ഗൂഡല്ലൂർ: പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ നീലഗിരിയിൽ ഇന്നലെ മുതൽ ഇ-പാസ് സംവിധാനം നിലവിൽ വന്നു. ചെന്നൈ ഹൈക്കോടതിയുടെ ഉത്തരവിനെത്തുടർന്നാണ് ജില്ലാ ഭരണകൂടം ജൂണ് 30 വരെ ഇ-പാസ് സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്.
നാടുകാണി, പാട്ടവയൽ, താളൂർ, ചോലാടി, കക്കനഹള്ള, ബർളിയാർ, കുഞ്ചപ്പന തുടങ്ങിയ ചെക്പോസ്റ്റുകളിൽ ഇതിനായി സ്പെഷൽ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. വാഹന പരിശോധനയുടെ ഭാഗമായി ഇന്നലെ അതിർത്തി ചെക്പോസ്റ്റുകളിൽ വാഹനങ്ങളുടെ നീണ്ട നിര തന്നെ കാണാമായിരുന്നു.
കോത്തഗിരി-മേട്ടുപാളയം പാതയിലെ കല്ലാറിലും ഗൂഡല്ലൂർ-മൈസൂർ ദേശീയ പാതയിലെ മസിനഗുഡി, തുറപ്പള്ളി ചെക്പോസ്റ്റുകളിലും ജില്ലാ കളക്ടർ എം. അരുണ മിന്നൽ പരിശോധന നടത്തി. ജില്ലാ പോലീസ് സൂപ്രണ്ട് സുന്ദരവടിവേലു, ഡിആർഒ കീർത്തി പ്രിയദർശിനി, സബ് കളക്ടർ കൗസിക്, ആർഡിഒമാരായ മഹാരാജ്, സതീഷ്, മണികണ്ഠൻ, ബാലാജി, അൻപരസൻ, കുഴന്തരാജ്, രാജ, രാധാകൃഷ്ണൻ, ചന്ദ്രൻ, ശരവണകുമാർ, ഘനിസുന്ദരം, ഗോമതി, രാജേശ്വരി, ചന്ദ്രശേഖർ, അനിത, അണ്ണാദുരൈ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.
അതേസമയം നീലഗിരിയിൽ താമസിക്കുന്ന ടിഎൻ -43 അല്ലാത്ത വാഹനങ്ങളുള്ളവർ ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖ കാണിച്ചാൽ വാഹനങ്ങൾ കടത്തിവിടും. വാഹനങ്ങളുടെ പെരുപ്പം കുറയ്ക്കാനാണ് നീലഗിരിയിൽ ഇ-പാസ് സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. സീസണ് സമയങ്ങളിൽ 20,000ൽപ്പരം ടൂറിസ്റ്റ് വാഹനങ്ങളാണ് ഊട്ടിയിൽ എത്തുന്നത്.
പാസിന് അപേക്ഷിക്കുന്നയാളുടെ ആധാർ കാർഡ്, റേഷൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട് എന്നിവയിൽ ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖയും വാഹനത്തിന്റെ വിവരവും സന്ദർശിക്കുന്ന തീയതിയും എത്ര ദിവസം തങ്ങുന്നു എന്നതടക്കമുള്ള വിവരങ്ങളാണ് വെബ്സൈറ്റിൽ നൽകേണ്ടത്. ഈമാസം 10 മുതൽ 20 വരെയാണ് ഊട്ടി പുഷ്പ മഹോത്സവം നടക്കുന്നത്.