ചെന്നലോട്-ഊട്ടുപാറ റോഡ് : കോട്ടത്തറ, തരിയോട് പഞ്ചായത്തുകൾ സംയുക്ത പ്രക്ഷോഭം നടത്തുന്നു
1567384
Sunday, June 15, 2025 5:07 AM IST
കൽപ്പറ്റ: ദിനേന നൂറുകണക്കിന് ആളുകൾ യാത്രയ്ക്ക് ആശ്രയിക്കുന്ന ചെന്നലോട്-ഊട്ടുപാറ റോഡ് നവീകരണം അടിയന്തരമായി പൂർത്തിയാക്കുന്നതിന് കോട്ടത്തറ, തരിയോട് പഞ്ചായത്തുകൾ സംയുക്ത ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുന്നു.
നാഷണൽ ഹൈവേ അഥോറിറ്റി കൊടുവള്ളി ഡിവിഷൻ ഓഫീസിനു മുന്പിലാണ് രണ്ട് പഞ്ചായത്ത് ഭരണസമിതികളിലെയും അംഗങ്ങൾ ധർണ നടത്തും. പൊതുജന പങ്കാളിത്തം ഉറപ്പുവരുത്തിയുള്ള സമരത്തിന് അടുത്ത ദിവസം തീയതി തീരുമാനിക്കുമെന്ന് കോട്ടത്തറ പഞ്ചായത്ത് പ്രസിഡന്റ് പി.പി. റെനീഷ്, മെംബർ എം.കെ. മുരളീദാസൻ, തരിയോട് പഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി, മെംബർമാരായ ചന്ദ്രൻ മടത്തുവയൽ, സൂന നവീൻ, രാധ പുലിക്കോട് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
14 കിലോമീറ്റർ ദൈർഘ്യമുള്ളതാണ് ചെന്നലോട്-ഊട്ടുപാറ റോഡ്. ഇതിൽ ഒന്നര കിലോമീറ്റർ തരിയോട് പഞ്ചായത്തിലും ബാക്കി കോട്ടത്തറ പഞ്ചായത്തിലുമാണ്. 2022-23ൽ ആണ് സെൻട്രൽ റോഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ടിൽനിന്നു(സിആർഎഫ്ഐ) പ്രവൃത്തിക്ക് 15 കോടി രൂപ അനുവദിച്ചത്. വൈകാതെ ടെൻഡർ നടന്നു.
നാഷണൽ ഹൈവേ അഥോറിറ്റിയുടെ തലശേരി ഡിവിഷനാണ് പ്രാരംഭപ്രവർത്തനങ്ങൾ നടത്തിയത്. പിന്നീട് സമ്മർദം ചെലുത്തി കൊടുവള്ളി ഡിവിഷൻ പ്രവൃത്തി ഏറ്റെടുത്തു. രണ്ടു വർഷം മുന്പ് തുടങ്ങിയ റോഡ് നവീകരണം ഇഴയുകയാണ്. ഒന്നര വർഷമായി പ്രവൃത്തികൾ മുടങ്ങിയിരിക്കയാണ്.
തരിയോട് പഞ്ചായത്ത് ഭാഗത്ത്(വൈപ്പടി ജംഗ്ഷൻ-ചെന്നലോട്)ഒരു പ്രവൃത്തിയും ഇതുവരെ നടത്തിയില്ല. വെണ്ണിയോട് ജലനിധി പന്പ് ഹൗസ് മുതൽ കരിഞ്ഞകുന്ന് അങ്കണവാടി വരെ പുഴയോരത്ത് ഒരു കിലോമീറ്റർ പരിധിയിൽ നാലിടങ്ങളിൽ റോഡരിക് ഇടിഞ്ഞു. ഇതുസംബന്ധിച്ച് നാഷണൽ ഹൈവേ, പൊതുമരാമത്ത് അധികാരികൾക്ക് കോട്ടത്തറ പഞ്ചായത്ത് പരാതി നൽകിയെങ്കിലും നടപടിയില്ല.
പുഴയരികിൽ നിർമിക്കേണ്ട സംരക്ഷണ ഭിത്തിയുടെ രൂപകൽപനപോലും നടന്നിട്ടില്ല. ബോളർ പാക്കിംഗിനു ഇറക്കിയ നെറ്റ് കഴിഞ്ഞദിവസം നാട്ടുകാർ അറിയാതെ കരാറുകാരൻ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ മറ്റെവിടേക്കോ കൊണ്ടുപോയി. സംരക്ഷണഭിത്തി നിർമാണത്തിന്റെയും മറ്റും പേരുപറഞ്ഞാണ് റോഡ് നവീകരണം നീട്ടിക്കൊണ്ടുപോകുന്നത്. മാറിമാറി വരുന്ന ഉദ്യോഗസ്ഥർ പ്രവൃത്തി കൃത്യതയോടെ നടത്താൻ ഇടപെടുന്നില്ല.
ജലനിധി പദ്ധതിയുമായി ബന്ധപ്പെട്ട് കോട്ടത്തറ പഞ്ചായത്തിൽ റോഡ് കട്ടിംഗിനു തവണകളായി 15,81,914 രൂപ പിഡബ്ല്യുഡിയിൽ അടച്ചെങ്കിലും പുനർനിർമാണം നടത്തിയില്ല. ഇക്കാര്യം നാഷണൽ ഹൈവേ അഥോറിറ്റി അധികാരികളെ പലതവണ അറിയിച്ചെങ്കിലും ഗൗനിക്കുന്നില്ല.
പ്രവൃത്തി എൻഎച്ച് അഥോറിറ്റി നടത്തണമെന്നാണ് പൊതുമരാമത്ത് ഉദ്യോഗസ്ഥർ പറയുന്നത്. റോഡിൽ വെട്ടിപ്പൊളിച്ച ഭാഗങ്ങൾ പുനർനിർമിക്കേണ്ടത് പൊതുമരാമത്ത് വകുപ്പാണെന്ന നിലപാടിലാണ് എൻഎച്ച് അഥോറിറ്റി അധികൃതർ. ചെന്നലോട്-ഊട്ടുപാറ റോഡിൽ 12 മീറ്റർ വീതിയിൽ ഒന്നാം ഘട്ടത്തിൽ നടത്തിയ ടാറിംഗിനോട് ചേർന്ന് കെഎസ്ഇബി പോസ്റ്റുകൾ അപകടാവസ്ഥയിലുണ്ട്. ഇവ മാറ്റി സ്ഥാപിക്കുന്നതിന് കെഎസ്ഇബി എസ്റ്റിമേറ്റ് സമർപ്പിച്ചെങ്കിലും എൻഎച്ച് അഥോറിറ്റി തുക അടച്ചില്ല.
എസ്റ്റിമേറ്റ് റിവൈസ് ചെയ്ത് കരാറുകാരനെ സഹായിക്കാനാണ് ഉദ്യോഗസ്ഥരുടെ ശ്രമമെന്ന സംശയം ജനങ്ങൾക്കുണ്ട്. റോഡ് വിഷയത്തിൽ വയനാട്ടിൽനിന്നുള്ള മന്ത്രി ഒ.ആർ. കേളു, പ്രിയങ്ക ഗാന്ധി എംപി, നിയോജകമണ്ഡലം എംഎൽഎ ടി. സിദ്ദിഖ് എന്നിവർക്ക് പരാതി നൽകുമെന്നും പഞ്ചായത്ത് പ്രസിഡന്റുമാരും മെംബർമാരും പറഞ്ഞു.