പുൽപ്പള്ളി: വരൾച്ചയെ തുടർന്ന് വ്യാപക കൃഷി നാശമുണ്ടായ മുള്ളൻകൊല്ലി പഞ്ചായത്തിൽ ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം നാശനഷ്ടം വിലയിരുത്താനെത്തി. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് കൃഷി വകുപ്പിലെ വിദഗ്ധരടങ്ങിയ പ്രതിനിധി സംഘം വരൾച്ചാ ബാധിത മേഖലയിലെത്തിയത്.
ശിശുമല, ചണ്ണോത്തുകൊല്ലി, ചാമപ്പാറ, കുന്നത്തുകവല പ്രദേശങ്ങളിലെ കൃഷിയിടങ്ങളിലാണ് ഉദ്യോഗസ്ഥർ സന്ദർശിച്ചത്. കൃഷി നാശം നേരിട്ടു മനസിലാക്കിയ സംഘം കർഷകരിൽ നിന്നും വിവരശേഖരണവും നടത്തി.
മുള്ളൻകൊല്ലി പഞ്ചായത്തിൽ മാത്രം വരൾച്ചമൂലം 250 ഹെക്ടറിലേറെ കുരുമുക് കൃഷി നശിച്ചതായി ബോധ്യപ്പെട്ടിട്ടുണ്ടെന്ന് ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ സി.കെ. അജിത്ത് കുമാർ പറഞ്ഞു. 150 ഹെക്ടറോളം വാഴയും കമുക് അടക്കമുള്ള വിവിധ കാർഷിക വിളകൾ നശിച്ചിട്ടുണ്ട്. ഇതിന് പുറമേ കാപ്പി, ഏലം, തുടങ്ങിയ കൃഷികൾക്കും നാശമുണ്ടായിട്ടുണ്ട്.
കൃഷി നാശത്തിന്റെ പരിപൂർണ വിവരങ്ങൾ കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ കണക്കെടുത്ത് ബുധനാഴ്ച സർക്കാരിന് റിപ്പോർട്ട് കൈമാറുമെന്നും പ്രിൻസിപ്പൽ കൃഷി ഓഫീസർ പറഞ്ഞു. കർഷകർക്ക് എത്രയും വേഗം വരൾച്ചാ ദുരിതാശ്വാസ സഹായം ലഭിക്കുന്നതിനുള്ള നടപടികളുമായാണ് കൃഷി വകുപ്പ് മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
അന്പലവയൽ കാർഷിക ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞ ദീപാ റാണി, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സീമ, എഡിഎ എ.ടി. വിനോയ്, കൃഷി ഓഫീസർ ടി.എസ്. സുമിന, അനു ജോർജ് എന്നിവരടങ്ങിയ സംഘമാണ് കൃഷിയിടങ്ങൾ സന്ദർശിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിജയൻ, സ്ഥിരംസമിതി ചെയർമാൻ ഷിനു കച്ചിറയിൽ, പഞ്ചായത്തംഗം പി.കെ. ജോസ്, സണ്ണി ചോലിക്കര, മനോജ് കടുപ്പിൽ, സണ്ണി മുട്ടത്ത്, തങ്കച്ചൻ നെല്ലാട്ട്, വിൽസണ് മാർവീട്ടിൽ, റെജി ഓലിക്കരോട്ട് തുടങ്ങിയവർ സന്ദർശന സംഘത്തെ അനുഗമിച്ചു.
കഴിഞ്ഞ മാസം കൃഷി വകുപ്പ് അസി. ഡയറക്ടറുടെ നേതൃത്വത്തിലുള്ള കൃഷി വകുപ്പിലെ ഉദ്യോഗസ്ഥ സംഘം പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിൽ കൃഷി നാശമുണ്ടായ മേഖലകൾ സന്ദർശിച്ച് റിപ്പോർട്ട് തയാറാക്കി കൃഷി വകുപ്പ് ഡയറക്ടർക്ക് കൈമാറിയിരുന്നു. ഇതിനൊപ്പം വയനാടിനെ വരൾച്ചാ ദുരിത ബാധിത ജില്ലയായി പ്രഖ്യാപിക്കണമെന്ന് ജില്ലാ ഭരണകൂടത്തിനോട് ശുപാർശ നൽകിയിരുന്നു.
എന്നാൽ ഈ റിപ്പോർട്ടിൽ തുടർനടപടികളുണ്ടായില്ല. വരൾച്ചയിൽ കൃഷി നശിച്ച കർഷകർക്ക് നഷ്ടപരിഹാരം നൽകാത്തതിനെതിരേ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ചൊവ്വാഴ്ച കൃഷി വകുപ്പ് ഉദ്യോഗസ്ഥർ വീണ്ടും കൃഷി നാശമുണ്ടായ ഇടങ്ങൾ സന്ദർശിക്കാനെത്തിയത്.