ഒരു കൊച്ചു കുട്ടിയോട് വെളിപ്പെടുത്തുന്നു. കുട്ടികളുടെതുപോലുള്ള നൈർമല്യം ഈ വെളിപ്പെടുത്തലിന് ആവശ്യമാണെന്ന് സൂചിപ്പിക്കുന്നു. ഫലത്തിൽ, സഭയുടെ ആധ്യാത്മിക അധികാര കേന്ദ്രമായ, നന്മ തിന്മകളെ വിട്ടുവിഴ്ചയില്ലാതെ അടയാളപ്പെടുത്തുന്ന പത്രോസിന്റെ പിൻഗാമിയും യേശുവിന്റെ പ്രതിനിധിയുമായ സഭയുടെ (മാർപാപ്പയുടെ) ആധ്യാത്മിക അധികാരത്തെയാണ് സൂചിപ്പിക്കുന്നത്.
പ്ലുട്ടോക്രറ്റിന്റെ അധികാരഭ്രമവും "ദ റോക്ക്’, ആയ മാർപാപ്പ പ്രതിനിധീകരിക്കുന്ന ആത്മീയസത്യവും തമ്മിലുള്ള വ്യത്യാസം വിവരിക്കുന്ന നാടകത്തിലെ ഒരു വാചകം പ്രധാനമാണ്: “ദ റോക്ക് പ്രതിനിധീകരിക്കുന്ന ശാശ്വതമായ ആത്മീയസത്യത്തിനു മുന്നിൽ, പണവും ബാങ്കുകളുമാണ് ലോകത്തെ ഭരിക്കുന്നതെന്ന പ്ലുട്ടോക്രറ്റിന്റെ വിശ്വാസം കേവലം ഒരു അധികാരഭ്രമം മാത്രമാണ്.’’ ഫലത്തിൽ ലെയോ മാർപാപ്പയോടുള്ള പ്രസിഡന്റ് ട്രംപിന്റെ എതിർപ്പിനു കാരണം നാടകത്തിലൂടെ വായിച്ചെടുക്കാം.
മാർപാപ്പ ലോകസമാധാനത്തിനായി മനഃസാക്ഷിയുടെ സ്വരം ശ്രവിക്കാൻ ആഹ്വാനം ചെയുമ്പോൾ, ട്രംപാകട്ടെ ഷേക്സ്പിയറിന്റെ ദി ടെമ്പേസ്റ്റ് എന്ന നാടകത്തിലെ അന്റോണിയോയെപ്പോലെ ചോദിക്കുന്നു: “അതെ സർ; അത് (മനഃസാക്ഷി) എവിടെയാണ് ഇരിക്കുന്നത്? അതൊരു കാൽപ്പുണ്ണായിരുന്നെങ്കിൽ എനിക്ക് ചെരിപ്പിടേണ്ടിവരുമായിരുന്നു. എന്നാൽ എന്റെ നെഞ്ചിനുള്ളിൽ അങ്ങനെയൊരു ദൈവത്തെ ഞാൻ അനുഭവിക്കുന്നില്ല.’’ വലിയ പ്ലുട്ടോക്രറ്റുകളുടെ ദുര്യോഗമാണിത്, അതിന്റെ അനന്തരഫലം അനുഭവിക്കുന്നതാകട്ടെ നിഷ്കളങ്കരായ അനേകം ജനങ്ങളും.
എലിയട്ടാകട്ടെ ഇത്തരം സന്ദർഭങ്ങളുടെയും എതിർപ്പുകളുടെയും സംഹാരശ്രമങ്ങളുടെയും ചരിത്രവും ഓർമപ്പെടുത്തുന്നു. കുരിശുയുദ്ധങ്ങളെക്കുറിച്ചും സഭയെ പീഡിപ്പിച്ച റോമൻ ചക്രവർത്തിമാരായ നീറോയെയും ഡേഷ്യസിനെയും ഹെൻറി എട്ടാമനെയും ഒക്കെക്കുറിച്ച് നാടകം സൂചിപ്പിക്കുന്നു. ഇതിനെയെല്ലാം അതിജീവിച്ച, അതിജീവിക്കുന്ന അദ്ഭുതകരമായ സഭയെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് നാടകം അവസാനിക്കുന്നത്: “നമുക്കെല്ലാവർക്കുമായി ഒരു സഭയും, നമുക്കെല്ലാവർക്കുമായി അധ്വാനവും, നമുക്കെല്ലാവർക്കുമായി ദൈവത്തിന്റെ ഈ ലോകവും - അന്ത്യം വരെയും (അവസാനത്തെ വ്യക്തി വരെയും) ഒരുപോലെ ഉണ്ടാകട്ടെ.’’ “നരകകവാടങ്ങൾ അതിനെതിരേ പ്രബലപ്പെടുകയില്ല.’’ ഇപ്പോൾ ഇരുട്ട്, പിന്നീട്... “വെളിച്ചം’’ എന്ന ഓർമപ്പെടുത്തലും ഉണ്ട്. കൂടാതെ, സഭ എപ്പോഴും പണിതുകൊണ്ടിരിക്കണം; കാരണം, അത് ഉള്ളിൽനിന്ന് നിരന്തരം ക്ഷയിച്ചുകൊണ്ടിരിക്കുകയും പുറത്തുനിന്ന് ആക്രമിക്കപ്പെടുകയും ചെയ്യുന്നു.
അതാണ് പള്ളിപണി യഥാർഥത്തിൽ സൂചിപ്പിക്കുന്നത്. വിശുദ്ധ പത്രോസാണ് അദ്ഭുതകരമായി പള്ളി കൂദാശ ചെയ്യുന്നത്. അതിനുശേഷം അദ്ദേഹം അപ്രത്യക്ഷനാകുകയാണ്. അങ്ങനെ മാർപാപ്പയും സഭയും, ഇക്കാലത്തെ പ്ലുട്ടോക്രട്ടുകളുമായുള്ള സംഘർഷങ്ങൾക്ക് വലിയ അർഥതലങ്ങൾ നൽകാൻ ധ്വന്യാത്മകമായ ഈ നാടകം സഹായിക്കുന്നു. പ്രാദേശികമാണെങ്കിലും അന്തർദേശീയമാണെങ്കിലും ഇത്തരം സംഘർഷങ്ങളിൽ സഭയ്ക്ക് എന്നും സഹായകമായിട്ടുള്ളത് ഈ ആധ്യാത്മികശക്തി മാത്രമാണ്.
അതില്ലാതെ വരുമ്പോഴാണ് വാക്കുകളിലാണെങ്കിലും ദ്വേഷത്തിന്റെയും അക്രമത്തിന്റെയും ധ്വനി വരുന്നത്. ഭൗതികമായി അമേരിക്കയിൽനിന്നാണ് വരുന്നതെങ്കിലും ലെയോ പാപ്പായെ നിയന്ത്രിക്കുന്നത് ആത്മീയശക്തിയും, ധൈര്യവുമാണ്. ഈ മാതൃകയാണ് പ്രാദേശിക സഭാ നേതൃത്വവും ഉൾകൊള്ളേണ്ടത്. “നീ ഭയപ്പെടേണ്ടാ; ഞാൻ നിന്നോടുകൂടെ ഉണ്ട്; ഭ്രമിച്ചുനോക്കേണ്ടാ, ഞാൻ നിന്റെ ദൈവം ആകുന്നു; ഞാൻ നിന്നെ ശക്തീകരിക്കും; ഞാൻ നിന്നെ സഹായിക്കും; എന്റെ നീതിയുള്ള വലംകൈകൊണ്ടു ഞാൻ നിന്നെ താങ്ങും'' - ഇതാണല്ലോ ബൈബിൾ വചനം.
"റിച്ചാർഡ് രണ്ടാമൻ' എന്ന നാടകത്തിൽ രാജാധികാരത്തെ സൂചിപ്പിക്കാൻ ഷേക്സ്പിയർ ഉപയോഗിക്കുന്ന വാക്കുകൾ തികച്ചും ജനാധിപത്യ ബോധത്തോടെ, ലോകക്ഷേമത്തെ മുൻനിർത്തി സഭയുടെ, മാർപാപ്പയുടെ ധാർമിക ശക്തിയുടെ ആത്യന്തിക വിജയത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കാം. “ക്ഷോഭിച്ചാർക്കുന്ന സമുദ്രജലത്തിനുപോലും, അഭിഷിക്തനായൊരു രാജാവിന്റെ വിശുദ്ധ തൈലത്തെ കഴുകിമാറ്റാനാവില്ല; മർത്ത്യരുടെ കേവലം നിശ്വാസത്തിനാൽ, ദൈവതിരുമനസാൽ നിയോഗിതനായ പ്രതിപുരുഷനെ സ്ഥാനഭ്രഷ്ടനാക്കാനുമാവില്ല.’’ പ്ലുട്ടോക്രറ്റുകൾ പരാജയപ്പെടുമെന്നുതന്നെ നമുക്കു പ്രതീക്ഷിക്കാം, ധാർമിക ശക്തിയുടെ വിജയവും.