കർണാടകയിലെ അസിം പ്രേംജി യൂണിവേഴ്സിറ്റിയുടെ സർവേ കാണാനിടയായി. ഇന്ത്യയിൽ ഒരു ജോലിയും ചെയ്യാത്ത പതിനെട്ടിനും 29 വയസിനുമിടയിലുള്ള പുരുഷന്മാരുടെ എണ്ണം 26 കോടിയാണത്രേ! കൃത്യമായ ശമ്പളത്തിന് ജോലി ചെയ്യുന്നവർ വെറും ഏഴു ശതമാനം മാത്രം. 40 ശതമാനത്തോളം പേർ ഒരു ജോലിയും ചെയ്യാതിരിക്കുന്നവരാണ്. ജോലി തെരഞ്ഞെടുക്കുന്നതിൽപോലും രസകരമായ ചില കാര്യങ്ങളിവിടെയുണ്ട്.
ഇന്ത്യക്കാർ ആദ്യമേതന്നെ സ്ത്രീകൾക്കുവേണ്ടിയുള്ളത്, പുരുഷനുവേണ്ടിയുള്ളത് എന്ന് ജോലിയെ തരംതിരിച്ചിട്ടുണ്ട്. അടുത്തനോട്ടം ജോലിയുടെ അന്തസാണ്. ബുദ്ധി ഉപയോഗിച്ചുള്ള ജോലിയാണോ ശാരീരികാധ്വാനമുള്ള ജോലിയാണോ എന്നു നോക്കുന്ന മറ്റൊരു വിഭാഗവും ഇവിടെയുണ്ട്. കുറഞ്ഞ സമയംകൊണ്ടു തീരുന്ന ജോലി അന്വേഷിക്കുന്നവരും ധാരാളം.
കേരളത്തിലാകട്ടെ ജോലി നേടുക എന്നതും ജോലി ചെയ്യുക എന്നതും വല്ലാത്ത പ്രതിസന്ധിയിലെത്തി നില്ക്കുകയാണ്. ഉദാഹരണത്തിന്, എന്റെ വീടിനടുത്ത് ഒരു കുടുംബം എട്ടോ പത്തോ പേർക്കു മാത്രമിരിക്കാൻ കഴിയുന്ന ചെറിയൊരു ഹോട്ടൽ നടത്തുന്നുണ്ട്. എന്നും രാവിലെ നടക്കാൻ പോകുന്ന ഞാൻ അവിടന്നു ചായ കുടിച്ച് നാട്ടുവർത്തമാനവും കേട്ടാണു മടങ്ങുക. മൂന്നു പേരാണ് ആ ഹോട്ടലിൽ ആകെ ജോലി ചെയ്യുന്നത് എന്ന് അതിന്റെ ഉടമസ്ഥൻ പറഞ്ഞു.
ചായയുണ്ടാക്കാൻ ആയിരം രൂപ ശമ്പളത്തിൽ തമിഴ്നാട്ടുകാരനായ ഒരാൾ. കുറച്ചു സാങ്കേതികത്വം വേണ്ടിവരുമെന്നതിനാൽ പൊറോട്ടയുണ്ടാക്കുന്ന, ബംഗാളിൽനിന്നു വന്ന രണ്ടാമന് 1,500 രൂപ. മൂന്നാമൻ മറ്റെല്ലാ പാചകത്തിനും മേൽനോട്ടം വഹിക്കുന്ന ബംഗാളുകാരൻ. അയാൾക്കു മൂവായിരം രൂപ ദിവസേന ശമ്പളം നല്കുന്നു. ചുരുക്കത്തിൽ, ഒന്നാമൻ മാസം മുപ്പതിനായിരവും രണ്ടാമൻ നാല്പത്തി അയ്യായിരവും മൂന്നാമൻ തൊണ്ണൂറായിരവും മാസത്തിൽ സമ്പാദിക്കുന്നു. ഈ മൂന്നു ജോലിക്കും താൻ മലയാളികളായ പലരെയും പലവട്ടം സമീപിച്ചതാണെന്നും പക്ഷേ, ജോലി അറിയാമായിരുന്നിട്ടും പലരും ഒഴിഞ്ഞുമാറുകയാണുണ്ടായതെന്നുമാണ് കടയുടമസ്ഥൻ പറഞ്ഞത്.
ഇനി മറ്റൊരു സംഭവം നോക്കൂ, ഈ ഹോട്ടലിനോടു ചേർന്ന് ഒരു വലിയ കെട്ടിടത്തിന്റെ പണി നടക്കുകയാണ്. അവിടത്തെ ജോലിക്കാർ ഞാൻ ചായ കുടിക്കുന്ന കടയിൽനിന്നാണ് ഭക്ഷണമൊക്കെ കഴിക്കുന്നത്. അതിൽ 98 ശതമാനം പേരും ഇതര സംസ്ഥാനത്തുനിന്നു വന്നവരാണ്. “മലയാളികളാരും ജോലിക്കാരായി ഇല്ലേ?” എന്നു ഞാൻ ഹോട്ടലുടമയോടു ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത്; “ഇല്ല സർ, കെട്ടിടത്തിന്റെ സ്ട്രക്ചർ പൂർത്തിയായി തേയ്പും കഴിഞ്ഞ് വൈറ്റ് സിമന്റും അടിച്ചു കഴിഞ്ഞാൽ ചിലപ്പോൾ പെയിന്റിംഗ്, വയറിംഗ്, ഡെക്കറേഷൻ പണികൾക്കായി അപൂർവം മലയാളികൾ വരുന്നതു കാണാം” എന്നാണ്.
കഠിനാധ്വാനമുള്ള ജോലികൾ മറ്റുള്ളവരും ഫിനിഷിംഗ് വർക്ക് നമ്മളും എന്ന നിലയിലേക്ക് കാര്യങ്ങൾ മാറിയിരിക്കുന്നു. അതായത്, തൊട്ടും തലോടിയും പണമുണ്ടാക്കുകയും അത് ബൗദ്ധികമാണെന്നു വരുത്തിത്തീർക്കുകയും ചെയ്യുന്ന മാനസികാവസ്ഥയിലേക്ക് മലയാളി ചുരുങ്ങിപ്പോയിരിക്കുന്നു.
ഇനി ചിന്തിച്ചു നോക്കൂ; എന്തടിസ്ഥാനത്തിലാണ് കേരളീയർ തൊഴിലില്ലായ്മ എന്നു പറഞ്ഞു മുറവിളി കൂട്ടുന്നത്. ഈ രണ്ടുദാഹരണങ്ങൾ മാത്രം മതി, ഇവിടെ തൊഴിലില്ല എന്ന ധാരണ മാറ്റാനും നമ്മുടെ ഉദാസീനതയും മടിയുമാണ് കാരണമെന്നു തിരിച്ചറിയാനും. കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോർഡിന്റെയും വിവിധ പഠനങ്ങളുടെയും അടിസ്ഥാനത്തിൽ 31 ലക്ഷം മുതൽ 40 ലക്ഷം വരെ ഇതരസംസ്ഥാന തൊഴിലാളികൾ നിലവിൽ കേരളത്തിൽ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. 2030 ആകുമ്പോൾ ഇത് 75 ലക്ഷം വരെയാകാമെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു. അപ്പോൾ നമ്മുടെ തൊഴിലില്ലായ്മ കണക്കിന് എന്തടിസ്ഥാനമാണുള്ളത്?
ഈ അവസരത്തിൽ മലയാളത്തിലെ ഒരു പ്രസിദ്ധ സിനിമാനടന്റെ കോമഡി ഷോ ഞാനോർത്തു പോവുകയാണ്. “2046ലെ കേരള അസംബ്ലി ഇലക്ഷനു ശേഷം നടന്ന മന്ത്രിസഭാ രൂപീകരണത്തിൽ രണ്ട് മലയാളികൾ മന്ത്രിമാരായി ചുമതല ഏറ്റെടുത്തു!” അതിശയോക്തിപരമാണെങ്കിലും എല്ലാറ്റിനും ഇതര സംസ്ഥാനക്കാരെ ആശ്രയിക്കുന്ന മലയാളിയുടെ ഇന്നത്തെ അവസ്ഥയെ ഇതിൽക്കൂടുതൽ എങ്ങനെയാണ് വരച്ചു കാണിക്കുക?
മലയാളികളുടെ മക്കൾ സോഫ്റ്റ്വെയർ എൻജിനിയറാകാനും മറ്റും അമേരിക്കയിലോ ജർമനിയിലോ കാനഡയിലോ ഫ്രാൻസിലോ ഒക്കെ പോയി പഠിക്കുകയും ജോലി നോക്കുകയും ചെയ്യുന്നുണ്ട്. എന്റെ മകനുൾപ്പെടെയുള്ളവർ പോക്കറ്റ് മണിക്കുവേണ്ടി അവിടത്തെ റെസ്റ്ററന്റുകളിലാണ് ജോലി നോക്കുന്നത്. അവിടെ ആ ജോലി ചെയ്യാൻ അവർക്ക് ഒരു മടിയുമില്ല. പിന്നെന്തിനു നമ്മൾ സ്വന്തം നാട്ടിൽ ജോലി ചെയ്യാൻ മടിക്കണം.
ഇനി, കേരളത്തിലെ ഗ്രാമപ്രദേശങ്ങളിൽ സ്ത്രീകളുടെ തൊഴിലില്ലായ്മ നോക്കുകയാണെങ്കിൽ പൂജ്യം ശതമാനം എന്നു കാണാം. കാരണം, സ്ത്രീകൾ കായികാധ്വാനമുള്ള ഏതു ജോലിയും തങ്ങളുടെ കഴിവനുസരിച്ചു ചെയ്യുകയും പണം സമ്പാദിക്കുകയും ചെയ്യുന്നു. എഴുപതു വയസുള്ള വനിതകൾപോലും തൊഴിലുറപ്പു പണികൾക്ക് മടികൂടാതെ പോകുന്നത് അധ്വാനിക്കണമെന്നും പണമുണ്ടാക്കണമെന്നുമുള്ള ചിന്തയോടെയാണ്.
നമ്മൾ പുരുഷന്മാരായതിനാൽ അന്തസുള്ള ജോലികൾ മാത്രമേ ചെയ്യൂ എന്ന ധാരണയാണ് ആദ്യം മാറേണ്ടത്. ശാരീരികാധ്വാനം തനിക്കു പറ്റില്ലെന്നും ബൗദ്ധികമായതു ചെയ്യാനുള്ളവരാണ് തങ്ങളെന്നുമുള്ള ചിന്തയും മാറണം. നമ്മുടെ സ്വന്തം നാട്ടിൽ എന്തു ജോലി ചെയ്യുന്നതും അഭിമാനമാണെന്നും നാണക്കേടല്ലെന്നും ചിന്തിച്ചുതുടങ്ങിയാൽ തൊഴിലില്ലായ്മ എന്ന പ്രശ്നം മാറിക്കിട്ടും. കേരളത്തിലെ റസ്റ്ററന്റുകളിൽ മാത്രം എന്തു ജോലിയും ചെയ്യാൻ മലയാളി തയാറായാൽതന്നെ തൊഴിലില്ലായ്മ പകുതി കുറയും.
വിദേശത്തു പഠിച്ചുകൊണ്ട് ഹോട്ടൽ പണിയെടുക്കുന്നവരുമായ മക്കളെയും, സംരംഭകരും തൊഴിലുറപ്പ് ഉൾപ്പെടെയുള്ള ജോലിക്കു പോകുന്നവരുമായ സ്ത്രീകളെയും കണ്ടുപഠിക്കാൻ യുവാക്കൾ, പ്രത്യേകിച്ചും പുരുഷന്മാർ ഇനിയെങ്കിലും തയാറാകണം. ഏതു ജോലി ചെയ്യുന്നതും അതിലൂടെ ധനം സമ്പാദിക്കുന്നതും അഭിമാനമായി കാണുകതന്നെ വേണം.
Tags : Unemployment Kerala result arrogance laziness Rishimozhi