എംജി ആറിനും ജയലളിതയ്ക്കും ശേഷം തമിഴകം ഭരിക്കാന്‍ ഒരു പുത്തന്‍ താരോദയം. സിനിമാ സ്ക്രീനില്‍നിന്നു ചെന്നൈ സെന്റ് ജോര്‍ജ് കോട്ടയിലെ മുഖ്യമന്ത്രി കസേരയിലേക്ക് ജോസഫ് വിജയ് ചന്ദ്രശേഖര്‍ എന്ന ഇളയ ദളപതിയുടെ കടന്നു വരവരവ് അപ്രതീക്ഷിതവും അതിവേഗത്തിലുമായിരുന്നു. കോടികളുടെ താരമൂല്യവുമായി 69 സിനിമകളില്‍ അഭിനയിച്ച അന്പത്തിരണ്ടുകാരന് രാഷ്ട്രീയനേതാവായി വളരാന്‍ രണ്ടു വര്‍ഷമേ വേണ്ടിവന്നുള്ളു.
വന്കോടികള് പ്രതിഫലമുള്ള സിനിമാലോകം ഉപേക്ഷിച്ചാണ് വിജയ് ഇനി ഏഴരക്കോടി ജനങ്ങളുള്ള തമിഴകം ഭരിക്കുക. എം.കെ. സ്റ്റാലിന്റെ ഡിഎംകെയെയും എടപ്പാടി പളനിസ്വാമിയുടെ എഐഎഡിഎംകെയെയും നിഷ്പ്രഭമാക്കി തമിഴക വെട്രി കഴകം (ടിവികെ) നിയസഭാ വിധിയെഴുത്തില്‍ 108 സീറ്റുകള്‍ പിടിച്ചത് അപ്രതീക്ഷിതമായിരുന്നു.
കേവലഭൂരിപക്ഷത്തിനുള്ള പത്ത് സീറ്റിന് കോണ്‍ഗ്രസിനെയും ഇടതു പാര്ട്ടികളെയുമടക്കം കൂട്ടി താരം ഉറപ്പാക്കിയത് ഇന്നലെയാണ്. കഴിഞ്ഞ സെപ്റ്റംബര്‍ 27ന് കരൂരില്‍ വിജയ് നടത്തിയ റോഡ് ഷോയില്‍ 41 ആരാധകര്‍ ആള്‍ത്തിരക്കില്‍ വീണു മരിച്ച ദുരന്തമോ ഭാര്യ സംഗീത സോമലിംഗവുമായുള്ള വിവാഹമോചനക്കേസോ താരത്തിനെതിരേ തിരിഞ്ഞുകുത്താന്‍ തമിഴര്‍ക്കു നിമിത്തമായില്ല. തമിഴ് ജനതയെ മോഹിച്ചുകൊതിപ്പിക്കും വിധമുള്ള വാഗ്ദാന പത്രികയാണ് ഇലക്ഷനില്‍ വിജയ് പുറത്തിറക്കിയത്.
60 വയസില്‍ താഴെയുള്ള വീട്ടമ്മമാര്‍ക്ക് പ്രതിമാസം 2,500 രൂപ സഹായം, എല്ലാ കുടുംബങ്ങള്‍ക്കും വര്‍ഷത്തില്‍ ആറ് സൗജന്യ എല്‍പിജി സിലിണ്ടറുകള്‍, സാമ്പത്തികമായി പിന്നാക്കമുള്ള കുടുംബങ്ങളിലെ വധുക്കള്‍ക്ക് ഒരു പവന് സ്വര്‍ണവും പട്ടുസാരിയും എന്നിങ്ങനെ നീളുന്നു വിജയ് മുന്നോട്ടുവച്ച ഓഫറുകള്‍. ആരാധ്യതാരം തങ്ങളെ ഭരിച്ചാല്‍ മതിയെന്ന അതിയായ ആഗ്രഹത്തില്‍ ദ്രാവിഡ പാര്‍ട്ടികളെ തള്ളി ടിവികെയിയുടെ ചിഹ്നമായ വിസിലില്‍ ജനം കുത്തി. ഫലം വന്നപ്പോള്‍ തമിഴകത്ത് ഉദയസൂര്യനും രണ്ടിലയും ശോഭിച്ചില്ല.
സൂപ്പര്‍ സ്റ്റാറായിരിക്കെ തന്ത്രപരമായ രാഷ്ട്രീയ കരുനീക്കത്തിലായിരുന്നു ഏറെക്കാലമായി വിജയ്. 2009ല്‍ വിജയ് മക്കള്‍ ഇയക്കം എന്ന ആരാധക സംഘടനയുണ്ടാക്കി ഭക്ഷണം, നിയമസഹായം, സ്കോളര്‍ഷിപ്പ് എന്നിവയൊക്കെ നല്കി തമിഴരെ കൈയിലെടുത്തു.
കടലിരമ്പല്പോലെ ആരാധകര്‍ അണിനിരക്കുന്ന കാലം വന്നപ്പോള്‍ 2024 ഫെബ്രുവരി രണ്ടിനായിരുന്നു ടിവികെ എന്ന പാര്‍ട്ടിയുടെ പ്രഖ്യാപനം. പിറപ്പൊക്കും എല്ലാ ഉയിര്‍ക്കും (ജനനം കൊണ്ട് എല്ലാവരും തുല്യരാണ്) എന്നതാണ് മുദ്രാവാക്യം. സുതാര്യവും വിവേചനമില്ലാത്തതും അഴിമതിരഹിതവുമായ ഭരണം എന്നതാണ് പാര്‍ട്ടിയുടെ ലക്ഷ്യം. 2024 ലോക് സഭാ തെരഞ്ഞെടുപ്പില്‍ ടിവികെ മത്സര രംഗത്തുനിന്ന് മാറിനിന്നു. ഇതിനുശേഷം വന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒന്നാം കക്ഷിയായി ഭരണം പിടിച്ചു.
ശരാശരി കുടുംബ പശ്ചാത്തലത്തില്‍നിന്നാണ് താരനായകന്റെ വരവ്. അച്ഛന് സംവിധായകനും നിര്‍മാതാവുമായ ചന്ദ്രശേഖറും അമ്മ ഗായിക ശോഭയും. വെട്രി എന്ന സിനിമയില്‍ ബാലതാരമായാണ് അഭിനയ രംഗത്തെത്തുന്നത്. 1992ല്‍ പിതാവ് ചന്ദ്രശേഖര്‍ നിര്‍മിച്ച നാളൈ തീര്‍പ്പ് ചിത്രത്തിലൂടെ നായകനായി. ആ സിനിമ നഷ്ടത്തില്‍ കലാശിച്ചെങ്കിലും സിനിമാലോകത്ത് പിന്നീട് വിജയ് വന്‍ വിജയമായി.
ചെന്നൈ ഫാത്തിമ സ്കൂളിലും വിരുഗംബാക്കം ബാലലോക സ്കൂളിലുമായിരുന്നു സ്കൂള്‍ വിദ്യാഭ്യാസം. ചെന്നൈ ലെയോള കോളജില്‍നിന്ന് വിഷ്വല്‍ കമ്യൂണിക്കേഷനില്‍ ബിരുദം പഠനം തുടങ്ങിയെങ്കിലും അഭിനയ കമ്പത്തില്‍ പഠനം നിർത്തി. തുടക്കത്തില്‍ റൊമാന്റിക് ഹീറോയും പിന്നീട് ആക്ഷന്‍ ഹീറോയുമായിരുന്നു.
1996ല്‍ വിക്രമന് സംവിധാനം ചെയ്ത പൂവേ ഉനക്കാകെ എന്ന ചിത്രം വിജയ്യെ കുടുംബപ്രേക്ഷകര്‍ക്കിടയില്‍ പ്രിയങ്കരനാക്കി. പിന്നീട് ലൗവ് ടുഡേ, തുളളാത മനവും തുളളും, ഖുഷി തുടങ്ങിയ ചിത്രങ്ങള്‍ മുന്‍നിര നായക നിരയിലേക്ക് ഉയര്‍ത്തി.
ബ്രിട്ടണില്‍ ജനിച്ചു വളര്‍ന്ന ശ്രീലങ്കന്‍ തമിഴ് വംശജയും താരത്തിന്റെ ആരാധകയുമായിരുന്ന സംഗീത സോമലിംഗത്തെ വിജയ് 1999ല്‍ വിവാഹം ചെയ്തു. 1996ല്‍ പുറത്തിറങ്ങിയ പൂവേ ഉനക്കാകെ എന്ന ചിത്രത്തിന്റെ വിജയത്തിന് ആശംസകള്‍ അറിയിക്കാന്‍ യുകെയില്‍നിന്ന് ചെന്നൈയിലെത്തിയതാണ് സംഗീത.
ആ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ഇരുവരും അടുപ്പത്തിലായത്. ജേസണ്‍ സഞ്ജയ്, ദിവ്യ സാഷ എന്നിവരാണ് മക്കള്‍. ഗായകനെന്ന നിലയിലും വിജയ് തമിഴകത്ത് ആരാധ്യനായി. രസികന്‍ എന്ന ചിത്രത്തില്‍ ചിത്രയ്ക്കൊപ്പം ബംബായ് സിറ്റി സിക്ക... എന്ന ഗാനവും സച്ചിന് എന്ന ചിത്രത്തിലെ പാട്ടുകളും ഹിറ്റായി.
വിജയിയുടെ ജനപ്രീതി തമിഴ്നാട്ടില്‍ മാത്രം ഒതുങ്ങുന്നതല്ല. കേരളം, കര്‍ണാടക, ശ്രീലങ്ക, മലേഷ്യ, യൂറോപ്പ്, പശ്ചിമേഷ്യ എന്നിവിടങ്ങളിലെല്ലാം സൂപ്പര്‍ താരത്തിന് ആരാധക വലയമുണ്ട്.