ഉഷ്ണിച്ചിരിക്കുമ്പോൾ ഒരുകുടം വെള്ളം ആരെങ്കിലുമൊന്നുച്ചിയിൽ കമഴ്ത്തിയിരുന്നെങ്കിലെന്ന് ആശിക്കുന്നതിൽ തെറ്റില്ല. ഇന്നലെക്കൂടിയും ഞാനത് ആശിച്ചു. എരിവെയിലിലേക്കൊരു പടുമുളയെന്നപോലിറങ്ങിനിന്ന് പ്രചണ്ഡസദസിനെ തൊഴുതു വലംവച്ചു. സൂര്യശിലകൾ പഴുത്ത്, ആരൂഢമിളകി, മേഘങ്ങൾ തുരുമ്പിച്ച് പണ്ടൊരു പനിനീർമലർക്കൊമ്പുപോൽ കണ്ട വിണ്ടലം എരിഞ്ഞുകത്തിയടർന്ന് ചാരമായ് കിടക്കുന്നു.
അതിൻചുവട്ടിൽ “ശ്രാന്തമംബരം നിദാഘോഷ്മള സ്വപ്നാക്രാന്തം’’ ചൊല്ലി ഞാനിരിക്കുന്നു. ശാപത്താൽ ഭൂമിയിൽ പിറന്ന ഒരു യക്ഷൻ എന്റെ ഉള്ളിലിരുന്ന് അതേറ്റുപാടുന്നു. “നീ അപാരതയുടെ നീലഗംഭീരോദ്ദാരഛായാ നിന്നാശ്ലേഷത്താൽ എന്മനം ജൃംഭിക്കുന്നു’’ എന്ന്. എന്തൊരു ലീലയാണിത്.
എന്റെ എഴുത്തുമുറിയിൽ മഴത്തുള്ളികൾകൊണ്ടു തീർത്ത പത്തോളം മഴപ്പുസ്തകങ്ങളുണ്ട്. എന്നിട്ടും നനയാനാകാതെ വിയർത്തൊലിച്ചു ഞാനിവിടെ ഇരിക്കുന്നു. പെയ്യാമഴയുടെ ഭാരം താങ്ങാനാകാതെ നിൽക്കുന്ന ആഷാഢമേഘങ്ങൾ ഇപ്പോഴുമെന്റെ നെഞ്ചിൻകൂട്ടിലുണ്ട്. അവ ഇടങ്കണ്ണിട്ട് നോക്കി പളുങ്കുമിഴികളുള്ള ഒരു മഴത്തുള്ളിയെ കാട്ടി എന്നെ പ്രലോഭിപ്പിക്കുകയാണ്.
ഈ ലീലാസൗധത്തിൽനിന്നൊരു നീർ പൊടിഞ്ഞിരുന്നെങ്കിലെന്ന് വല്ലാതെ ആശിച്ചുപോവുകയാണ്. പക്ഷേ, കാർകൊണ്ട വിണ്ടലം വിദൂരപഥംപോലെ അകന്നകന്നു പോവുകയാണ്. പകലെരിഞ്ഞും രാവുരുകിയും തീരുകയാണ്. സദസിന്റെ ഉന്മത്തനൃത്തം നിസ്വരും നിന്ദിതരുമായവരുടെ പ്രത്യാശയെ ചാരമാക്കുകയാണ്. എന്തൊരു ലീലയാണിത്.
ഒരിക്കൽ ബുദ്ധഭഗവാൻ ശ്രാവസ്തിയിൽ അനാഥപിണ്ഡകന്റെ ഉദ്യാനത്തിൽ വിശ്രമിക്കുകയായിരുന്നു. കഠോരമായിരുന്നു അന്നത്തെ പകൽ. ഭ്രാന്തചിത്തനെപ്പോലെ വെയിൽ സകലതിനെയും പൊള്ളിക്കുന്നുണ്ടായിരുന്നു. ബുദ്ധൻ വെയിലിനെ നോക്കി പറഞ്ഞു: “യജ്ഞവും തപസും സമം ചേർന്നാൽ വെളിച്ചമായി. എന്നാൽ, ഇതല്ല വെളിച്ചം. വെളിച്ചത്തിനുള്ളിൽ മറ്റൊരു വെളിച്ചമുണ്ട്.
അതാണ് പ്രപഞ്ചത്തെയാകെ പൊള്ളിക്കുന്നത്. ദുഃഖത്തെ ചൂടുപിടിപ്പിക്കുന്നത്. കാമനകളെ ഉദ്ദീപിപ്പിക്കുന്നത്. രസാതലങ്ങളെ കീർത്തിക്കുന്നത്. ആ വെളിച്ചം കെട്ടാൽ സകലരും നിശ്ചലമാകും. രാത്രിയിലെന്നപോൽ പകലും നിശ്ചലമാകും. അതിനാൽ പ്രകാശിതമായ പകലുകൾ കൂടിയേ തീരൂ. വെയിലിൽ നമുക്ക് നഗ്നപാദരായി നടന്നേ മേതിയാകൂ!
എത്ര ആഴമേറിയതായിരുന്നു ആ വാക്കുകളെന്നു ശിഷ്യൻ ആനന്ദൻ ഓർമിക്കുന്നുണ്ട്. അതികഠിന തപശ്ചര്യകളിൽ മുഴുകി ആത്മദണ്ഡങ്ങളേല്പിച്ച് അന്വേഷണപ്രയാണത്തിലേർപ്പെട്ട ബുദ്ധന്റെ വാക്കുകൾക്ക് നല്ല ചൂടുണ്ടായിരുന്നു. അത് തൃഷ്ണകൾക്കുമേൽ പടർന്ന ഉൾച്ചൂടായിരുന്നു. ഇന്നലെകളിലൂടെ കെടുത്തിക്കെടുത്തി വരുന്ന തൃഷ്ണാക്ഷയശാന്തി.
ആ പരമശാന്തിയുടെ അന്ത്യപാദം രോഗാതുരമായിരുന്നു. വൈശാലിയിൽനിന്ന് ബെലുവ ഗ്രാമത്തിലേക്കു നടക്കുമ്പോൾ ബുദ്ധൻ ആനന്ദനോട് പറഞ്ഞു: “തണൽ വിരിച്ചുനിൽക്കും ഈ സാലവൃക്ഷനിരകൾ അവസാനിക്കാറായി. ഇനിയുള്ള ദൂരം വെയിൽപഥത്തിലൂടെയാണ്. ഞാൻ വൃദ്ധനായിക്കഴിഞ്ഞിരിക്കുന്നു. വെയിലേറ്റ് പൊള്ളിയടരണം ഈ അഭയപഞ്ജരം. യാത്രയ്ക്കിടയിൽ കഠിനതാപമേറ്റിത് അഗ്നിയായിത്തീരുമെങ്കിൽ മുക്തിയായി.’’ ബുദ്ധന്റെ വാക്കുകേട്ട് ആനന്ദൻ കരഞ്ഞു. ബുദ്ധൻ ആനന്ദന്റെ കണ്ണീര് വിരൽത്തുമ്പാൽ തൊട്ടുനോക്കി. അതു ഗ്രീഷ്മത്തേക്കാൾ പൊള്ളുന്നുണ്ടായിരുന്നു.
കഴിഞ്ഞുപോയ ഏതോ ഒരു ഗ്രീഷ്മകാലത്ത് ഒരു കൊതി തോന്നി; നിളയിലൊന്നു മുങ്ങിനിവരണം. ഒരു രാത്രിവണ്ടിക്ക് പുറപ്പെട്ടു. പട്ടാമ്പിയിലിറങ്ങി നടന്നു. വെയിൽ കനക്കുന്നതും കാത്ത് ഒരു വാകച്ചോട്ടിലിരുന്നു. പതിയെപ്പതിയെ വെയിൽ പഴുത്തപ്പോൾ വിൺവെളിച്ചം പാരുഷ്യത്തോടെ ചിറകടിച്ചിറങ്ങിയ നിളയിലേക്ക് ഞാനിറങ്ങി. ചുട്ടുപഴുത്ത ലോഹലായനിയിൽ വീണതുപോലെയായി ഞാൻ.
എന്റെ ചകിത കാമുകഹൃദയം നന്നായൊന്നു മെഴുക്കിയെടുക്കാനായി. മുടിയിൽ ഏറെക്കാലം ജടപിടിച്ചിരുന്ന മിന്നലുകളെ തുവർത്തിക്കളയാനായി. എഴുത്തുവിരലുകളിൽ പറ്റിച്ചേർന്ന ഉണങ്ങാവടുക്കൾ കൊഴിഞ്ഞുപോയി. നീലവാനിന്നു കണ്ണാടി നോക്കുന്ന നിള എനിക്കെന്നെ കാട്ടിത്തന്നു. നിള എനിക്കപ്പോൾ വെയിലേറ്റു പിണഞ്ഞ ഒരു പുല്ലാങ്കുഴൽപോലെ തോന്നി. അതിന്റെ അനന്തകോടി സുഷിരങ്ങളൊന്നിലൊരു രാഗഭിക്ഷുവായി ഞാൻ തപിച്ചുകിടക്കുകയായിരുന്നു. കരയിലേക്കു കയറാൻ തോന്നിയില്ല. ഏറെ വൈകുംവരെ, പൊട്ടിവിരിഞ്ഞ ഗ്രീഷ്മത്തിനുമേലേ സന്ധ്യ ചായം പുരട്ടുംവരെ നിളയിൽ ഞാൻ തളിർത്തുകിടന്നു.
വേനൽക്കാലോർമകൾ ഇനിയുമുണ്ടേറെ. അതിൽ പലതും കാട്ടുതീ കത്തുന്നതുപോലെയാണ്. ചില്ലകൾകൊണ്ടും വേരുകൾകൊണ്ടും ഞാനലഞ്ഞ ദൂരങ്ങളിലധികവും വേനൽക്കാലത്തായിരുന്നു. എനിക്കു വേണ്ടപ്പെട്ട ഒരുവൻ ഭ്രാന്തിലേക്ക് നടന്നുപോയത് ഒരു വേനൽക്കാലത്തായിരുന്നു. വെയിൽ പരന്ന്, നട്ടുച്ചയ്ക്ക് തീപിടിക്കുമ്പോൽ അവൻ തലനിറയെ എണ്ണതേച്ച് സവിതാവിനോട് കയർക്കാൻ തുടങ്ങും. ആദ്യമൊക്കെ ഞങ്ങൾക്കതു കൗതുകമായിരുന്നു.
പതിയെ പതിയെ അവന്റെ ശിരസിൽ ഭ്രാന്തിന്റെ കടുംമഞ്ഞപ്പൂക്കൾ കിളിർക്കാൻ തുടങ്ങി. അവന്റെ ഭംഗിയുള്ള ചിരി ഞങ്ങൾക്ക് ഭയമായി തോന്നിത്തുടങ്ങി. കവിതയെഴുതിയിരുന്ന വിരലുകൾ അവൻ സ്വയം കടിച്ചുമുറിച്ചു. എഴുതിയ കവിതകളിലധികവും തുന്നിച്ചേർക്കാനാകാത്തവിധം ചിതറിച്ചു. എന്തൊരു ധിക്കാരമായിരുന്നു അതെല്ലാം. ജീവനിൽനിന്നെരിയുന്ന ആ തീഗോളത്തെ തൊടാൻ ഞങ്ങൾക്കായില്ല. ഗ്രീഷ്മം അവനെ ആവുംവിധം എരിച്ചുകൊണ്ടേയിരുന്നു. അവന്റെ ഇംഗ്ലീഷ് കവിതകളുടെ ഒരു സമാഹാരം (SPRING IN THE DAWN) കൈയിലെടുക്കുമ്പോൾ ഇപ്പോഴും പൊള്ളുന്നതുപോലെ തോന്നിയിട്ടുണ്ട്.
കുറച്ചുനാൾ കഴിഞ്ഞ്, അല്പവസ്ത്രം ധരിച്ച്, കഴുത്തിലൊരു പൂമാലയിട്ട് ഓരോടക്കുഴലും പിടിച്ച് ഏറെദൂരം താണ്ടി അവനെന്നെക്കാണാൻ വന്നു. അന്നു ഞാൻ വീട്ടിലുണ്ടായിരുന്നില്ല. അതൊരു സന്ധ്യക്കായിരുന്നു. അവന്റെ നിശബ്ദത ഉള്ളിൽനിന്നുരുകി ആത്മതാപമായി അവിടാകെ ഒഴുകിക്കിടക്കുന്നുണ്ടായിരുന്നു. ഒരു സാന്ത്വനോക്തിക്കും ഒപ്പിമായ്ക്കാനാകാത്തവിധം എരിഞ്ഞണഞ്ഞ ഖാണ്ഡവമായി അവൻ മാറിക്കഴിഞ്ഞിരുന്നു.
പോകാൻനേരം ആ ഓടക്കുഴൽ അവൻ എന്റെ അമ്മയെ ഏല്പിച്ചു. “അവൻ വരുമ്പോൾ കൊടുക്കണം. നിശബ്ദമിഴഞ്ഞ് ഭൂമി വിടുമ്പോൾ എന്നെ നോക്കി അവൻ പാടട്ടെ!” നിദാഘത്തിൽ കടും ഉഷ്ണമായി അവൻ മടങ്ങി. പിന്നീട് ഞാനവനെ കണ്ടിട്ടില്ല. വെയിലാറുന്ന വേളയിലെല്ലാം അവൻ തന്നിട്ടുപോയ ഗ്രീഷ്മത്തിൻ മുളന്തണ്ട് ഞാൻ തൊട്ടുനോക്കാറുണ്ട്. അതെന്നെ ഏതു ഋതുവിലും പൊള്ളിക്കാറുണ്ട്. ഉള്ളിലാകെ നഖക്ഷതങ്ങളേല്പിക്കാറുണ്ട്. എന്നെങ്കിലുമൊരിക്കൽ വാരാണസിയിൽ പോകുമ്പോൾ ഒഴുക്കിക്കളയാൻ ഉള്ളിൽ കൊണ്ടുനടക്കുന്ന പ്രിയപ്പെട്ടതിലൊന്ന് ഈ മുളന്തണ്ടാണ്. അവിടെയെത്തുംവരെ ഗ്രീഷ്മം ഈ മുളന്തണ്ടിനുമേൽ കത്തിനിൽക്കട്ടെ.
Tags : Summer