തിരുവനന്തപുരം: ദിവസങ്ങളായി തുടരുന്ന ശക്തമായ വേനൽ മഴയിൽ ജില്ലയിൽ 11 കോടിയുടെ കൃഷിനാശം. ഏപ്രിൽ 30 മുതൽ മേയ് 21 വരെയുള്ള കണക്കനുരിച്ച് 11,33,98,000 രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്. ആര്യങ്കോട് ബ്ലോക്കിലാണ് ഏറ്റവും കൂടുതൽ നാശം 5.7 കോടി. 1,789 കർഷകർക്കാണ് ശക്തമായ മഴ മൂലം കൃഷിനാശം സംഭവിച്ചത്. 605.94 ഹെക്ടർ കൃഷിഭൂമിയിൽ മഴ നാശം വിതച്ചു.
വാഴ കുലച്ചത്-1,56,180, വാഴ കുലയ്ക്കാത്തത്-4,84,20, റബർ-20, വെറ്റില-0.200 ഹെക്ടർ, കപ്പ-8.800 ഹെക്ടർ, പച്ചക്കറി പന്തലുള്ളത്-1.700 ഹെക്ടർ, പച്ചക്കറി പന്തലില്ലാത്തത്- 1.000 ഹെക്ടർ എന്നിങ്ങനെയാണ് നാശനഷ്ടത്തിന്റെ കണക്ക്.
കനത്ത മഴയിൽ ജില്ലയിൽ കഴിഞ്ഞ മൂന്നുദിവസത്തിനിടയിൽ 14 വീടുകൾ ഭാഗികമായും തകർന്നു. ശക്തമായ മഴയെതുടർന്ന് നെയ്യാറ്റിൻകര താലൂക്കിൽ ആരംഭിച്ച രണ്ടു ദുരിതാശ്വാസ ക്യാന്പുകളിലായി ആറു കുടുംബങ്ങളെ മാറ്റിത്താമസിപ്പിച്ചു.
കുളത്തൂർ യുപി സ്കൂളിൽ മാർച്ച് 31ന് ആരംഭിച്ച ക്യാന്പിൽ രണ്ടു കുടുംബങ്ങളും (ആകെ നാലു പേർ) കോട്ടുകാൽ സെന്റ് ജോസഫ് സ്കൂളിൽ മേയ് 20ന് ആരംഭിച്ച ക്യാന്പിൽ നാല് കുടുംബങ്ങളുമാണ് (ആകെ ഏഴു പേർ) കഴിയുന്നത്.